Claim
തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെയുള്ള പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണെന്ന് പറയുന്ന ബാനർ യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് മുറം കൊണ്ട് മറയ്ക്കുമ്പോൾ, യൂത്ത് കോൺഗ്രസ്സ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ നോക്കി നിൽക്കുന്നത് കാണിക്കുന്ന ഒരു ഫോട്ടോ.
Fact
രണ്ടു ഫോട്ടോകൾ എഡിറ്റ് ചെയ്തുണ്ടാക്കിയതാണ് ഈ പടം. ഒന്നാമത്തെ പടത്തിൽ രാഹുൽ മാങ്കുട്ടത്തിൽ എഐ ക്യാമറയ്ക്കെതിരെയുള്ള അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ, ‘അഴിമതി ക്യാമറയിലേക്ക് 100 മീറ്റർ,’ എന്നെഴുതിയ ബാനർ നോക്കുന്നു. രണ്ടാമത്തെ പടത്തിൽ എഐ ക്യാമറയ്ക്കെതിരെ നടക്കുന്ന സമരത്തിന്റെ ഭാഗമായി പി കെ ഫിറോസ് ക്യാമറ മുറം കൊണ്ട് മറയ്ക്കുന്നു.
പികെ ഫിറോസും രാഹുൽ മങ്കുട്ടത്തിലും ചേർന്ന് കെ സുധാകരനും പുരാവസ്തു തട്ടിപ്പു കേസിലെ പ്രതി മോൻസൺ മാവുങ്കലും ചേർന്ന് നിൽക്കുന്ന പടമുള്ള ഒരു ബാനർ മറയ്ക്കുന്ന ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മോൻസൺ മാവുങ്കൽ പ്രതിയായ കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രണ്ടാം പ്രതിയാണെന്നാണ് ബാനർ പറയുന്നത്. സുധാകരനെ രണ്ടാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്ത പശ്ചാത്തലത്തിലാണ് ഫോട്ടോകൾ വൈറലാവുന്നത്.
2018 നവംബർ 22 ന് മോന്‍സന്‍റെ കലൂരുലുള്ള വീട്ടിൽവെച്ച് കെ സുധാകരന്‍റെ സാന്നിധ്യത്തിൽ 25 ലക്ഷം രൂപ കൈമാറിയെന്ന് പരാതിക്കാർ ക്രൈംബ്രാഞ്ചിനെ അറിയിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ പ്രതിയാക്കിയത്.
Red Salute Comrades എന്ന ഐഡിയിൽ നിന്നുള്ള ഫേസ്ബുക്ക് പോസ്റ്റിന് 46 ഷെയറുകൾ ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നു.

ഇത് കൂടാതെ രാഹുൽ മാങ്കുട്ടത്തിൽ, മാത്രം സുധാകരൻ രണ്ടാം പ്രതിയെന്ന് പറയുന്ന ആ ബാനർ നോക്കി നിൽക്കുന്ന ഒരു ഫോട്ടോയും വൈറലാവുന്നുണ്ട്. അത്തരം ഒരു പോസ്റ്റിന് communistukar എന്ന ഇൻസ്റ്റാഗ്രാം ഐഡി ഷെയർ ചെയ്തത് ഞങ്ങൾ കാണുമ്പോൾ അതിന്1299 ലൈക്കുകൾ ഉണ്ടായിരുന്നു.

രാഹുൽ മാങ്കുട്ടത്തിൽ ഒറ്റയ്ക്ക് നിൽക്കുന്ന മറ്റൊരു പടത്തിൽ, ബാനറിൽ കാണുന്നത്, ‘ഇവിടെ നിന്നും നൂറു മീറ്റർ അകലെയാണ് സവാദിനെ മാലയിട്ട് ഇറക്കിയ കോൺഗ്രസുകാരൻ സോമന്റെ വീട്. ഒറ്റയ്ക്ക് പോവുന്ന സ്ത്രീകൾ ശ്രദ്ധിക്കുക,” എന്നാണ്.
കെ എസ് ആര്‍ ടി സി ബസില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ ജാമ്യം ലഭിച്ച കോഴിക്കോട് സ്വദേശി സവാദിന് സ്വീകരണം നല്‍കിയിരുന്നു. ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍കാവ് അജിത്തിന്റെ നേതൃത്വത്തിലാണ് ആലുവ സബ്ജയിലിന് പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ഈ സംഭവം സൂചിപ്പിച്ചു കൊണ്ടാണ് ഈ പോസ്റ്റ്. അമ്പാടിമുക്ക് സഖാക്കൾ,കണ്ണൂര് എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത ഈ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 69 ഷെയറുകൾ ഉണ്ടായിരുന്നു.

