വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടരെയും പിടിച്ചപ്പോഴുള്ള 1922 ലെ മനോരമ വാർത്ത എന്ന പേരിൽ ഒരു ന്യൂസ്‌പേപ്പർ കട്ടിങ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാർ എന്നിവരടക്കം മലബാർ കലാപത്തിൽ പങ്കെടുത്ത 387 ആൾക്കാരുടെ പേരുകൾ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് (ഐസിഎച്ച്ആർ) നിയോഗിച്ച മൂന്നംഗ സമിതി ശുപാർശ നൽകിയതിന് പിന്നാലെയാണ് ഇത് ഷെയർ പെടുന്നത്.

വാരിയം കുന്നത്തിനെതിരെയുള്ള പോസ്റ്റുകളായാണ് ഇവ ഷെയർ ചെയ്യപ്പെടുന്നത്. വളരെ ദീർഘമായ പോസ്റ്റുകളായാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്. അതിൽ ചില പോസ്റ്റുകളിൽ മനോരമ എന്നും ചില പോസ്റ്റുകളിൽ മലയാള മനോരമ എന്നുമാണ് പത്രത്തെ വിശ്വസിപ്പിച്ചിരിക്കുന്നത്.
രണ്ടു പേരിലും ഇപ്പോൾ അറിയപ്പെടുന്നത് കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ചു തുടങ്ങിയ പത്രമാണ്.
വളരെ ദീർഘമായ ഈ പോസ്റ്റുകളിൽ ഒരു ഭാഗം ഇങ്ങനെയാണ്:
“മനോരമ വക പ്രത്യേക ഉപ പത്രം.
1922 ജനുവരി 8 നു ഞായറാഴ്ച്ച രാവിലെ 6 മണിക്ക്.
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കൂട്ടരെയും പിടിച്ചു.
അനവധി വാൾ, തോക്ക് തുടങ്ങിയ ആയുധങ്ങൾ കിട്ടിയിരിക്കുന്നു.”
പോസ്റ്റുകളിൽ വാരിയം കുന്നത്ത് എന്നല്ല വാരിയൻ കുന്നത്ത് എന്നാണ് ഉപയോഗിച്ചിരിക്കുന്നത്.
Nanda Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 78 ഷെയറുകൾ ഉണ്ടായിരുന്നു.
അഖണ്ഡ ഭാരതം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 98 ഷെയറുകൾ ഉണ്ടായിരുന്നു.
E SREEDHARAN FANS CLUB (METRO MAN)ESFC എന്ന ഗ്രൂപ്പിലേക്ക് Vivek Viswanath എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റിന് 53 റീഷെയറുകൾ ഉണ്ടായിരുന്നു.
Fact Check/Verification
ഞങ്ങൾ ഈ വിഷയത്തിൽ ഒരു അന്വേഷണം നടത്തി. അപ്പോൾ 2020ലും സമാനമായ ഒരു പ്രചാരണം നടന്നതായി കണ്ടെത്തി. അന്ന് പക്ഷെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയ്ക്ക് അനുകൂലമായും മനോരമയ്ക്ക് എതിരയുമാണ് ഈ വാർത്ത ഷെയർ ചെയ്തിരുന്നത്.
1922 ലെ വാർത്ത മലയാള മനോരമയുടേതല്ല
കീ വേർഡ് സെർച്ചിൽ, അന്ന് പ്രചാരണം നിഷേധിച്ചു കൊണ്ട് മനോരമയുടെ സോഷ്യൽ മീഡിയ എഡിറ്റർ കെ ടോണി ജോസ് എഴുതിയ ഫേസ്ബുക്ക് കുറിപ്പ് കണ്ടെത്തി.
അതിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്:
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അറസ്റ്റു സംബന്ധിച്ച് മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത എന്ന പേരിൽ5 ദിവസമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പേപ്പർ കട്ടിങ് സംബന്ധിച്ച വസ്തുത താഴെ ചേർക്കുന്നു.
സഹപ്രവർത്തകനും ഗവേഷകനുമായ ഇ.കെ. പ്രേംകുമാറാണ് ഇതു കണ്ടെത്തിയത്.1890 മാര്‍ച്ച് 22നാണ് കോട്ടയത്തുനിന്നു ‘മലയാള മനോരമ’യുടെ ആദ്യ ലക്കം പുറത്തിറങ്ങിയത്.തൊട്ടടുത്ത വർഷം കോഴിക്കോട്ടുനിന്ന് ‘മനോരമ’ എന്ന പേരിൽ മറ്റൊരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി.
മലയാള മനോരമയുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.‘കേരള മഹാജനസഭ’ പ്രസിദ്ധീകരിച്ച ഇൗ പത്രത്തിന്റെ ആദ്യ പത്രാധിപർ പുളിയമ്പറ്റ കുഞ്ഞികൃഷ്ണമേനോൻ ആയിരുന്നു.
പത്രത്തിന്റെ പേര് ‘മനോരമ’ എന്നായിരുന്നെങ്കിലും ‘മലയാള മനോരമ’ യെന്ന് തെറ്റിദ്ധരിക്കാതിരിക്കാൻ വായനക്കാർ പ്രസിദ്ധീകരണസ്ഥലമായ കോഴിക്കോടു കൂടി ചേർത്ത് ‘കോഴിക്കോടൻ മനോരമ’യെന്നാണ് ആ പത്രത്തെ വിളിച്ചുപോന്നത്.
രണ്ടാംലോകയുദ്ധകാലത്ത് കടലാസിനു ക്ഷാമം നേരിട്ടതോടെയാണ് കോഴിക്കോടൻ മനോരമയുടെ പ്രസിദ്ധീകരണം നിലച്ചതെന്നു ‘കേരളപത്രപ്രവർത്തനചരിത്ര’( 1985 )ത്തിൽ പുതുപ്പള്ളി രാഘവൻ രേഖപ്പെടുത്തിയിട്ടുണ്ട്.
.ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് കോഴിക്കോട്ടെ മനോരമയുടെ കട്ടിങ് ആണ്. മലയാള മനോരമയുടേതല്ല.
തുടർന്നു ആ വിഷയത്തിൽ മനോരമയിലെ ഗവേഷകനായ ഇ കെ പ്രേംകുമാർ ആ വിഷയത്തിൽ ട്വീറ്ററിൽ എഴുതിയ കുറിപ്പുകളും കണ്ടെത്തി.
അതിൽ ഒരു കുറിപ്പിൽ പ്രേംകുമാർ ഇങ്ങനെ പറയുന്നു:
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയേയും കൂട്ടുകാരേയും പിടിച്ചു’. മലയാള മനോരമ പ്രസിദ്ധീകരിച്ചത് എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വാർത്ത മലയാള മനോരമയിൽ വന്നതല്ല. ‘കോഴിക്കോടൻ മനോരമ’എന്ന മറ്റൊരു പത്രത്തിൽ വന്നതാണ്.

