ഇരിങ്ങാലക്കുടയിൽ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും സ്ത്രീകൾ അക്രമിക്കുന്നുവെന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. ചില വീഡിയോകളിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി എന്ന് അവകാശപ്പെടുമ്പോൾ, മറ്റ് ചിലതിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയെന്നും, സിപിഎം നേതാവ് എന്നുമൊക്കെ അവകാശപ്പെടുന്നു.
IYC & KSU EDAVA എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കാണും വരെ 575 പേർ വീണ്ടും ഷെയർ ചെയ്തു.

Laiju Areeparambil എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ 508 പേര് ഷെയർ ചെയ്തിട്ടുണ്ട്.

Vinod Pillai എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 228 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്,

ഞങ്ങൾ കാണും വരെ, ബി.ജെ.പി മുദാക്കൽ എന്ന ഐഡിയൽ നിന്നും 167 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഞങ്ങൾ ചിത്രത്തിലുള്ള വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകൾ ആക്കി. തുടർന്ന് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ റിപ്പോർട്ടർ ചാനലിന്റെ വെബ്‌സൈറ്റിൽ ഈ വിഡീയോയുടെ കീ ഫ്രേമുകളിൽ ഒന്ന് കൊടുത്തിട്ടുള്ള വാർത്ത കിട്ടി. ജനുവരി 6,2023ലെ ആ വാർത്ത പറയുന്നത് ഇങ്ങനെയാണ്: “ഇരിങ്ങാലക്കുട മുരിയാട് ധ്യാനകേന്ദ്രത്തിന് മുന്നിലെ കൂട്ടത്തല്ല് കേസിൽ 11 സ്ത്രീകൾ റിമാൻ്റിൽ. വിശ്വാസികളും സഭാ ബന്ധം ഉപേക്ഷിച്ചവരും തമ്മിലായിരുന്നു സംഘർഷം. കാറിൽ സഞ്ചരിച്ച കുടുംബത്തെ തല്ലിച്ചതച്ചതായിരുന്നു പരാതി. മുരിയാട് പ്ലാത്തോട്ടത്തിൽ ഷാജിയെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. കേസിൽ ചാലക്കുടി കോടതി ആണ് പ്രതികളെ റിമാൻഡ് ചെയ്തത്.ഇരിങ്ങാലക്കുട മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയിലെ സ്ത്രീകളായ വിശ്വാസികളും സഭാബന്ധം ഉപേക്ഷിച്ചുപോയ കുടുംബവുമായി ഏറ്റ് മുട്ടിയിരുന്നു. ഇരുകൂട്ടര്‍ക്കും പരുക്കേറ്റു. കൂട്ടത്തല്ലിന്റെ ദൃശ്യങ്ങള്‍ പുറത്തായി. ആളൂര്‍ പൊലീസ് കേസെടുത്തു. മുരിയാട് കപ്പാറക്കടവ് പരിസരത്തായിരുന്നു കൂട്ടത്തല്ല്. മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയുടെ സീയോണ്‍ ധ്യാനകേന്ദ്രവുമായുള്ള ബന്ധം ഉപേക്ഷിച്ച കുടുംബം കാറില്‍ എത്തിയപ്പോഴായിരുന്നു സ്ത്രീകള്‍ തടഞ്ഞത്. മുരിയാട് സ്വദേശി ഷാജിയും കുടുംബവുമായിരുന്നു കാറില്‍. ഷാജിയെ കാറില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിച്ചു.”

