Claim
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ മദർഷിപ്പിന്റെ ട്രയൽ റണ്ണിന്റെ ഭാഗമായി നടന്ന പൂജ.
Fact
പൂജ കർമങ്ങൾ വിഴിഞ്ഞത്തെ ട്രയൽ റണ്ണിന്റെ ഭാഗമായി പോർട്ടിനുള്ളിൽ നടന്നിട്ടില്ല.
ജൂലൈ 11,2024ൽ ലോകത്തിലെ പടുകൂറ്റന്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാന്‍ കഴിയുന്ന മദര്‍പോര്‍ട്ട് എന്ന ബഹുമതി നേടിയ തുറമുഖ യാര്‍ഡിലേക്ക് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സാന്‍ ഫെര്‍ണാണ്ടോ എന്ന 300 മീറ്റര്‍ നീളമുള്ള മദര്‍ഷിപ്പിന്‍റെ ട്രയല്‍ റണ്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്‌തു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയ്‌ക്ക് ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് ആഴിമല തീരത്തോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് കൊടിതോരണങ്ങള്‍ അലങ്കരിച്ച്, ചെണ്ട, മറ്റ് വാദ്യമേലങ്ങളുടെ അകമ്പടിയോടെ സ്വീകരണം നൽകിയിരുന്നു. ആഴിമല തീരത്തെത്തിയ കപ്പലിന് മുന്നില്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് ക്ഷേത്ര മേല്‍ശാന്തി ജ്യോതിഷ് പോറ്റി പുഷ്പവൃഷ്ടി നടത്തി ആരതി ഉഴിഞ്ഞ് കപ്പലിനെ സ്വീകരിച്ചു. പുറംകടലില്‍ നങ്കൂരമിട്ട കപ്പല്‍ വിഴിഞ്ഞം തുറമുഖത്തേക്ക് തിരിയുന്നത് ആഴിമല ഭാഗത്ത്കടലില്‍ സ്ഥാപിച്ചിട്ടുള്ള ബോയകളിലൂടെയാണ്. ഇത് കൊണ്ടാണ് സ്വീകരണം നൽകിയത്. ആ സ്വീകരണത്തിൽ പൂജകൾ നടന്നതായി റിപ്പോർട്ടില്ല. പോരെങ്കിൽ പ്രചരിക്കുന്ന ഫോട്ടോയിൽ നങ്കുരമിട്ട് കിടക്കുന്ന കപ്പലിലാണ് പൂജ നടക്കുന്നത്. അത് കൊണ്ട് തന്നെ ഈ പോസ്റ്റിലെ അവകാശവാദത്തെ കുറിച്ച് ഞങ്ങൾക്ക് സംശയം തോന്നി. ഇത് കൂടാതെ, ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരിത്രം
വിഴിഞ്ഞം തുറമുഖം കേരള സർക്കാരിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിളാണ്. അത് തുറമുഖത്തിന്റെ വികസനത്തിനുള്ള ഒരു നിർവഹണ ഏജൻസിയായി പ്രവർത്തിക്കും. 2015ൽ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് തുറമുഖം നിർമിക്കുന്നതിനും പരിപാലിക്കുന്നതിനുമായി സംസ്ഥാന സർക്കാരുമായി 40 വർഷത്തെ കരാറിൽ ഒപ്പുവച്ചു. ഈ സ്വകാര്യ പൊതു പങ്കാളിത്ത കരാറിന് കീഴിൽ, അദാനി ഗ്രൂപ്പാണ് തുറമുഖത്തിൻ്റെ രൂപകൽപ്പന, വികസനം, ധനസഹായം, പ്രവർത്തനങ്ങളുടെ ഏകോപനം എന്നീ ചുമതലകൾ നിർവഹിക്കുക.
ഇവിടെ വായിക്കുക: Fact Check: ഭരണഘടനയുടെ ആർട്ടിക്കിൾ 30 Aയെ കുറിച്ചുള്ള അവകാശവാദം സത്യമല്ല
Fact Check/Verification
വിഴിഞ്ഞം തുറമുഖത്ത് എത്തിയ മദർഷിപ്പിന്റെ പേര് സാന്‍ ഫെര്‍ണാണ്ടോ എന്നാണ്. എന്നാൽ ഫോട്ടോയിൽ കാണുന്ന കപ്പലിന്റെ പേര് ഓഷ്യൻ പ്രസ്റ്റീജ് എന്നാണ്.

