Claim
ധർമ്മടം വില്ലേജ് ഓഫീസിന്റെ ഫോട്ടോ.
Fact
പൊളിച്ചു മാറ്റിയ പഴയ ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പടം.
ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിന്റെ മണ്ഡലമായ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കുകയാണ്. ഈ സാഹചര്യത്തിൽ പുതുപ്പള്ളിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തിന്റെയും വികസന പ്രവർത്തനങ്ങൾ താരതമ്യം ചെയ്തു ധാരാളം പോസ്റ്റുകൾ വരുന്നുണ്ട്. അത്തരം ഒരു പോസ്റ്റിൽ ധർമടത്തെ വില്ലേജ് ഓഫീസിന്റെത് എന്ന പേരിൽ ഒരു ഫോട്ടോ പ്രചരിക്കുന്നുണ്ട്. കാലപ്പഴക്കം കൊണ്ട് തകർന്ന ഒരു ഒറ്റ നില കെട്ടിടമാണ് ഫോട്ടോയിൽ. അതിൽ ധർമടം വിലേജ് ഓഫീസ് എന്ന ബോർഡും കാണാം.
S Mahesh Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 342 ഷെയറുകൾ ഉണ്ടായിരുന്നു.

I Am Congress എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 259 ഷെയറുകൾ ഉണ്ടായിരുന്നു.

Unofficial കോൺഗ്രസ് എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 24 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check:സുകുമാരൻ നായരുടെ മകനാണോ ശാസ്ത്ര ബോധ വീഡിയോയിൽ ഉള്ളത്?
Fact Check/Verification
ഞങ്ങൾ ധർമ്മടം വില്ലേജ് ഓഫീസ് എന്ന് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ village.kerala.gov.in എന്ന സർക്കാർ വെബ്‌സൈറ്റിൽ ധര്‍മടം വില്ലേജ് ഓഫിസിന്റെ പടം കണ്ടു. വൈറൽ പോസ്റ്റിൽ കാണുന്നതിന് വിപരീതമായി രണ്ടു നിലകൾ ഉള്ള പുതിയ കെട്ടിടമാണ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്.

“ധര്‍മ്മടം വില്ലേജ് ഓഫിസിന് സ്വന്തം കെട്ടിടം ഒരുങ്ങി,”എന്ന വാര്‍ത്തയ്ക്കൊപ്പം 2022 ജൂണ്‍ ആറിന് കണ്ണൂര്‍ വാര്‍ത്തകള്‍ എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതും സർക്കാർ വെബ്‌സൈറ്റിൽ കണ്ട അതേ കെട്ടിടത്തിന്റെ പടമാണ്.

