സുബി സുരേഷിന്റെ അവസാന വീഡിയോ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഫെബ്രുവരി 22,2023 ന് സുബി സുരേഷ് അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുബി. കരൾ മാറ്റിവയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു മരണം സംഭവിച്ചത്.
ഈ പശ്ചാത്തലത്തിൽ സുബി തന്റെ ആരോഗ്യ പ്രശ്ങ്ങളെ ക്കുറിച്ചു സംസാരിക്കുന്ന ഒരു വീഡിയോ അവരുടെ അവസാന വീഡിയോ എന്ന വിശേഷണത്തോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ആഹാരവും മരുന്നും സമയത്തിന് കഴിക്കാനുള്ള മടിയെ കുറിച്ചാണ് വിഡിയോയിൽ പറയുന്നത്. അത് തന്റെ ആരോഗ്യത്തെ ചെറുതായി ബാധിച്ചതിനാൽ ചികിത്സയിൽ ആയിരുന്നു എന്നാണ് സുബി സുരേഷിന്റെ വാക്കുകൾ.
Basheer Pukkooth എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 70 ഷെയറുകൾ ഉണ്ടായിരുന്നു.

Rajan Joseph എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ പോസ്റ്റിന് 40 ഷെയറുകൾ ഉണ്ടായിരുന്നു.

Muneera Kunnathunadu എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 15 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ വീഡിയോയെ കുറിച്ച് കുടുതൽ അറിയാൻ സുബി സുരേഷിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചു. അപ്പോൾ ജൂലൈ 25, 2022 ന് അപ്ലോഡ് ചെയ്ത വീഡിയോയുടെ 15.41 മിനിറ്റ് ദൈർഘ്യമുള്ള പതിപ്പ് കണ്ടെത്തി. ആ വീഡിയോയുടെ ആദ്യഭാഗം സുബിയുടെ അമ്മയുടെ പിറന്നാളിന്റെ ആഘോഷമാണ്. കുടുംബങ്ങൾക്കൊപ്പം കേക്ക് കഴിക്കുന്നതും സദ്യ കഴിക്കുന്നതുമാണ് ഈ ഭാഗത്തുള്ളത്. അതിന്റെ രണ്ടാം ഭാഗത്താണ് ഇപ്പോൾ വൈറലായിരിക്കുന്ന പരാമർശം.

