കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിൽ ഒരു വിഡിയോ വൈറലാവുന്നുണ്ട്. “ഹർത്താലിന് കട അടയ്ക്കാത്തതിന് മുഖത്തടിച്ച പോപ്പുലർ ഫ്രണ്ടുകാരനെ തിരിച്ചടിച്ച് യുവതി.” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Bhavan KM എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 320 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ, M SHIJU എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 43 ഷെയറുകൾ ഉണ്ടായിരുന്നു.

Kollayil News എന്ന യൂട്യൂബ് ചാനലും ഇതേ വിവരണത്തോടെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

@KPNarayanan1 എന്ന ഐഡിയിൽ നിന്നും ട്വിറ്ററിൽ ഇതേ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

ഈ ഹർത്താലിനെ തുടർന്നുള്ള സംഭവ വികാസങ്ങൾക്കൊടുവിൽ പോപ്പുലർ ഫ്രണ്ടിനെ നിയമവിരുദ്ധ സംഘടനയായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു കേന്ദ്ര സർക്കാർ. യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകൾ പ്രകാരം അഞ്ചുവർഷത്തേക്കാണ് നിരോധനം.
ഇത് കൂടാതെ, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (ആർഐഎഫ്), കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ), ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ (എഐഐസി), നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ (എൻസിഎച്ച്ആർഒ), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയർ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ, റിഹാബ് ഫൗണ്ടേഷൻ കേരള എന്നീ അനുബന്ധ സംഘടനകളും നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബർ 22ന് കേരളത്തിലടക്കം നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ നേതാക്കളടക്കം 106 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച്, സെപ്തംബർ 23 (വെള്ളിയാഴ്ച) അവർ കേരളത്തിൽ ഹർത്താൽ നടത്തി.
തുടർന്ന്, സെപ്റ്റംബർ 27ന് എട്ടു സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ 176 പേരെ കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശ്, കർണാടക, അസം, ഡൽഹി, മഹാരാഷ്ട്ര, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, എന്നീ സംസ്ഥാനങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. ഇത്തരം ഒരു സാഹചര്യത്തിലാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട മറ്റൊരു സംഭവ വികാസം,പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ നടത്തിയ അക്രമത്തിൽ കെഎസ്‌ആർടിസിക്കുണ്ടായ നഷ്‌ടം അവരിൽനിന്ന് തന്നെ ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌ആർടിസി ഹൈക്കോടതിയെ സമീപിച്ചതാണ്. ആക്രമണങ്ങളിൽ 5.6 കോടി രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇത് ഹർത്താൽ ആഹ്വാനം ചെയ്‌തവരിൽ നിന്ന് ഈടാക്കണമെന്നും ഹൈക്കോടതി സ്വമേധയാ എടുത്ത കേസിൽ കക്ഷിചേരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.
Fact check/Verification
ഞങ്ങൾ ആദ്യം, ഈ വീഡിയോ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു ഫ്രയിം ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ എഎൻഐ, ഓഗസ്റ്റ് 22,2022 ലെ ചെയ്ത ഒരു ട്വീറ്റിൽ ഈ വീഡിയോ കണ്ടെത്തി. മധ്യപ്രദേശിലെ ഒരു ടോൾ പ്ലാസയിൽ ഒരു വാഹന ഉടമ ടാക്സ് അടയ്ക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണ് വീഡിയോയിലെ സംഭവങ്ങൾ അരങ്ങേറിയത് എന്ന് മനസിലായി.

സിഎൻഎൻ ന്യൂസ് 18 അവരുടെ യൂട്യൂബിൽ ഓഗസ്റ്റ് 21,2022 ൽ അപ്‌ലോഡ് ചെയ്ത വീഡിയോയിലും ഈ ദൃശ്യങ്ങൾ മധ്യപ്രദേശിലെ ഒരു ടോൾ പ്ലാസയിൽ നിന്നാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഓഗസ്റ്റ് 22 ,2022 ലെ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പ്രകാരം,മധ്യപ്രദേശിലെ ഒരു ടോൾ പ്ലാസയിൽ നടന്നതാണ് സംഭവം. സംഭവത്തെ കുറിച്ചുള്ള ഹിന്ദുസ്ഥാൻ വിവരണം ഇങ്ങനെയാണ്: ”ഓൺലൈനിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് പോലെ, നികുതി അടയ്ക്കാതെ പോകാൻ അനുവദിക്കാത്തതിനെത്തുടർന്ന് ഒരു വനിതാ ടോൾ ഓപ്പറേറ്ററോട് മോശമായി പെരുമാറുകയും തല്ലുകയും ചെയ്തതിന് മധ്യപ്രദേശിൽ ഒരാൾക്കെതിരെ കേസെടുത്തു.ആഗസ്ത് 20 ന് രാജ്ഗഡിലാണ് സംഭവം. ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ഇയാൾ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിന്റെ വീഡിയോ ബിയോറ ദേഹത്ത് പോലീസിന്റെ കീഴിലുള്ള കച്നാരിയ ടോൾ പ്ലാസയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ടാക്സ് കളക്ട് ചെയ്യുന്ന യുബതിയുമായി ഒരാൾ വാക്കുതർക്കത്തിൽ ഏർപ്പെടുന്നത് വീഡിയോയിൽ കാണാം.തുടർന്ന് യുവതി തന്റെ ചെരിപ്പുകൊണ്ട് മർദിക്കാൻ തുടങ്ങി. അയാൾ തിരിച്ചും ആക്രമിക്കുകയായിരുന്നു.”

വായിക്കാം: കോട്ടക്കൽ ആര്യ വൈദ്യശാലയിൽ സൗജന്യ റേഡിയേഷൻ ചികിത്സ എന്ന പേരിൽ പ്രചരിക്കുന്ന പോസ്റ്റ് വ്യാജം
Conclusion
കേരളത്തിലെ ടോൾ പ്ലാസയിൽ പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ സംഭവിച്ചതാണ് എന്ന രീതിയിലുള്ള വീഡിയോ മധ്യപ്രദേശിൽ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ വീഡിയോ ഓഗസ്റ്റ് മാസത്തിലേതാണ്.
Result: False
Sources
Tweet by ANI on August 22,2022
News report of Hindustan times on August 22,2022
Youtube video on CNN News 18 on August 21,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.