Claim
കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ. രമ കൈയൊടിഞ്ഞതായി അഭിനയിക്കുകയായിരുന്നു
Fact
പ്ലാസ്റ്ററിടുന്നത് ജനറൽ ആശുപത്രിയിലെ ജീവനക്കാരൻ.
റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (RMP) എംഎൽഎ കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ എന്ന പേരിൽ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.മൂന്ന് ചിത്രങ്ങളുടെ ഒരു കൊളാഷിനൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്. ആ ചിത്രങ്ങളുടെ അടിക്കുറി താഴെ കൊടുത്തിരിക്കുന്നു.
ചിത്രം 1
“കെ.കെ. രമയുടെ കൈയിൽ പ്ലാസ്റ്റർ ഇടുന്ന ഷാഫി പറമ്പിൽ.”
ചിത്രം2
“ക്യാമറക്ക് മുന്നിലേക്ക് വരുമ്പോൾ പ്ലാസ്റ്റർ ഇത്തിരി ഓവറല്ലേ എന്ന് പിറകിൽ നിന്ന് ആരോ ചോദിക്കുന്നു”
ചിത്രം 3
“പ്ലാസ്റ്റർ ഓവറാണെന്ന് മനസ്സിലാക്കിയ രമ പ്ലാസ്റ്റർ അഴിച്ചുമാറ്റി ഒരു ചരടിൽ കൈ തൂക്കി ക്യാമറക്ക് മുന്നിൽ അഭിനയിച്ചു തിമിർക്കുന്നു. “
“കോൺഗ്രസിന്റെ കൂടെ കൂടിയാൽ ഏത് പ്രത്യേക ബ്ലോക്ക് വിപ്ലവകാരികളും തനി കഞ്ഞിക്കുഴികളാകും എന്നതിന് ഉത്തമ ഉദാഹരണം,” എന്ന വിവരണത്തിനൊപ്പമാണ് പോസ്റ്റ്.
നിയമസഭയിൽ മാർച്ച് 15 ന് സ്പീക്കറുടെ ഓഫീസിനു മുന്‍പില്‍ പ്രതിപക്ഷം നടത്തിയ അസാധാരണ പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡ് കയ്യേറ്റം ചെയ്തുവെന്ന് കെ.കെ. രമ എം.എല്‍.എ പരാതി പറഞ്ഞതിനെ തുടർന്നാണ് പോസ്റ്റുകൾ.
പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ സ്പീക്കർ കവരുകയാണെന്ന് ആരോപിച്ച് സ്പീക്കറുടെ ഓഫീസിന് മുന്നിൽ യുഡിഎഫ് എംഎൽഎമാർ പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രചരണം. വാച്ച് ആൻഡ് വാർഡ് ഇവരെ നീക്കാനെത്തിയതോടെ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കയ്യാങ്കളിയിൽ നാല് യുഡിഎഫ് എംഎൽഎമാർക്ക് പരുക്കേറ്റുവെന്ന് പ്രതിപക്ഷം പറയുന്നു. സനീഷ്‌കുമാർ എംഎൽഎ ബോധം കെട്ടു വീഴുകയും ചെയ്തിരുന്നു. വനിതകളടക്കം എട്ട് വാച്ച് ആൻറ് വാർഡിനും പരിക്കേറ്റു.
കൊല്ലപ്പെട്ട ആർ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഭാര്യയാണ് കെ.കെ. രമ. റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവായിരുന്നു ടി പി ചന്ദ്രശേഖരൻ. സി.പി.എം. നേതാവായിരുന്ന ചന്ദ്രശേഖരനും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു. 2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു.
സഖാവ് എബിൻ ജോയ് എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 176 ഷെയറുകൾ ഉണ്ടായിരുന്നു.

Red Army officials എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 122 ഷെയറുകൾ കണ്ടു.