ഈ സൂചന വെച്ച് ഞങ്ങൾ ഓഷ്യൻ പ്രസ്റ്റീജ് എന്ന് പരിശോധിച്ചപ്പോൾ, ഇപ്പോൾ വൈറലായിരിക്കുന്ന ദൃശ്യങ്ങളിൽ ഉള്ള കപ്പലിന്റെ ഫോട്ടോ കപ്പലിന്റെ സഞ്ചാരങ്ങൾ രേഖപ്പെടുത്തുന്ന മറൈൻ ട്രാഫിക്ക് എന്ന വെബ്‌സൈറ്റിൽ നിന്നും കിട്ടി.

അതിൽ നിന്നും ഓഷ്യൻ പ്രസ്റ്റീജ് തന്നെയാണ് ഫോട്ടോയിൽ ഉള്ളത് എന്ന് മനസ്സിലായി. ആ കപ്പൽ ഒരു മദർഷിപ്പല്ല. അത് ഒരു ടഗ് ആണ്.
അത് വിഴിഞ്ഞത്ത് എത്തിയത് സാന്‍ ഫെര്‍ണാണ്ടോ വരുന്ന അതെ ദിവസം ജൂലൈ 11,2024ലാണ് എന്ന് മറൈൻ ട്രാഫിക്ക് എന്ന വെബ്‌സൈറ്റിൽ പറയുന്നു.
തുറമുഖത്തേക്ക് ഒരു കപ്പൽ വലിച്ചോ തള്ളുകയോ ചെയ്ത് അതിനെ നങ്കുരമിട്ടാൻ സഹായിക്കുന്ന ഒരു സഹായ ബോട്ടാണ് ടഗ്.
ജൂലൈ 11,2024ൽ തന്നെയാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞം തുറമുഖത്ത് വന്നത് എന്ന് മറൈൻ ട്രാഫിക്ക് എന്ന വെബ്‌സൈറ്റിൽ പറയുന്നുണ്ട്. അതിന്റെ ഫോട്ടോയും വെബ്‌സൈറ്റിൽ കൊടുത്തിട്ടുണ്ട്. എന്നാൽ അത് ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോയിൽ നിന്നും വ്യത്യസ്തമാണ്. അത് ഒരു ചരക്ക് കപ്പലാണ്.

“തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ടഗിന്റെ ചിത്രമാണിത്. അത് ട്രയൽ റൺ ദിനത്തിലേതല്ല. ഹൈന്ദവ വിശ്വാസപ്രകാരമുള്ള പൂജകൾ മാത്രമല്ല, മുസ്ലിം-ക്രിസ്ത്യൻ പള്ളികളിലും ഇത്തരം ചടങ്ങുങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ അതൊന്നും പക്ഷേ നടന്നത് മദർ ഷിപ്പിന്റെ ട്രയൽ റൺ ദിവസമല്ല,” എന്ന് തുറമുഖത്തിന്റെ നടത്തിപ്പ് ചുമതലയുള്ള വിഴിഞ്ഞം അദാനി പോർട്ട് പിആർഒ മഹേഷ് ഗുപ്തൻ ഞങ്ങളെ അറിയിച്ചു.
വിഴിഞ്ഞം തുറമുഖം ഭരണത്തിനായി കേരള സർക്കാർ ഉണ്ടാക്കിയ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ സിഇഒ ശ്രീകുമാർ കെ നായരും പ്രചരിക്കുന്ന ചിത്രം വിഴിഞ്ഞത്തെ മദർഷിപ്പിന്റെ ട്രയൽ റണ്‍ ദിനത്തിൽ നിന്നുള്ളതല്ലെന്ന് വ്യക്തമാക്കി.
“തുറമുഖ നിർമാണത്തിന്റെ ഭാഗമായി ഉപയോഗിക്കുന്ന ടഗിന്റെ മുന്നിൽ നടത്തിയ ഒരു പൂജയുടെ പടമാണിത് എന്ന് അദാനി പോർട്ട്സിൽ നിന്നും ഞങ്ങളെ അറിയിച്ചുട്ടുണ്ട്. മറ്റ് മതസ്ഥരുടെ പൂജകളും അദാനി മുൻപ് നടത്തിയിട്ടുണ്ടെന്നും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക: Fact Check: അപൂർവ്വ ഇനം കടൽ പശുവാണോ വിഡിയോയിൽ?
Conclusion
വിഴിഞ്ഞത്തെ മദർഷിപ്പിന്റെ ട്രയൽ റണ്‍ ദിനത്തിൽ തുറമുഖത്ത് ഹൈദവാചാരപ്രകാരം പൂജ നടന്നുവെന്ന പ്രചരണം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
Result: False
Sources
Ocean Prestige Ship details from Marine Insight Website
San Fernando Ship details from Marine Insight Website
Telephone Conversation with Vizhinjam International Seaport Limited CEO Sreekumar K Nair
Telephone Conversation with Vizhinjam Adami Port PRO Mahesh Gupthan
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.