“യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു എന്തു സംഭവിക്കും എന്ന് നേരത്തെ അറിയാമായിരുന്നു. അറിഞ്ഞുകൊണ്ട് തന്നെ പ്രചരണത്തിനു പോയി പ്രതീക്ഷിച്ചപോലെ അത്ഭുതം ഒന്നും സംഭവിച്ചില്ല.” രമേശ് പിഷാരടി പറഞ്ഞ വാചകങ്ങളാണ് ഇത് എന്ന രീതിയിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
മാതൃഭൂമി ന്യൂസിന്റെ സ്ക്രീൻഷോട്ടിനൊപ്പം ആണ് പോസ്റ്റ് പ്രചരിക്കുന്നത്. പോരാളി ഷാജി എന്ന ഫേസ്ബുക്കിൽ സജീവമായ ഒരു എൽഡി എഫ് അനുകൂല പേജിൽ നിന്നുള്ള പോസ്റ്റിനു 121 ഷെയറുകൾ ഉണ്ട്.
Siddeequ Ksd Mugu എന്ന മറ്റൊരു ഐഡിയിൽ നിന്നുള്ള പോസ്റ്റിനു 77 ഷെയറുകൾ ഉണ്ട്.
കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ പിഷാരടിയുടെ സുഹൃത്തും നടനുമായ ധർമജൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങിയിരുന്നു. അദ്ദേഹത്തിനായി രമേഷ് പ്രചരണ രംഗത്ത് സജീവമായിരുന്നു. മറ്റ് ചില മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് വേണ്ടിയും അദ്ദേഹം പ്രചാരണം നടത്തി.
രമേഷും ലോക സഞ്ചാരിയായ സന്തോഷ് ജോർജ്ജ് കുളങ്ങരയും അതിഥികളായി ഒരു സൗഹൃദ സംഭാഷണം മാതൃഭൂമി ന്യൂസ് ചാനൽ ഓണത്തിന് സംപ്രേക്ഷണം ചെയ്തിരുന്നു.
ആ പരിപാടിയുടെ അവതാരകനായ മാർഷൽ വി സെബാസ്റ്റ്യനും രമേഷും ഇരിക്കുന്ന ഒരു സ്റ്റിൽ വെച്ചാണ് ഇപ്പോൾ പ്രചാരണം നടക്കുന്നത്.
Fact Check/Verification
ആ പരിപാടിയുടെ യുട്യൂബ് ലിങ്ക് ഞങ്ങൾ പരിശോധിച്ചു. അതിൽ ഇലക്ഷനെ കുറിച്ച് മാർഷൽ ചോദിക്കുന്നുണ്ട്.
അതിലൊന്നും പോസ്റ്റിൽ പറയുന്ന വിധത്തിൽ ഒരു വാചകം രമേശ് പറഞ്ഞതായി കാണുന്നില്ല.
പരിപാടിയുടെ അവതാരകനായ മാർഷലിനെ വിളിച്ചു. മാർഷൽ അതിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
ധർമ്മജന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തെ കുറിച്ചുള്ള ചോദ്യത്തിന് പ്രചാരണ രംഗത്ത് അദ്ദേഹത്തിനൊപ്പം ആളുകൾ കുറവായിരുന്നു. അത് കൊണ്ട് ധർമജൻ തോൽക്കാനുള്ള സാധ്യത ഉണ്ട് എന്നു മനസിലാക്കിയിരുന്നുവെന്നൊക്കെ രമേഷ് പറഞ്ഞിരുന്നു. വളരെ നീണ്ട ഒരു സംഭാഷണമായിരുന്നത് കൊണ്ട് മുഴുവനായി സംപ്രേക്ഷണം ചെയ്തിരുന്നില്ല. എന്നാൽ അതിന്റെ പൂർണ രൂപം വെബ്‌സൈറ്റിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. അതിൽ ഒരിടത്തും എന്നാൽ യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നു വാചകം രമേഷ് ഉപയോഗിച്ചിട്ടില്ല.
വായിക്കാം:Afghanistanൽ Taliban ആഘോഷത്തിന്റെ വീഡിയോ അല്ലിത്
Conclusion
മാതൃഭൂമി ന്യൂസിന്റെ ഓണ പരിപാടിയിൽ രമേശ് പിഷാരടി പങ്കെടുത്തിരുന്നു. അതിൽ രാഷ്ട്രീയ വിഷയങ്ങളും അദ്ദേഹം സംസാരിച്ചിരുന്നു. എന്നാൽ യുഡിഎഫ് എട്ടുനിലയിൽ പൊട്ടും എന്ന് ഉറപ്പായിരുന്നുവെന്ന വാചകം അദ്ദേഹം പറഞ്ഞിട്ടില്ല.
Result: Misleading
Sources
Mathrubhumi News youtube
Telephone Conversation with Anchor Marshal V Sebastian
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.