എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ അന്തരിച്ച ലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയെ വിമർശിക്കുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രം,” എന്ന വാചകത്തോടൊപ്പമാണ് പോസ്റ്റ്.മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമായ എംഎസ്‍എഫ് ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മുൻപ് നീക്കം ചെയ്യപ്പെട്ട നേതാവാണ് ഫാത്തിമ തഹ്‍ലിയ.
”സിഎച്ചിനെയും സിഎച്ച് സ്പീക്കാറിയരുന്നതിനെയും സ്മരിച്ച് ഫാത്തിമ തഹ്‌ലിയ”എന്ന തലക്കെട്ടിലുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ് കാർഡ് ഉപയോഗിച്ചാണ് പ്രചരണം.റിപ്പോർട്ടർ ടിവിയുടെ ന്യൂസ്‌കാർഡിനൊപ്പമല്ലാതെയും ഈ പോസ്റ്റ് വൈറലാവുന്നുണ്ട്.
Afsal Panakkad എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 434 ഷെയറുകൾ ഉണ്ടായിരുന്നു.

സൈബർ സഖാക്കൾ എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 69 ഷെയറുകൾ ഉണ്ടായിരുന്നു.

ചെങ്കൊടിയുടെ കാവൽക്കാർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 32 ഷെയറുകൾ ഉണ്ടായിരുന്നു.

Anas Etc എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 27 പേർ ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.

കേരളത്തിലെ മുൻ മുഖ്യമന്ത്രിയും മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവുമായിരുന്നു അന്തരിച്ച സി.എച്ച്. മുഹമ്മദ് കോയ. മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായിരുന്ന എം കെ മുനീറിന്റെ പിതാവാണ്. ലീഗിന്റെ കേരളത്തിലെ ഏക മുഖ്യമന്ത്രിയും മുഹമ്മദ് കോയ ആയിരുന്നു. നിയമസഭ സ്പീക്കറും സംസ്ഥാന മുഖ്യമന്ത്രിയുമായ ഏക വ്യക്തിയും അദ്ദേഹമാണ്. 1961 ല്‍ രാഷ്ട്രീയ ഗുരുവായ സീതിസാഹിബിന്‍റെ നിര്യാണത്തെ തുടര്‍ന്ന് സി.എച്ച് നിയമസഭാ സ്പീക്കറായി. അന്ന് സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്പീക്കറായിരുന്നു അദ്ദേഹം. മുഹമ്മദ് കോയയെ 1961 ൽ സ്പീക്കർ ആക്കിയതിനെ ഫാത്തിമ തഹ്‌ലിയ വിമർശിക്കുന്നുവെന്നാണ് പോസ്റ്റുകൾ പറയുന്നത്.
ഫാത്തിമ തഹ്‌ലിയയുടെ പേരിൽ പോസ്റ്റ് പ്രചരിക്കുന്ന പശ്ചാത്തലം
തലശ്ശേരിയുടെ എംഎൽഎ എ എൻ ഷംസീർ പതിനഞ്ചാം കേരള നിയമസഭയുടെ സ്‌പീക്കറായി സിപിഎം നിശ്ചയിച്ചിരുന്നു. നിലവിൽ സ്‌പീക്കറായ എം ബി രാജേഷ് മന്ത്രിയാകുവാൻ സ്ഥാനമൊഴിയുന്നതിനാലാണ് ഇത്. കേരള നിയമസഭയുടെ 24-ാമത് സ്‌പീക്കറായാണ് ചുമതലയേൽക്കുക.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് എം വി ഗോവിന്ദൻ മന്ത്രി സ്ഥാനം രാജിവെക്കുന്ന ഒഴിവിലേക്ക് സ്‌പീക്കർ എം ബി രാജേഷ് മന്ത്രിയാവും. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്.
Fact Check/Verification
“ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രം,” എന്ന് ഞങ്ങൾ ഫേസ്ബുക്കിൽ സേർച്ച് ചെയ്തു. അപ്പോൾ ഫാത്തിമ തഹ്‌ലിയയുടെയഥാർഥ പോസ്റ്റ് കിട്ടി. ”ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സി.പി.എം പയറ്റിയത്. നിയുക്ത സ്പീക്കർ എ.എൻ ഷംസീറിന് അഭിനന്ദനങ്ങൾ,”‘എന്നാണ് പോസ്റ്റ് പറയുന്നത്.

തുടർന്നുള്ള തിരച്ചിലിൽ റിപ്പോർട്ടർ ടിവിയുടെ ന്യൂസ് കാർഡും ഞങ്ങൾക്ക് കിട്ടി.

“ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത്,”എന്നാണ് ന്യൂസ് കാർഡ് പറയുന്നത്.
”കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീറിനെ ചുമതലപ്പെടുത്തിയതിൽ പരിഹാസവുമായി എംഎസ്എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ,” എന്നാണ് ന്യൂസ് കാർഡിനൊപ്പമുള്ള വാർത്ത പറയുന്നത്. ‘‘ക്ലാസിൽ ഏറ്റവും കച്ചറ കളിക്കുന്ന ആളെ പിടിച്ചു ക്ലാസ് ലീഡറാക്കുന്ന അതേ തന്ത്രമാണ് നിയമസഭയിലും സിപിഐഎം പയറ്റിയത് എന്നാണ് ഫാത്തിമ തെഹ്‌ലിയയുടെ പരിഹാസം. നിയുക്ത സ്പീക്കർ എ എൻ ഷംസീറിന് അഭിനന്ദനങ്ങൾ എന്നും പോസ്റ്റിൽ ഫാത്തിമ തെഹ്‌ലിയ കുറിച്ചു,” എന്നും വാർത്ത പറയുന്നു.
വായിക്കാം:ഹുക്ക ബാറിൽ 30 പേരെ അറസ്റ്റ് ചെയ്തുവെന്ന് അവകാശപ്പെടുന്ന വീഡിയോ മധ്യപ്രദേശിലേതല്ല
Conclusion
എ.എന്‍.ഷംസീറിന് സ്പീക്കര്‍ സ്ഥാനം നല്‍കിയ സിപിഎം നടപടിയെ പരിഹസിച്ച് ഫാത്തിമ തെഹ്‌ലിയ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെ കുറിച്ചുള്ള റിപ്പോര്‍ട്ടര്‍ ചാനലിന്‍റെ ന്യൂസ്‌കാർഡ് എഡിറ്റ് ചെയ്തതാണ് സി.എച്ച്.മുഹമ്മദ് കോയക്കെതിരെ എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Altered Photo
Sources
Facebook post by Fathima Thahiliya on September 2,2022
News card by Reporter TV on September 2,2022
News report by Reporter TV on September 2,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.