Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഊരാളുങ്കൽ ഏറ്റെടുത്തസർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നു.
Fact
ലിസ്റ്റിൽ പറയുന്ന മൂന്ന് പ്രവർത്തികൾ മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർവഹിച്ചത്. അവരുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഒന്ന് പോലും തകർന്നിട്ടില്ലെന്ന് ഊരാളുങ്കൽ അറിയിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ഏറ്റെടുത്ത സർക്കാരിന്റെ 12 നിർമ്മാണങ്ങൾ തകർന്നുവെന്ന രീതിയിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
“തകരുന്ന പാലവും റോഡുകളും; ഊരാളുങ്കലിന്റെ സാന്നിധ്യവും” എന്നാണ് പോസ്റ്റിന്റെ തലക്കെട്ട്.
“ഊരാളുങ്കലിൻ്റെ പെട്ടി ഇരിക്കുന്ന സ്ഥലം എവിടെ!?,” എന്ന തലക്കെട്ടിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പിഡബ്ല്യൂഡി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ പടത്തിനൊപ്പമാണ് പോസ്റ്റുകൾ.
പോസ്റ്റിൽ പറയുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ഇതൊക്കെയാണ്:
(1) അമ്പലപ്പുഴ -പത്തിൽതോട് 10 കോടി ബഡ്ജറ്റിൽ നിർമിക്കുന്ന പാലം തകർന്നത് 4 മാസത്തിനുള്ളിൽ.
(2) കാട്ടാക്കട – മാറാനല്ലൂർ 7 കോടിയുടെ പാലത്തിൻ്റെ അപ്രോച്ച് റോഡ്.
(3) ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 35 കോടി ബജറ്റിൽ നിർമിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നു
(4) കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ (ഊരാളുങ്കൽ സൊസൈറ്റി] സ്ലാബുകൾ തകർന്നു വീണു.
(5) 20 കോടിയുടെ (ഊരാളുങ്കൽ സൊസൈറ്റി) വാളാട്- പേരിയ റോഡ് ഉദ്ഘാടനത്തിനു മുൻപേ തകർന്നു.
(6) ഇരിട്ടി – അയ്യങ്കുന്ന് പ്രളയത്തെ അതിജീവിക്കുമെന്ന ഉറപ്പിൽ കിലോമീറ്ററിന് 5.24 കോടി രൂപ ചെലവഴിച്ചു. 128 കോടിക്ക് റീബിൽഡ് കേരള റോഡ് ആദ്യ വേനൽ മഴയിൽ തന്നെ തകർന്നു.
(7) ഊരാളുങ്കൽ നിർമിക്കുന്ന 25 കോടിയുടെ കൂളിമാട് പാലത്തിലെ ടാറുകൾ ഇളകുന്നു.
(8) കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കോരുത്തോട് മൂഴിക്കൽ പാലം തകർന്നു.
(9) നിർമിച്ച് 4 മാസത്തിനകം ഏലപ്പാറ-വാഗമൺ റോഡ് തകർന്നു. 3 കോടി ചെലവഴിച്ച് നിർമിച്ച റോഡിന്റെ വിജിലൻസ് അന്വേഷണം.
(10) കൊല്ലം ഇരവിപുരം പാലത്തിൻ്റെ കൈവരികൾ തകർന്നു.
(11) ശബരിമലയിലേക്കുള്ള പമ്പ-എരുമേലി പാതയിലെ കണമല പാലത്തിൽ കുഴികൾ.
(12) പൊങ്ങുമൂട് പുന്നാവൂർ പാലം 4 കോടി 10 ലക്ഷം ചെലവഴി ച്ച്ഉദ്ഘാടനം ചെയ്ത് 58 ആം ദിവസം അപ്രോച്ച് റോഡ് തകർന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
ഇവിടെ വായിക്കുക:Fact Check: ജ്യൂസിൽ തുപ്പിയ കടക്കാരനെ സായിപ്പ് തല്ലിയെന്ന വീഡിയോയുടെ വാസ്തവം
ആകെ 12 നിർമ്മാണ പ്രവർത്തികൾ ഈ ലിസ്റ്റിൽ കാണിക്കുന്നുണ്ട്. എന്നാൽ, ചാലിയാറിന് കുറുകെ “മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 35 കോടി ബജറ്റിൽ നിർമിക്കുന്ന പാലത്തിന്റെ മൂന്ന് ബീമുകൾ തകർന്നു, കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ സ്ലാബുകൾ തകർന്നു വീണു, ഊരാളുങ്കൽ നിർമിക്കുന്ന 25 കോടിയുടെ കൂളിമാട് പാലത്തിലെ ടാറുകൾ ഇളകുന്നു,” എന്ന പേരിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് ഒരേ നിർമ്മാണ പ്രവർത്തികളാണെന്ന് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും അറിയാൻ കഴിഞ്ഞു.