വീഡിയോയിൽ പറയുന്നത് ഇതാണ്: “പറ്റിയത് ആഹാരം കഴിക്കാതെയിരുന്ന് ഛര്‍ദി മാത്രമായി. ഒരു ആഹാരവും ശരീരത്തിലേക്ക് ചെല്ലാതെ ഗ്യാസ്ട്രിക് പ്രശ്‌നം ഉണ്ടായി. ഗ്യാസ്‌ട്രോളജിസ്റ്റിനെ കാണേണ്ടി വന്നു. പാന്‍ക്രിയാസില്‍ ഒരു സ്റ്റോണ്‍ ഉണ്ട്. ഇപ്പോഴത് വലിയ അപകടകാരി അല്ല. അതിനു മരുന്ന് കഴിച്ച് പത്തു ദിവസത്തോളം ഞാന്‍ ആശുപത്രിയില്‍ ആയിരുന്നു. ഒരു ഫുള്‍ ബോഡി ചെക്കപ്പ് നടത്തി. പ്രഷറും ഷുഗറുമൊന്നുമില്ല. പാന്‍ക്രിയാസിലെ സ്റ്റോണ്‍ പത്തു ദിവസം മരുന്ന് കഴിച്ച് കുറവില്ലെങ്കില്‍ കീഹോളിലൂടെ കളയാവുന്നതേയുള്ളൂ. കൂടാതെ മഗ്‌നീഷ്യം, പൊട്ടാസ്യം, സോഡിയം അങ്ങനെയുള്ള ഇത്യാദി സാധനങ്ങളൊക്കെ എന്റെ ശരീരത്തില്‍ കുറവാണ്. മഗ്‌നീഷ്യം കുറഞ്ഞപ്പോള്‍ കൈയും കാലും കോച്ചിപ്പിടിക്കുക, മസിലു കയറുക തുടങ്ങിയ ബുദ്ധിമുട്ടുകളൊക്കെ വന്നു. പൊട്ടാസ്യം കുറയുമ്പോള്‍ പലതരത്തിലുള്ള മേജര്‍ അസുഖങ്ങള്‍ വരുമെന്ന് പറയുന്നു. എനിക്കതിനെക്കുറിച്ച് അറിയില്ല. ഇതൊക്കെ ട്രിപ്പിടേണ്ടി വന്നു,” വീഡിയോയിൽ പറയുന്നു.
“മഗ്‌നീഷ്യം കയറ്റിയപ്പോള്‍ വലിയ പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കിലും പൊട്ടാസ്യം കയറ്റിയപ്പോള്‍ അത് ഞരമ്പിലൂടെ കയറിയിറങ്ങുന്ന വേദന ഭയങ്കരമായിരുന്നു. നമ്മുടെ കൈയിലിരുപ്പു കൊണ്ടാണല്ലോ എന്നോര്‍ത്ത് അതൊക്കെയങ്ങ് സഹിച്ചു. ഫുഡ് ഒക്കെ ബാലന്‍സ് ചെയ്തു. മൂന്നു നേരം ആഹാരം കഴിച്ചു. ഈ അടുത്ത വര്‍ഷങ്ങളില്‍ ഇങ്ങനെ മൂന്നു നേരം തികച്ച് ഭക്ഷണം കഴിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല. കുറച്ചൊക്കെ എന്റെ ഉഴപ്പ് കൊണ്ട് സംഭവിച്ചതാണ്. ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടില്‍ വന്നു കിടന്നാല്‍ വൈകുന്നേരം നാലിനും അഞ്ചുമണിക്കും ഒക്കെയാണ് എഴുന്നേല്‍ക്കുന്നത്. ഇടയ്ക്ക് എഴുന്നേറ്റാല്‍തന്നെ കുറച്ചു വെള്ളമൊക്കെ കുടിച്ചിട്ട് കിടക്കും. വിശന്നാലും മടി പിടിച്ച് കിടക്കും. അതാണ് എന്റെ ഏറ്റവും വലിയ പ്രശ്‌നം. ദിവസത്തില്‍ ഒരു നേരമൊക്കെ ആയിരിക്കും ആഹാരം കഴിക്കുന്നത്. അങ്ങനെയാണ് ഒരു വീഡിയോ പോലും എടുക്കാന്‍ പറ്റാത്ത രീതിയില്‍ പത്തു ദിവസം ഹോസ്പിറ്റലില്‍ കിടക്കേണ്ടി വന്നത്,” സുബി സുരേഷിന്റെ വിഡിയോയിൽ പറയുന്നു.
“ഹോസ്പിറ്റലില്‍ കിടന്ന് ആഹാരമൊക്കെ കൃത്യമായി കഴിച്ച് ഇപ്പോള്‍ രണ്ടു മൂന്നു കിലോയൊക്കെ കൂടിയിട്ടുണ്ട്. ഇപ്പോള്‍ നല്ല ആരോഗ്യത്തോടെ ഇരിക്കുന്നു. ഇതൊക്കെ നിങ്ങളോട് പറയുന്നത് എന്നെ പോലെ ഒഴപ്പുന്ന ആര്‍ട്ടിസ്റ്റുകള്‍ എന്നല്ല അല്ലാതെ സാധാരണക്കാരാണെങ്കിലും എന്തെങ്കിലും സമയത്തിന് കുറച്ചെങ്കിലും കഴിക്കാന്‍ പറ്റുന്നത് ഇഷ്ടമുള്ളത് കഴിക്കുക. ഇച്ചിരി പഴഞ്ചോറ് ആണെങ്കിലും കഞ്ഞി ആണെങ്കിലും അച്ചാറു കൂട്ടി കഴിക്കുക. ഇഷ്ടമുളള എന്താണെങ്കിലും നട്‌സോ ഫ്രൂട്ട്‌സോ ഒക്കെ കഴിക്കുക. പൊട്ടാസ്യം ഒക്കെ കൂടാനായിട്ട് നല്ല പഴങ്ങളൊക്കെ കഴിക്കാനാണ് ഡോക്ടര്‍ പറയുന്നത്. പ്രത്യേകിച്ച് ഏത്തപ്പഴം, മാതളം, അവക്കാഡോ, ഇലക്കറികള്‍ കഴിക്കുന്നത് നല്ലതാണ്. ചീര കഴിക്കുക. കാരറ്റും കുക്കുമ്പറും കുറച്ചു നാരങ്ങ ഒക്കെ പിഴിഞ്ഞ് സാലഡ് ഒക്കെ ഉണ്ടാക്കി കഴിക്കുക. ഞാനും ചെറുതായി നന്നായി തുടങ്ങി കേട്ടോ. എന്നെ പോലെ ഒരു അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവര്‍ ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിച്ചാല്‍ നമ്മുടെ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ കുറച്ചു കൂടി നന്നായിട്ട് മുന്‍പോട്ട് പോകാന്‍ പറ്റും,” എന്നും സുബി സുരേഷിന്റെ വിഡിയോയിൽ പറയുന്നു.
അതിനു ശേഷവും അവരുടെ യുട്യൂബിൽ 20ൽ അധികം വിഡിയോകളുണ്ട്. എന്നാൽ പരിശോധനയിൽ മനസിലാക്കിയത് അവർ അവർ അവസാനമായി വീഡിയോ ചെയ്തത് ഫെബ്രുവരി 5,2023ലാണെന്നാണ്. തന്റെ റാഞ്ചി സന്ദർശനത്തെ കുറിച്ചാണ് വീഡിയോ.

വായിക്കാം:Fact Check: കേരളത്തിൽ കാലാവധി കഴിഞ്ഞ ടോൾ പ്ലാസകൾക്ക് അനുമതി തുടരുന്നുണ്ടോ? ഒരു അന്വേഷണം
Conclusion
സുബി സുരേഷിന്റെ അവസാന വീഡിയോ അല്ല ഇപ്പോൾ പ്രചരിക്കുന്ന അവരുടെ അസുഖത്തെ കുറിച്ച് അവർ പറയുന്ന വീഡിയോ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അവരുടെ അവസാന വീഡിയോയിൽ അവർ റാഞ്ചി യാത്രയെ കുറിച്ചാണ് സംസാരിക്കുന്നത്.
Result: False
Sources
Youtube video of Subi Suresh Official on July 25,2022
Youtube video of Subi Suresh Official on February 5,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.