“പോലീസ് പിടികൂടിയ, ഹിജാബ് ധരിച്ചു പോലീസിനു നേരെ കല്ലെറിഞ്ഞ പുരുഷ കലാപകാരിയുടേത്” എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഫേസ്ബുക്കിൽ വൈറലാകുന്നുണ്ട്. “കർണ്ണാടകയിൽ മുസ്ലിം വിദ്യാർത്ഥിനികളെന്നു വരുത്തി തീർക്കാൻ ” ഹിജാബ് ” വേഷം ധരിച്ചു പോലീസിനു നേരെ കല്ലെറിഞ്ഞ രണ്ടു പുരുഷ കലാപകാരികളെ പോലീസ് പിടികൂടി പത്രപ്രവർത്തകരുടെ മുന്നിൽ ഹാജരാക്കുന്നു.” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
ഞങ്ങൾ കണ്ടപ്പോൾسليم بوتنور എന്ന ഐഡി ഷെയർ ചെയ്ത ഇത്തരം ഒരു പോസ്റ്റ് 853 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട് .

Ramachandran E എന്ന ആളുടെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ 195 പേർ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Ekk Bava എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 112 ഷെയറുകൾ ഉണ്ടായിരുന്നു.

ഹിജാബ് വിവാദത്തെ തുടർന്ന് കർണാടകയിൽ പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ നടക്കുന്നുണ്ട്. ഹിജാബിനെ പിന്തുണച്ച് സ്ത്രീകൾ തെരുവിൽ ശബ്ദമുയർത്തുന്ന വാർത്തകൾ കർണാടകത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. നിയമങ്ങൾ ലംഘിച്ചതിന് 10 പെൺകുട്ടികൾക്കെതിരെ കർണാടക പോലീസ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ്, “പോലീസ് പിടികൂടിയ ഹിജാബ് ധരിച്ചു പോലീസിനു നേരെ കല്ലെറിഞ്ഞ രണ്ടു പുരുഷ കലാപകാരികളുടേത്” എന്ന് അവകാശപ്പെടുന്ന വീഡിയോ ഷെയർ ചെയ്യപ്പെടുന്നത്.
Fact Check/Verification
വീഡിയോയുടെ ആധികാരികത അറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ വീഡിയോയെ കീ ഫ്രെയിമുകളായി വിഭജിച്ചു. തുടർന്ന്, അതിൽ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ,2020 ഓഗസ്റ്റ് 8-ന് അപ്‌ലോഡ് ചെയ്ത “ETV ആന്ധ്രാപ്രദേശിന്റെ ” ഒരു YouTube വീഡിയോ ഞങ്ങൾ കണ്ടെത്തി.
ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ മദ്യം കടത്തുന്ന നിരവധി പേരെ പോലീസ് പിടികൂടിയതായി വീഡിയോയിൽ പറയുന്നു. വീഡിയോയിൽ തെലുങ്കിൽ പറയുന്ന വിവരമനുസരിച്ച് ആന്ധ്രാപ്രദേശിലെ പഞ്ചലിംഗല ചെക്ക് പോസ്റ്റിൽ വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്. സ്ത്രീവേഷത്തിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ പോലീസ് ഇവരെ പരിശോധിച്ചപ്പോഴാണ് അനധികൃത മദ്യക്കുപ്പികൾ കണ്ടെത്തിയത് എന്നാണ് വിഡീയോയിലെ വിവരണം.
എൻടിവി തെലുങ്ക് ഇതേ വീഡിയോ ഉപയോഗിച്ച് 2020ൽ ഒരു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രതികൾ തെലങ്കാനയിൽ നിന്ന് വിലകുറഞ്ഞ മദ്യം വാങ്ങി ആന്ധ്രാപ്രദേശിൽ ഉയർന്ന വിലയ്ക്ക് വിൽക്കാൻ പോകുകയായിരുന്നെന്ന് പോലീസ് സംശയിക്കുന്നതായി എൻടിവി തെലുങ്കിന്റെ വാർത്തയിൽ പറയുന്നു. ആന്ധ്ര-തെലങ്കാന അതിർത്തിയിൽ വെച്ച് ഇയാളെ പോലീസ് പിടികൂടി എന്നാണ് ആ വാർത്ത പറയുന്നത്.
ഹിജാബ് ധരിച്ച ആളെ പോലീസ് പിടികൂടിയ വീഡിയോ ആന്ധ്രാപ്രദേശിൽ നിന്നുള്ളത്
ഈ വീഡിയോ സംബന്ധിച്ച് അന്നത്തെ കുർണൂൽ എസ് പിയും ട്വീറ്റ് ചെയ്തിരുന്നു. ഇടിവി ആന്ധ്രാപ്രദേശിൻറെ ടെ യൂട്യൂബ് വീഡിയോ ഷെയർ ചെയ്ത ശേഷം, അനധികൃതമായി മദ്യക്കുപ്പികൾ കൊണ്ടുവന്നതിന് ഹിജാബ് ധരിച്ച ആളെ കുർണൂൽ എക്സൈസ് പോലീസ് പിടികൂടിയതായി അദ്ദേഹം എഴുതി. 2020 ഓഗസ്റ്റിലും ഈ വീഡിയോ തെറ്റായ അവകാശവാദത്തോടെ പങ്കിട്ടിരുന്നു. ഇത് ഖണ്ഡിച്ചുകൊണ്ടാണ് കുർണൂൽ എസ് പി ട്വീറ്റ് ചെയ്തത്. ആ സമയത്തും വ്യത്യസ്തമായ അവകാശവാദവുമായി ഈ വീഡിയോ വൈറലായിരുന്നു. ന്യൂസ്‌ചെക്കർ അന്ന് ഹിന്ദിയിൽ ഈ അവകാശവാദത്തെ കുറിച്ച് ഫാക്ട് ചെക്ക് ചെയ്തിരുന്നു.
മലയാളം കൂടാതെ മറ്റ് ഭാഷകളിലും ഈ വീഡിയോ കർണാടകത്തിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വൈറലാവുന്നുണ്ട്. ഞങ്ങളുടെ ഹിന്ദി,ഇംഗ്ലീഷ് ടീമുകൾ ഇത് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ, കർണാടകയിലെ ഹിജാബ് വിവാദവുമായി ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒന്നര വർഷം പഴക്കമുള്ള വീഡിയോ ആണ് എന്ന് വ്യക്തമായി.
Result: Misleading Content/Partly False
Sources
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.