“വൈദ്യുതീകരണം, ഫർണിച്ചർ എന്നിവ ഉൾപ്പെടെ 44 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്നു നിർമാണ ചുമതല. ഒന്നാംനിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോഡ് മുറി, ഓഫീസ് മുറി എന്നിവയുമാണുള്ളത്. ഇരുനിലകളിലും ശൗചാലയമുണ്ട്,” എന്നാണ് വാർത്ത പറയുന്നത്.
ജൂൺ 7,2022 ലെ ദേശാഭിമാനി വാർത്ത പറയുന്നത്,”ദേശീയ പാതയിൽ മീത്തലേ പീടികയിലാണ് വിപുല സൗകര്യങ്ങളോടെ ഇരുനില കെട്ടിടം തയ്യാറായത്. ഒന്നാം നിലയിൽ ഓഫീസ് മുറി, വില്ലേജ് ഓഫീസറുടെ മുറി, ശുചി മുറി എന്നിവയും രണ്ടാം നിലയിൽ റെക്കോർഡ് റൂം, ഓഫീസ് മുറി, ശുചി മുറി എന്നിവയും ഒരുക്കിയിട്ടുണ്ട്. 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്. പഴയ ഓഫീസ് പൊളിച്ചുമാറ്റിയ അതേ സ്ഥലത്താണ് പുതിയ സ്മാർട്ട് ഓഫീസ്,” എന്നാണ്.
ജനുവരി 11,2021 ൽ ദേശാഭിമാനി പത്രത്തിലും വില്ലേജ് ഓഫീസിനെ കുറിച്ച് ഒരു വാർത്തയുണ്ട്. “ധർമടം വില്ലേജ് ഓഫീസ് തിങ്കളാഴ്ച മുതൽ പാലയാട്ടെ അബു–ചാത്തുക്കുട്ടി സ്മാരക പഞ്ചായത്ത് മിനി സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കും. ധർമ്മടം മീത്തലെ പീടികയിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ചോർച്ചയെതുടർന്ന് 2018 ൽ മേലൂരിലെ ശിശുമന്ദിരത്തിലേക്ക് മാറ്റിയിരുന്നത്. ഇവിടെയും അസൗകര്യമായതിനാൽ ദിവസങ്ങൾക്ക് മുമ്പ് തലശേരിയിലേക്ക് മാറ്റിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു,” എന്നാണ് വാർത്ത. “ജനപ്രതിനിധികളെ പോലും അറിയിക്കാതെ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് ധർമടം പഞ്ചായത്ത് പ്രസിഡന്റ് എൻ കെ രവി ഇടപെട്ടാണ് പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ ഓഫീസിന് സ്ഥലസൗകര്യം നൽകിയത്. ഓഫീസിന് പുതിയ കെട്ടിടം പണിയാൻ സർക്കാർ രണ്ടു വർഷം മുമ്പ് തന്നെ അനുമതി നൽകിയിട്ടുണ്ട്,” എന്നും വാർത്തയിൽ ഉണ്ട്.”സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതി പ്രകാരം കെട്ടിടം പണിയുന്നതിനായി 44 ലക്ഷം രൂപയും അനുവദിച്ചിരുന്നു.മീത്തലെ പീടികയിൽ പഴയവില്ലേജ് ഓഫീസിൻ്റെ സ്ഥലത്തു തന്നെ ഇരുനില സ്മാർട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കാനുള്ള നടപടികൾ പൊതുമരാമത്ത് വകുപ്പ് തുടരുകയാണ്.ഇതിനായി ഇ- ടെണ്ടർ ക്ഷണിച്ചെങ്കിലും ആരും സമർപ്പിച്ചിരുന്നില്ല. വീണ്ടും ഇ- ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്,” വാർത്ത തുടരുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങൾ മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിനെ വിളിച്ചു. “ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ തെറ്റാണ്. ആ കെട്ടിടം പൊളിച്ചു മാറ്റി അവിടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചിട്ടുണ്ട്. അതിന്റെ ഫോട്ടോ റവന്യൂ ഡിപ്പാർട്മെന്റിന്റെ വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.
ഇതിൽ നിന്നും ഇപ്പോൾ പ്രചരിക്കുന്ന വൈറൽ ഫോട്ടോയിൽ ഉള്ളത് ധർമ്മടത്തെ പഴയ വില്ലേജ് ഓഫീസിന്റെ പടമാണെന്നും അത് പൊളിച്ചു മാറ്റിയാണ് പുതിയ ഓഫീസ് നിർമ്മിച്ചത് എന്നും മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check:ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് കുടുംബത്തോടൊപ്പം നിൽക്കുന്നത് സുപ്രീം കോടതിയിലല്ല
Conclusion
ധര്‍മ്മടത്ത് പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസ് കെട്ടിടം കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്‌തെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇപ്പോൾ പ്രചരിക്കുന്നത് പഴയ വില്ലേജ് ഓഫീസിന്റെ പടമാണ്. അത് പൊളിച്ചു മാറ്റിയാണ് പുതിയത് പണിത്തത്, എന്നും ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: False
ഇവിടെ വായിക്കുക:Fact Check:റോഡ് വഴി ബാംഗ്ലൂർ-കേരള രാത്രി യാത്ര അപകടകരമാണോ?
Sources
News report on the website Kannur Varthakal on June 6,2022
News report in Deshabhimani on June 7,2022
News report in Deshabhimani on January, 11,2021
Photo in village.kerala.gov.in
Telephone conversation with P M Manoj, Press secretary to Chief Minister Pinarayi Vijayan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.