വാർത്ത തുടർന്ന് ഇങ്ങനെ പറയുന്നു: ” ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് സ്ത്രീകള്‍ വിശദീകരിച്ചു. അന്‍പതോളം പേര്‍ ആക്രമിച്ചെന്നാണ് ഷാജിയുടെ മൊഴി. ഇരുകൂട്ടരും ആശുപത്രികളില്‍ ചികില്‍സ തേടി. സംഘര്‍ഷത്തെക്കുറിച്ച് ആളൂര്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. സഭാ ബന്ധം ഉപേക്ഷിച്ചു വരുന്നവരും വിശ്വാസികളും തമ്മിലുള്ള അഭിപ്രായ ഭിന്നത ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ക്രമസമാധാന പ്രശ്നത്തിലേക്ക് നീങ്ങിയതിനാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് തൃശൂര്‍ റൂറല്‍ പൊലീസ് വ്യക്തമാക്കി.”
മർദനമേറ്റയാൾ സിപിഎം അനുഭാവിയാണ് എന്നോ പ്രവർത്തകനാണ് എന്നോ റിപ്പോർട്ടിൽ പറയുന്നില്ല.
‘ധ്യാന കേന്ദ്രത്തിലെ ആൾക്കൂട്ട മർദ്ദനം; പതിനൊന്ന് സ്ത്രീകൾ റിമാൻഡിൽ’ എന്ന തലക്കെട്ടിൽ ഇതേ ചിത്രമുള്ള വാർത്ത ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റിൽ ജനുവരി 6,2023 ൽ പ്രസീദ്ധീകരിച്ചതായി ഞങ്ങൾ കണ്ടു.
“കാറിൽ സഞ്ചരിക്കുകയായിരുന്ന മുരിയാട് പ്ലാട്ടോത്തത്തിൽ ഷാജി, മകൻ സാജൻ, ഭാര്യ ആഷ്ലിൻ, ബന്ധുക്കളായ എഡ്വിൻ, അൻവിൻ തുടങ്ങിയവർക്കാണ് മർദ്ദനമേറ്റത്. സഭാ ബന്ധം ഉപേക്ഷിവരാണ് ഷാജിയുടെ കുടുംബം. സാജൻ എംബറർ ഇമ്മാനുവൽ സഭയിൽ നിന്ന് പുറത്തുപോന്ന ശേഷം അവിടത്തെ ഒരു സത്രീയുടെ മോർഫ് ചെയ്ത നഗ്നചിത്രം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ഒരുകൂട്ടം സ്ത്രീകൾ കാറിൽ സഞ്ചരിച്ചിരുന്ന സാജനെ തടഞ്ഞത്,” എന്നാണ് വാർത്ത പറയുന്നത്. അതിലും മർദനമേറ്റ ആൾക്ക് എന്തെങ്കിലും രാഷ്ട്രീയ ബന്ധമുള്ളതായി സൂചിപ്പിച്ചിട്ടില്ല.

കൈരളി ടിവിയും യുട്യൂബ് ചാനലിൽ സമാനമായ വിവരണത്തോടെ വീഡിയോ ജനുവരി 6,2023 ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.

സംഭവം നടന്നത് ആളൂർ സ്റ്റേഷൻ പരിധിയിലായതിനാൽ ഞങ്ങൾ പോലീസ് സ്റ്റേഷനിൽ വിളിച്ചു. ആളൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥ പറഞ്ഞത്,”ഈ കേസിൽ അക്രമം നടത്തിയവർക്കോ അക്രമത്തിന് ഇരയായവർക്കോ യാതൊരു രാഷ്ട്രീയ ബന്ധവും ഉള്ളതായി അവരുടെ ശ്രദ്ധയിൽ വന്നിട്ടില്ല എന്നാണ്.”
“പ്രചരിക്കുന്ന മോർഫ് ചെയ്ത ചിത്രങ്ങളെ പറ്റി പരാതി ലഭിച്ചതിനാൽ അന്വേഷണം നടക്കുന്നുണ്ട്. ആ ചിത്രങ്ങൾ വിദേശത്തുള്ള ഐപി അഡ്രസ്സിൽ നിന്നാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. അതിൽ ആക്രമിക്കപ്പെട്ട ആൾക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്,” അവർ കൂടി ചേർത്തു.
മുരിയാട് എംപറര്‍ ഇമ്മാനുവേല്‍ സഭയിൽ പൊതുജന സമ്പർക്കത്തിന്റെ ചുമതലയുള്ള ഡോക്ടർ എഡിസണുമായി സംസാരിച്ചു.
” സഭ വിട്ടുപോയ ശേഷം ഷാജിയും കുടുംബവും വിശ്വാസികളെ പലവിധത്തിൽ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു. ഷാജി സഭയിൽ പലരും ബഹുമാനിക്കുന്ന ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതാണ് സ്ത്രീകളെ പ്രകോപിപ്പിച്ചത്,”അദ്ദേഹം പറഞ്ഞു.
വായിക്കാം:നേപ്പാൾ വിമാനാപകടത്തിന്റെത് എന്ന പേരിൽ പങ്കിടുന്നത് പഴയ ചിത്രങ്ങൾ
Conclusion
ഒരു സ്ത്രീയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് സ്ത്രീകൾ വീഡിയോയിൽ ഒരു വ്യക്തിയെ മർദ്ദിക്കുന്നത്. കേസ് പോലീസ് അന്വേഷണത്തിലാണ്. അക്രമത്തിൽ പങ്കെടുത്തവരുടെയോ അക്രമിക്കപ്പെട്ടവരുടെയോ രാഷ്ട്രീയമല്ല അക്രമത്തിന് കാരണമായത് എന്ന ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എംപറര്‍ ഇമ്മാനുവേല്‍ സഭയിലെ പ്രശ്നങ്ങളാണ് മർദ്ദനത്തിന് കാരണം.
Result: Partly False
Sources
News report in Reporter TV website on January 6,2023
News report in Asainet news wesite on January 6,2023
Youtbe video of Kairali TV on January 6,2023
Telephone conversation with Aloor police
Telephone conversation with Dr Edison of Emperor Immanuel Church
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.