തുടർന്ന്, ഞങ്ങൾ പ്രചാരണത്തിന്റെ നിജസ്ഥിതി അറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, 2023 ഓഗസ്റ്റ് 25 ന് ഊരാളുങ്കൽ സൊസൈറ്റി പ്രസിദ്ധീകരിച്ച വിശദീകരണം ഞങ്ങൾ കണ്ടു. “ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ നിർമ്മാണങ്ങൾ തകർന്നു എന്നമട്ടിൽ സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി പൊലീസിൽ പരാതി നല്കി. സൊസൈറ്റി ആസ്ഥാനം ഉൾപ്പെടുന്ന ചോമ്പാല പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞദിവസമാണു പരാതി നല്കിയത്.” എന്ന് പോസ്റ്റ് പറയുന്നു.
“റോഡും പാലങ്ങളും അടക്കം 12 നിർമ്മാണങ്ങൾ തകർന്നു എന്നാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജസന്ദേശങ്ങളിൽ ഉള്ളത്. ഇവയിൽ മൂന്നെണ്ണം ഒഴികെ ഒന്നുമായും ഊരാളുങ്കൽ സൊസൈറ്റിക്ക് ഒരു ബന്ധവും ഇല്ല. സൊസൈറ്റി നടത്തിയ ഈ മൂന്നു നിർമ്മാണങ്ങൾക്കാകട്ടെ നിർമ്മാണത്തകരാറുമൂലം ഒരു കുഴപ്പവും ഉണ്ടായിട്ടുമില്ല,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“പ്രകൃതിക്ഷോഭത്തിൽ വാളാട് പുഴയോരത്തു മണ്ണിടിച്ചിൽ ഉണ്ടായാണ് മാനന്തവാടി – പെരിയ റോഡിൻ്റെ ഏതാനും മീറ്റർ ഭാഗം അരിക് ഇടിഞ്ഞത്. വലിയ മഴയെത്തുടർന്ന് ഏലപ്പാറ–വാഗമൺ റോഡിൽ ഏതാനും സെൻ്റീമീറ്റർ മാത്രം വ്യാസത്തിൽ ഉറവപ്പാട് ഉണ്ടായതാണ് ‘റോഡു തകർന്നു’ എന്നു പ്രചരിപ്പിക്കുന്ന മറ്റൊന്ന്. കൂളിമാട് പാലത്തിന് ഒരു തകരാറും ഉണ്ടായിട്ടില്ല,” എന്നും പോസ്റ്റിൽ പറയുന്നു.
“അതിൻ്റെ നിർമ്മാണത്തിനിടെ ഒരു ജാക്കി സ്റ്റക് ആയി ഒരു ബീം ആറ്റിലേക്കു വീണിരുന്നു. പകരം പുതിയ ബീം സ്ഥാപിച്ചു നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനവും കഴിഞ്ഞ പാലം നല്ല നിലയിൽത്തന്നെയാണ്. വസ്തുതകൾ ഇതായിരിക്കെ ദുരുദ്ദേശ്യത്തോടെ മനഃപൂർവ്വം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ് ചിലർ. അതു തള്ളിക്കളയണമെന്ന് മുഴുവൻ കേരളീയരോടും അഭ്യർത്ഥിക്കുന്നു,” പോസ്റ്റ് വ്യക്തമാക്കുന്നു.
അതിൽ നിന്നും 2023ലും ഈ പോസ്റ്റ് വൈറലായിരുന്നുവെന്നും അന്ന് ഊരാളുങ്കൽ വിശദീകരണം നൽകിയെന്നും മനസ്സിലായി.
“വ്യാജ പ്രചാരണത്തിനെതിരെ ഊരാളുങ്കൽ സൊസൈറ്റി പോലീസിൽ പരാതി നൽകി,” 2023 ഓഗസ്റ്റ് 25 ന് എന്ന തലക്കെട്ടിൽ മലയാളം ന്യൂസിൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടത്തി.
“സമൂഹമാധ്യമങ്ങളിലൂടെ ഊരാളുങ്കലിനെതിരെ വ്യാജപ്രചരണം; സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു,” എന്ന തലക്കെട്ടിൽ ജൂൺ 27,2024ൽ കൈരളി ഓൺലൈൻ വാർത്ത പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടു.
ഞങ്ങൾ തുടർന്ന്, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ പിആർഒ മനോജ് പുതിയവിളയെ വിളിച്ചു. അദ്ദേഹം ഞങ്ങൾക്ക് ജൂൺ 27, 2024ൽ പുറത്തിറക്കിയ പത്രക്കുറിപ്പ് ഷെയർ ചെയ്തു.
“ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ സൊസൈറ്റി ചോമ്പാല പൊലീസ് സ്റ്റേഷനിലും സൈബർ സെല്ലിലും പരാതി നല്കി. കുറ്റക്കാരെ കണ്ടെത്താൻ സൈബർ സെൽ അന്വേഷണം ആരംഭിച്ചു,” പത്രക്കുറിപ്പ് പറഞ്ഞു.
“ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ നിർമ്മാണം നടത്തുന്ന സൊസൈറ്റിയുടെ ഒരു നിർമ്മാണവും തകർന്നിട്ടില്ലെന്നു പ്രസ്താവനയിൽ വ്യക്തമാക്കിയ സൊസൈറ്റി വ്യാജപ്രചാരണം തള്ളിക്കളയണമെന്ന് കേരളസമൂഹത്തോട് അഭ്യർത്ഥിച്ചു,” പത്രക്കുറിപ്പ് തുടർന്ന് പറഞ്ഞു.
“കഴിഞ്ഞവർഷം (2023) ഓഗസ്റ്റിൽ ചിലർ സമൂഹമാധ്യമങ്ങളിലൂടെ ഇതേ വ്യാജപ്രചാരണം നടത്തിയിരുന്നു. ഇവർക്കെതിരെ സൊസൈറ്റി പൊലീസിൽ പരാതി നല്കുകയും നടപടി എടുക്കുകയും ചെയ്തതാണ്. അതോടെ അന്ന് അവസാനിച്ച അതേ നുണപ്രചാരണമാണ് ചിലർ വീണ്ടും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നടത്തുന്നത്,” പത്രക്കുറിപ്പ് തുടർന്ന് പറയുന്നു.
“നൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള സൊസൈറ്റിയുടെ ഒരു പ്രവൃത്തിയിലും നാളിതുവരെ നിർമ്മാണത്തിലെ പിഴവുകൊണ്ട് കേടുപാട് ഉണ്ടായിട്ടില്ല. സന്ദേശത്തിൽ പറയുന്ന മിക്ക നിർമ്മണവും സൊസൈറ്റി ചെയ്തവപോലുമല്ല. ഒരുകേടും ഇല്ലാത്ത കൂളിമാട് പാലം തകർന്നെന്ന പച്ചനുണ മൂന്നിടത്ത് ആവർത്തിച്ചിരിക്കുന്നു. മറ്റുള്ളവയും സത്യവുല്ല. ഇത്തരം പ്രചാരണങ്ങൾക്കെതിരെ കർശനനിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു,” എന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.
തുടർന്ന് ഞങ്ങൾ, പിഡബ്ല്യൂഡി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടു.
“ഈ പറയുന്ന നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം ഊരാളുങ്കൽ നടത്തിയത് അല്ല. അതിൽ മൂന്ന് നിർമ്മാണ പ്രവർത്തനം മാത്രമാണ് ഊരാളുങ്കൽ നടത്തിയത്. ബാക്കി നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ കോൺട്രാക്ടർമാർ ഏറ്റെടുത്തതാണ്. ചെറിയ അറ്റകുറ്റപണികൾ നടന്നതിനെയാണ് പെരുപ്പിച്ച് കാട്ടിയാണ് ഇപ്പോൾ പ്രചരണം നടത്തുന്നത്,” മന്ത്രിയുടെ ഓഫീസ് പറഞ്ഞു.
ഈ പോസ്റ്റിൽ പറയുന്ന,നിർമ്മാണ പ്രവർത്തനങ്ങളിൽ എന്തെങ്കിലും അപാകത ഉണ്ടായിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് സ്വാതന്ത്രമായി പഠിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഈ പറയുന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും ഊരാളുങ്കലിന്റെ മേൽനോട്ടത്തിലാണെന്ന വാദം തെറ്റിദ്ധാരണാജനകമാണെന്ന് ഞങ്ങൾ കണ്ടെത്തി. ഊരാളുങ്കലിന്റെ മേൽനോട്ടത്തിൽ നടന്ന 12 നിർമ്മാണങ്ങൾ തകർന്നുവെന്ന പ്രചരണവും ശരിയല്ല.
ഇവിടെ വായിക്കുക: Fact Check: കണ്ണൂര്‍ ബോംബ് സ്‌ഫോടനത്തിനെതിരെ പ്രതികരിച്ച സീന ദുർഗ്ഗാവാഹിനി പദസഞ്ചലനത്തില്‍ പങ്കെടുക്കുന്ന ചിത്രം എഡിറ്റാണ്
ലിസ്റ്റിൽ പറയുന്ന മൂന്ന് പ്രവർത്തികൾ മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി നിർവഹിച്ചത് എന്ന് ഞങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക:Fact Check: മീനുകൾ പെട്ടെന്ന് വലുതാവാൻ മരുന്ന് കുത്തിവെക്കുന്നതാണോ വീഡിയോയിൽ?
Sources
Facebook post by Uralungal Labour Contract Cooperative Society Ltd on August 25, 2023
Report by Malayalam News on August 25, 2023
Report by Kairali online on June 27, 2024
Press Release by Uralungal Labour Contract Cooperative Society Ltd on June 27, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.