Claim: റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന പേരിൽ ഒരു പത്ര കട്ടിംഗ്.
Fact: ഇത് കൃത്രിമമായി നിർമ്മിച്ച ഒരു പത്ര കട്ടിംഗാണ്.
”റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം,” എന്ന തലകെട്ടുള്ള ഒരു പത്രത്തിന്റെ കട്ടിംഗ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ചെന്നൈ: ചോൾകൊണ്ടപുരം പെരുമാളമ്മൻ ക്ഷേത്രത്തിൽ റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കേറ്റ് 4 പേർ മരിച്ചു. മാട്ടിക്കോവിൽ സ്ട്രീറ്റ് കോളനിവാസികളായ മുത്ത് പാണ്ടി(06),കണ്ണപ്പൻ (28), രാജി മോഹൻ(38) വീരപ്പൻ മുത്തു(10) എന്നിവരാണ് മരിച്ചത്,” എന്നാണ് ആ പത്രവാർത്തയിൽ കാണുന്നത്.
“ബുധനാഴ്ച വൈകിട്ട് നടന്ന ഘോഷ യാത്രയിലായിരുന്നു ആനയെ എഴുന്നള്ളിച്ചത്. ഈ സമയം ചെറിയ മഴയുണ്ടായിരുന്നു. വെള്ളക്കെട്ടിൽ ആന ഇറങ്ങിയതോടെയാണ് പുറത്തേക്ക് വൈദ്യുതി പ്രവഹിച്ചത്. ആനയുടെ ഉടമസ്ഥനും മരിച്ചവരിൽ പെടുന്നു. ആനയുടെ ചലനം നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന മോട്ടറിൽ നിന്നാണ് വൈദ്യുതി പുറത്തേക്ക് പ്രവഹിച്ചത്. ഹൈവോൾട്ടേജ് പവർ ഉള്ള ബാറ്ററികളാണ് റോബട്ടിക്ക് ആനയിൽ ഘടിപ്പിച്ചിരുന്നത്,” എന്നും വാർത്ത തുടരുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ഡൽഹിയിൽ അടുത്തിടെ നടന്ന ഇന്ത്യാ ബ്ലോക്ക് റാലി അല്ലിത്
Fact Check/Verification
ഞങ്ങൾക്ക് പത്ര കട്ടിംഗ് സൂക്ഷമായി പരിശോധിച്ചു. അതിൽ പത്രത്തിന്റെ പേരില്ലെന്നത് ശ്രദ്ധിച്ചു. പോരെങ്കിൽ,ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ചോൾകൊണ്ടപുരം എന്ന ഒരു സ്ഥലമോ അവിടെ പെരുമാളമ്മൻ ക്ഷേത്രം എന്നൊരു ക്ഷേത്രമോ ഉള്ളതിനെ പറ്റി യാതൊരു വിവരവും ഞങ്ങളുടെ ശ്രദ്ധയിൽ വന്നില്ല. ഈ പേരിലുള്ള സ്ഥലത്തെ പ്രസ്തുത ക്ഷേത്രത്തിലാണ് സംഭവം നടന്നതെന്നാണല്ലോ പത്രവാർത്ത.
ഇതുകൂടാതെ, ഞങ്ങൾ ഇംഗ്ലീഷിലും, മലയാളത്തിലും കീ വേർഡ് സേർച്ച് നടത്തിയപ്പോൾ, ഇത്തരം ഒരു വാർത്ത ഏതെങ്കിലും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതായി കണ്ടില്ല.
ഇത്തരം ഒരു സംഭവം നടന്നിരുന്നുണെങ്കിൽ അത് വാർത്ത പ്രാധാന്യം നേടുമായിരുന്നുവെന്നത് കൊണ്ട് അത് അതിശയകരമായ തോന്നി.
എന്നാൽ മാർച്ച് 12,2024ൽ ഹിന്ദുവിൽ ഗുഡല്ലൂർ ദേവർഷോലയിൽ ശിവന്റെ അമ്പലത്തിന് വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ് എന്ന സംഘടന തമിഴ്‌നാട്ടിലെ ആദ്യ റോബോട്ടിക്ക് ആനയെ സംഭാവന ചെയ്തതായി കണ്ടു.

