വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ കൂടുകയാണ്. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയം ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. 2022 ഏപ്രിൽ ഒന്നുമുതൽ വർധിപ്പിച്ച നിരക്ക് പ്രാബല്യത്തിൽ വരും. പതിനഞ്ചുവർഷം പഴക്കമുള്ള ഇരുചക്രവാഹനത്തിന്റെ രജിസ്‌ട്രേഷൻ പുതുക്കാൻ 300 രൂപ ഈടാക്കിയിരുന്നത് 1000 രൂപയാക്കി. കാറിന്റേത് 600-ൽനിന്ന് 5000 ആയി ഉയരും. ഇറക്കുമതി ചെയ്ത ബൈക്ക് രജിസ്‌ട്രേഷന് 2000 രൂപയും പുതുക്കാൻ 10,000 രൂപയും നൽകണം. ഇറക്കുമതിചെയ്ത കാർ രജിസ്‌ട്രേഷന് 5000 രൂപയും പുതുക്കാൻ 40,000 രൂപയും നൽകണം.
പുതുക്കിയ മറ്റു നിരക്കുകൾ: മോട്ടോർ സൈക്കിൾ: പുതിയ രജിസ്‌ട്രേഷൻ–-300, രജിസ്‌ട്രേഷൻ പുതുക്കൽ–-1000,ഓട്ടോ: –-600, രജിസ്‌ട്രേഷൻ പുതുക്കൽ–-2500.കാറുകൾ: രജിസ്‌ട്രേഷൻ–-600, പുതുക്കൽ–-5000. രജിസ്‌ട്രേഷൻ പുതുക്കുന്നതിനു മുന്നോടിയായ ഫിറ്റ്‌നസ് പരിശോധനയ്ക്കുള്ള ഫീസും കുത്തനെ കൂട്ടി. ഇരുചക്രവാഹനം–– 400, ഓട്ടോറിക്ഷ-, കാർ, മീഡിയം ഗുഡ്‌സ്–– 800, ഹെവി–– 1000 എന്നിങ്ങനെയാണ് നിരക്ക്. ഓട്ടമേറ്റഡ് ടെസ്റ്റിങ് സെന്ററുകളിൽ നിരക്ക് വീണ്ടും ഉയരും.കാലാവധി കഴിഞ്ഞ വാഹനങ്ങളുടെ ഫിറ്റ്നസ് പുതുക്കാനുള്ള നിരക്കും വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിന്റെ നിലവിലെ നിരക്കും പുതിയ നിരക്കും താഴെ കൊടുക്കുന്നു: ഇരുചക്രം (മാന്വൽ) – നിലവിലെ നിരക്ക്-400, പുതിയത്- 1400
ഇരുചക്രം(ഓട്ടോമാറ്റിക്)-നിലവിലെ നിരക്ക്-600,-പുതിയത്- 1500
ഓട്ടോ (മാന്വൽ)-നിലവിലെ നിരക്ക്-400,പുതിയത്- 4300
ഓട്ടോ (ഓട്ടോമാറ്റിക്) -നിലവിലെ നിരക്ക്-800, പുതിയത്- 4500
എൽ.എം.വി (കാറുൾപ്പെടെ) – നിലവിലെ നിരക്ക്-600,പുതിയത്- 8.300
എൽ.എം.വി (ഓട്ടോമാറ്റിക്)-നിലവിലെ നിരക്ക്-800പുതിയത്,- 8,500
എം.എം.വി (മാന്വൽ)- നിലവിലെ നിരക്ക്-800,പുതിയത്-10,800
എം.എം.വി (ഓട്ടോമാറ്റിക്)- നിലവിലെ നിരക്ക്-1200,പുതിയത് -11,300
എച്ച്. എം.വി (മാന്വൽ)-നിലവിലെ നിരക്ക്-800, പുതിയത്-13,500
എച്ച്. എം.വി (ഓട്ടോമാറ്റിക്)-നിലവിലെ നിരക്ക്-1200,പുതിയത് – 14,000
കാലാവധി കഴിഞ്ഞ് പുതുക്കാൻ വൈകുന്ന ഓരോ ദിവസത്തിനും 50 രൂപ അധികം നൽകണം. രജിസ്ട്രേഷൻ പുതുക്കൽ വൈകിയാൽ മൂന്നു മാസം വരെ 100 രൂപ, ആറുമാസം വരെ 200, അതിനു ശേഷം 300 എന്നിങ്ങനെയാണ് പിഴ.
ഈ സാഹചര്യത്തിൽ, ” വരുന്ന ഏപ്രിൽ 1 മുതൽ കേരളത്തിലെ സാധാരണക്കാരായ ഓട്ടോ തൊഴിലാളികൾക്കും വാഹന ഉടമകൾക്കും പിണറായി സർക്കാരിന്റെ “കൈത്താങ്ങ്, ” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഈ പോസ്റ്റിന് ഒപ്പം പുതുക്കിയ നിരക്കുകൾ വ്യക്തമാക്കുന്ന കാർഡും പ്രചരിക്കുന്നുണ്ട്.
Mission 140 Kerala എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ അതിന് 2.1 k ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ പരിശോധിക്കുമ്പോൾ മലപ്പുറത്തെ ലീഗുകാർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് 446 പേർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

റിജോ എബ്രഹാം ഇടുക്കി എന്ന ഐഡിയിട്ട ഇതേ പോസ്റ്റിന് 341 ഷെയറുകൾ ഉണ്ടായിരുന്നു.