തട്ടിപ്പു കേസിലെ പ്രതിയായ മോൻസൺ മാവുങ്കൽ ആരാണ്?
വ്യാജ പുരാവസ്തുവ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയെന്ന ആരോപണം നേരിടുന്ന വ്യക്തിയാണ് മോൻസൺ മാവുങ്കൽ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവിതാവസാനം വരെ തടവിന് കോടതി വിധിച്ചിരുന്നു. എറണാകുളം പോക്‌സോ കോടതിയുടേതാണ് വിധി. മോന്‍സണെതിരായ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി പറഞ്ഞു. മോന്‍സണെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളിലെ ആദ്യ വിധിയാണിത്. 5.25 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.
സാമ്പത്തിക തട്ടിപ്പ്, വഞ്ചനാ കേസ് പ്രതി മോൺസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്സോ കേസിലെ അതിജീവിത കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ രഹസ്യമൊഴി നൽകിയെന്ന സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് വിവാദത്തിന് കാരണമായിരുന്നു. പ്രസ്താവനയ്‌ക്കെതിരെ കോൺഗ്രസ്സ് നേതാക്കൾ രംഗത്ത് വന്നു.
ഇവിടെ വായിക്കുക:Fact Check:രാജ്‌നാഥ് സിങ് അതിര്‍ത്തിയില്‍ പച്ചമുളകും ചെറുനാരങ്ങയും കെട്ടിതൂക്കുന്ന ഫോട്ടോ ആണോ ഇത്?
Fact Check/Verification
ഞങ്ങൾ ഈ ഫോട്ടോകൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ രണ്ടു ഫോട്ടോകൾ ചേർത്താണ് ഇത് ഉണ്ടാക്കിയതെന്ന് മനസ്സിലായി. ആദ്യത്തെ ഫോട്ടോ, ‘പിണറായിയുടെ അഴിമതി ക്യാമറ,’ എന്ന വിവരണത്തോടെ ജൂൺ 5,2023ന് രാഹുൽ മാങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഷെയർ ചെയ്ത പടമാണ്.

യൂത്ത് കോൺഗ്രസ്സ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടേതാണ് ഈ ബോർഡ്. “നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറയുടെ നിരീക്ഷണത്തിലാണ്. നൂറു മീറ്ററിനപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു,” എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. കോൺഗ്രസ്സ് സൈബർ ആർമി എന്ന പ്രൊഫൈലും ജൂൺ 5,2023ന് ഈ ഫോട്ടോ ഷെയർ ചെയ്തിട്ടുണ്ട്.
ഇപ്പോൾ വൈറലായിരിക്കുന്ന ഫോട്ടോകളിൽ കാണുന്ന പാരഗൺ,ട്രെൻഡ്‌സ് എന്നീ കടകളുടെ ബോർഡുകൾ ഈ ഫോട്ടോയിലും കണ്ടു. എഐ ക്യാമറകൾക്കെതിരെ സംസ്ഥാന വ്യാപകമായി കോൺഗ്രസ്സ് സമരം ആരംഭിച്ചിരുന്നു. ക്യാമറ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതലാണ് ക്യാമറകൾ സ്ഥാപിച്ചതിന് മുന്നിൽ കോണ്‍ഗ്രസ്സ് സമരം തുടങ്ങിയത്. ഈ സമരത്തോട് അനുബന്ധിച്ചാണ് ഈ പടം.
റിവേഴ്‌സ് ഇമേജ് സെർച്ചിൽ, രണ്ടാമത്തെ പടം ഏഷ്യാനെറ്റ് ന്യൂസിന്റെ മേയ് 3,2023ലെ വാർത്തയിൽ കണ്ടെത്തി. “എഐ ക്യാമറ ക്രമക്കേടിൽ സംസ്ഥാന സർക്കാരിനെതിരെ പ്രതിഷേധവുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്. ട്രാഫിക്ക് ഐലന്‍റിലെ എഐ ക്യാമറ കൊട്ടകൊണ്ട് മറിച്ച് പ്രതീകാത്മക പ്രതിഷേധവുമായാണ് പികെ ഫിറോസ് സർക്കാരിനെതിരെ രംഗത്തെത്തിയത്. കൊച്ചിയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായായിരുന്നു ലീഗ് നേതാവിന്‍റെ കൊട്ട കൊണ്ടുള്ള പ്രതിഷേധം. പുതിയ പ്രതിഷേധ രീതി പികെ ഫിറോസ് തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്,” എന്നായിരുന്നു വാർത്ത.
തുടർന്നുള്ള തിരച്ചിലിൽ ഈ ഫോട്ടോ ഫേസ്ബുക്ക് പ്രൊഫൈലിൽ പി കെ ഫിറോസും പങ്ക് വെച്ചതായി ഞങ്ങൾ കണ്ടെത്തി. “മൂടി വെക്കാനാകില്ല ഈ അഴിമതി, എന്ന വിവരണത്തോടെ,”#AICamera, #Ernakulam_dist_myl എന്നീ ഹാഷ്ടാഗുകൾക്കൊപ്പമാണ് പോസ്റ്റ്.

ഇവിടെ വായിക്കുക:Fact Check: ബാലസോർ ട്രെയിൻ ദുരന്തത്തിന് ശേഷം ജൂനിയർ എൻജിനിയർ അമീർ ഖാൻ ഒളിവിൽ പോയോ?
Conclusion
പി കെ ഫിറോസും രാഹുൽ മാങ്കുട്ടത്തിലും, അവരുടെ ഫേസ്ബുക്ക് പേജുകളിൽ, എഐ ക്യാമറയ്‌ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി ഷെയർ ചെയ്ത പടങ്ങളിൽ, കൃത്രിമം കാട്ടി ഒരുമിച്ച് ചേർത്ത്, തെറ്റായ വിവരങ്ങൾക്കൊപ്പം ഷെയർ ചെയ്യുന്നുണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: Altered Media
ഇവിടെ വായിക്കുക:Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
Sources
Facebook Post by Rahul Mamkootathil on June 5,2023
Facebook Post by Congress Cyber Army on June 5,2023
Facebook Post by P K Firos on May 3,2023
News report by Asianet News oN May 3,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.