ഞങ്ങൾ ഈ സംഘടനയുടെ പ്രവർത്തകരെ ബന്ധപ്പെട്ടപ്പോൾ, തമിഴ്‌നാട്ടിൽ മറ്റൊരിടത്തും ഇത്തരം റോബോട്ടിക്ക് ആനയില്ലെന്നും അവരുടെ റോബോട്ടിക്ക് ആന ഇത്തരം ഒരു അപകടത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും മനസ്സിലായി.
“100 ശതമാനം വ്യാജ വാർത്തയാണിത്. റോബോട്ടിക്ക് ആനകളെ ഉപയോഗിക്കുന്നതിൻ്റെ ഗുണം പല ക്ഷേത്രങ്ങളും മനസ്സിലാക്കി വരുന്നുണ്ട്. അതിനാൽ ആന മാഫിയകൾ, റോബോട്ടിക് ആന എന്ന സങ്കൽപ്പത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു,” ഇമെയിൽ വഴി വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ് ടീം ഞങ്ങളോട് പറഞ്ഞു.
“റോബോട്ടിക്ക് ആനകളുടെ ഉപയോഗം നിമിത്തം മനുഷ്യർക്ക് ദുരന്തങ്ങൾ സംഭവിക്കില്ല. ആനകളോടുള്ള ക്രൂരതകളും അവസാനിക്കും. ആനമാഫിയകൾ ഈ സംരംഭം തകർക്കാൻ ഏത് അറ്റം വരെയും പോവും,” വോയ്സസ് ഫോർ ഏഷ്യൻ എലിഫന്റ് ടീം പറഞ്ഞു.
ഇപ്പോൾ വൈറലായിരിക്കുന്ന പത്ര കട്ടിംഗിൽ കൊടുത്തിരിക്കുന്ന വാർത്തയോടൊപ്പമുള്ള ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഫെബ്രുവരി 27,2023ൽ കൊടുത്ത വാർത്തയിൽ നിന്നും കേരളത്തിലെ അമ്പലങ്ങളിൽ ഉപയോഗിക്കാൻ നിർമ്മിച്ച ആദ്യ റോബോട്ടിക്ക് ആനയുടേതാണ് എന്ന് മനസ്സിലായി.

തുടർന്ന്, കേരളത്തിലെ അമ്പലങ്ങളിൽ ഉപയോഗിക്കാൻ നിർമ്മിച്ച ആദ്യ റോബോട്ടിക്ക് ആനയെ നിർമ്മിച്ച ചാലക്കുടിയിലുള്ള ഫോർ ഹി ആർട്സ് ക്രീയേഷന്റെ മാനേജർ പിയുഷ് വിപിയെ ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത്, വാർത്ത വ്യാജമാണെന്നാണ്. അവർ നിർമ്മിച്ചിട്ടുള്ള റോബോട്ടിക്ക് ആന ഒരു അപകടത്തിനു കരണമായിട്ടില്ല. അവർ അന്വേഷിച്ചപ്പോൾ, തമിഴ്‌നാട്ടിലും അത്തരം അപകടം നടന്നിട്ടില്ലെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന വാർത്ത വ്യാജമാണ് എന്ന് ഇതിൽ നിന്നും ബോധ്യപ്പെട്ടു. അതിൽ നിന്നും കൃത്രിമമായി നിർമ്മിച്ചതാണ് ഈ പത്ര കട്ടിംഗ് എന്നും ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക: Fact Check: നരേന്ദ്രമോദിയെ പാര്‍ലമെന്റിൽ വനിത അംഗം പരിഹസിക്കുന്നതാണോ ഇത്?
Conclusion
റോബോട്ടിക്ക് ആനയിൽ നിന്ന് ഷോക്കടിച്ച് തമിഴ്‌നാട്ടിൽ 4 മരണം എന്ന പ്രചരണം വ്യാജമാണ് എന്നും ഈ പത്ര കട്ടിംഗ് കൃത്രിമമായി നിർമ്മിച്ചതാണെന്നും മനസ്സിലായി.
Result: False
Sources
Report by the Hindu on March 12, 2024
Photo in Times of India on February 27, 2023
Telephone Conversation with Piyush VP, Manager, Four He Arts Creation
Email Conversation with Voices for Asian Elephants Team
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.