Factcheck/ Verification
വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ വർദ്ധിപ്പിച്ചത് സംസ്‌ഥാന സർക്കാരാണോ എന്നറിയാൻ പല കീ വേർഡുകൾ ഉപയോഗിച്ച് ഇൻറർനെറ്റിൽ സേർച്ച് ചെയ്തു. അപ്പോൾ, മാർച്ച് 25 ന്പ്രസിദ്ധികരിച്ച കേരള കൗമുദിയുടെ വാർത്ത കിട്ടി. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ സ്ക്രാപ്പ് പോളിസിയുടെ ഭാഗമായി,ഏപ്രിൽ 1 മുതൽ 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ എന്നിവയുടെ നിരക്കുകൾ ഏപ്രിൽ ഒന്നു മുതൽ കുത്തനേ കൂട്ടാൻ തീരുമാനിച്ചുവെന്നാണ് വാർത്ത . കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ചാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത് എന്നും വാർത്ത പറയുന്നു. കേരള കൗമുദി അതിനൊപ്പം പുതുക്കിയതും പഴയതുമായ നിരക്കുകളും കൊടുത്തിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്ന നിരക്കുകൾ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റിനൊപ്പമുള്ള കാർഡിലെ അതേ നിരക്കുകൾ ആണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

New Indian Eexpress പത്രത്തിന്റെ വാർത്തയും പറയുന്നത്,കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ചാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത് എന്നാണ്.

തുടർന്നുള്ള തിരച്ചിലിൽ India Environment Portalൽ പ്രസിദ്ധീക്കരിച്ച ഇതേ വിഷയത്തിലുള്ള കുറിപ്പ് കിട്ടി.Central Motor Vehicles (23rd Amendment) Rules, 2021, അനുസരിച്ച് മുകളിൽ പറഞ്ഞ ഫീസുകൾ വർദ്ധിപ്പിക്കുന്ന കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതായി കുറിപ്പ് പറയുന്നു, കേന്ദ്ര ഗസറ്റിൽ പ്രസിദ്ധീകരിച്ച ഈ വിജ്ഞാപനവും ഡൗൺലോഡ് ചെയ്യാനായി പേജിൽ ചേർത്തിട്ടുണ്ട്.
തുടർന്നുള്ള തിരച്ചിലിൽ കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വെബ്‌സെറ്റിൽ നിന്നും പുതുക്കിയ വാഹന രജിസ്‌ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവയെ വ്യക്തമാക്കുന്ന വിജ്ഞാപനവും ഞങ്ങൾക്ക് കിട്ടി. ഈ വിജ്ഞാപനത്തിന്റെ 4,5,6 പേജുകളിൽ പുതിയ നിരക്കുകൾ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
മോട്ടോർ വാഹന ഡിപ്പാർട്മെന്റ് പുറത്തിറക്കിയ ഉത്തരവിലും കേന്ദ്ര സർക്കാർ തീരുമാന പ്രകാരമാണ് പുതിയ നിരക്കുകൾ ഏർപ്പെടുത്തുന്നത് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഞങ്ങൾ തുടർന്ന്, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ ബി മുരളികൃഷ്ണനെ വിളിച്ചു. “സംസ്‌ഥാന സർക്കാരല്ല, നിരക്കുകൾ കൂടിയത്. കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ചാണ് പുതിയ നിരക്കുകൾ, “അദ്ദേഹം പറഞ്ഞു.
വായിക്കുക:2014ൽ മലേഷ്യൻ വിമാനമായ MH 17ന് നേരെയുള്ള മിസൈൽ ആക്രമണത്തിൽ ഉക്രൈന് പങ്കുണ്ടോ?
Conclusion
കേന്ദ്ര ഉപരിതല റോഡ് ഗതാഗത മന്ത്രാലയത്തിന്റെ വിജ്ഞാപനം വഴിയാണ് 15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഫിറ്റ്നസ് പുതുക്കൽ, പരിശോധനാ ഫീസുകൾ എന്നിവ ഏപ്രിൽ 1 മുതൽ വർദ്ധിപ്പിച്ചത്. ഈ വിജ്ഞാപനം അനുസരിച്ചാണ് സംസ്ഥാന മോട്ടോർ വാഹന വകുപ്പ്.ഇത് സംബന്ധിച്ച ഉത്തരവിറക്കിയത് എന്ന് ഞങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. സംസ്‌ഥാന സർക്കാരല്ല, കേന്ദ്ര സർക്കാരാണ് ഈ ഫീസുകൾ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത് എന്ന് വ്യക്തമാണ്.
Result: Misleading/Partly False
Sources
The report in Kerala Kaumudi
The report in New Indian Express
Note published in Indian Environment Portal
Notification in the website of Union Ministry of Road Transport and Highways
Telephone conversation with Joint Transport Commissioner B Muraleekrishnan
Order issued by Motor Vehicles Department
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.