മറ്റൊന്നിൽ ഇങ്ങനെ പറയുന്നു:
കോഴിക്കോടൻ മനോരമ ! 1890 മാര്‍ച്ച് 22ന്,കോട്ടയത്തുനിന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ പത്രാധിപത്യത്തിൽ മലയാള മനോരമയുടെ ആദ്യ ലക്കം പുറത്തിറങ്ങി.1891ൽ കോഴിക്കോട്ടുനിന്ന് ‘മനോരമ’ എന്ന പേരിൽ മറ്റൊരു പത്രം പ്രസിദ്ധീകരിച്ചു തുടങ്ങി. അത് മലയാള മനോരമയുടെ കോഴിക്കോട് എഡിഷൻ ആയിരുന്നില്ല.

മറ്റൊരു കുറിപ്പിൽ അദ്ദേഹം ഇങ്ങനെ പറയുന്നു:
മലയാള മനോരമയുമായി അതിനു യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. സാമൂതിരി രാജകുടുംബാംഗങ്ങളും മറ്റും ഉൾപ്പെടുന്ന ‘കേരള മഹാജനസഭ’യായിരുന്നു ഇതിനു പിന്നിൽ. സംസ്കൃതപണ്ഡിതയും കവയിത്രിയുമായിരുന്ന ‘മനോരമ തമ്പുരാട്ടി’യുടെ ഓർമയ്ക്കുവേണ്ടി തുടങ്ങിയ പത്രമായതിനാലാണ് ‘മനോരമ’ എന്ന പേര് സ്വീകരിച്ചത്.

തുടർന്ന് ഞങ്ങൾ പ്രേംകുമാറിനെയും ടോണി ജോസിനെയും വിളിച്ചു. അവർ തങ്ങളുടെ സമൂഹ മാധ്യമ പോസ്റ്റുകളിൽ പറഞ്ഞ കാര്യങ്ങൾ ശരി വെച്ചു.
2020ൽ സമാനയമായ പ്രചാരണങ്ങൾ നടന്ന വേളയിൽ സോഷ്യൽ മീഡിയ എഡിറ്റർ ടോണി ജോസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഈ പ്രചാരണത്തിന്റ നിജസ്ഥിതി അന്വേഷിച്ചത് എന്ന് പ്രേംകുമാർ ഞങ്ങളോട് വ്യക്തമാക്കി.
കോഴിക്കോട് നിന്നും അന്ന് മനോരമ എന്ന ഒരു പത്രം പുറത്തിറങ്ങിയിരുന്നു, എന്ന് സികെജിഎം ഗവർമെന്റ് കോളേജ് പേരാമ്പ്രയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രഫസറായ പി ആർ ഷിത്തോർ പറഞ്ഞു.
വായിക്കാം:ഇത് Bank കൊള്ളക്കാരെ പിടിക്കുന്ന വീഡിയോ അല്ല
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്തയാണ് ഇത് എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് മനസിലായി.
മലയാള മനോരമയ്ക്ക് അന്ന് കോഴിക്കോട് നിന്നും എഡിഷൻ ഉണ്ടായിരുന്നില്ല.
Result: Partly False
Sources
Conversations with Premkumar and Tony Jose
Conversation with P R Shitor
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.