Manu Manoj എന്ന ഐഡിയിൽ നിന്നും DYFI Perunthalloor എന്ന ഗ്രൂപ്പിലേക്കിട്ട പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 31 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ പരിശോധിച്ചപ്പോൾ രമയുടെ കയ്യിൽ പ്ലാസ്റ്ററിടുന്ന പടം മാർച്ച് 16,2023 ലെ കേരള കുമുദി പത്രത്തിൽ കണ്ടെത്തി.
പത്രത്തിൽ വന്ന ക്ലാരിറ്റി കൂടിയ പടത്തിൽ നിന്നും ചിത്രത്തിൽ ഉള്ളത് ഷാഫി പറമ്പിൽ അല്ലെന്ന് മനസിലായി. തുടർന്ന് ചിത്രം എടുത്ത നിഷാന്ത് ആലുക്കാട് എന്ന ഫോട്ടോഗ്രാഫറെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, “പടം എടുത്തത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നുമാണ് എന്നും പടത്തിൽ രമയ്ക്ക് പ്ലാസ്റ്ററിടുന്നത് ആശുപത്രിയിലെ ജീവനക്കാരനാണ് എന്നുമാണ്.”

മനോരമ ഓൺലൈനും ജനറൽ ആശുപത്രയിൽ നിന്നും രമ കൈയിൽ പ്ലാസ്റ്ററിടുന്ന പടം കൊടുത്തിട്ടുണ്ട്.

കെ.കെ. രമയുടെ കൈയിലെ പ്ലാസ്റ്റർ: ക്രമം തെറ്റിച്ചാണ് കൊളാഷ് നിർമ്മിച്ചത്
തുടർന്ന് ഞങ്ങൾ ആർഎംപി സെൻട്രൽ കമ്മിറ്റി അംഗം കെഎസ് ഹരിഹരനെ വിളിച്ചു. അദ്ദേഹവും പറഞ്ഞത്, “ജനറൽ ആശുപത്രയിൽ ആണ് രമയ്ക്ക് പ്ലാസ്റ്ററിട്ടത് എന്നാണ്.”
“കൊളാഷിലെ ചിത്രങ്ങളുടെ ക്രമം മാറ്റി രമയ്ക്ക് എതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ട്. നിയമസഭയിലെ സംഭവികാസങ്ങൾക്ക് ശേഷം സഭയിലെ ഡോക്ദറാണ് ആദ്യം കൈയിൽ ചരട് കെട്ടിയത്. പിന്നീട്, രമ മാധ്യമ പ്രവർത്തകരെ നിയമസഭയ്ക്ക് ഉള്ളിൽ വെച്ച് കണ്ടു. കൈയിൽ വേദന കൂടിയത് കൊണ്ട് അതിന് ശേഷം ജനറൽ ആശുപത്രിയിൽ ചെന്ന് ഡോക്‌ടറെ കണ്ടാണ്,കയ്യിൽ പ്ലാസ്റ്ററിട്ടത്,”അദ്ദേഹം പറഞ്ഞു.
തുടർന്ന് ഷാഫി പറമ്പിൽ എംഎൽഎയെ വിളിച്ചു. “സംഭവം നടന്ന ഇന്നലെ (March 15,2023) ഞാൻ സഭയിൽ ഉണ്ടായിരുന്നില്ല, പാലക്കാട് ആയിരുന്നു. പാലക്കാട് ജില്ലയിലെ പല ഭാഗങ്ങളിൽ ഇന്നലെ 11 പരിപാടികളിൽ ഞാൻ പങ്കെടുത്തു,”അദ്ദേഹം പറഞ്ഞു.
ഞങ്ങൾ തുടർന്ന് കെ കെ രമ എംഎൽഎയുടെ പി എ റിജുവിനെ വിളിച്ചു. “രാവിലെ കൈയിൽ സ്ട്രിങ്ങിട്ടത് നിയമസഭയിലെ ഡോക്ടർമാരാണ്. അതിന് ശേഷം എംഎൽഎ പത്രക്കാരെ കണ്ടു. അതിന് ശേഷം നിയമസഭയിലെ ഡോക്ടർമാർ റെഫർ ചെയ്താണ്, ജനറൽ ഹോസ്പിറ്റലിൽ പോയി പ്ലാസ്റ്ററിട്ടത്,” അദ്ദേഹം പറഞ്ഞു.
തുടർന്ന് റിജു ഞങ്ങൾക്ക് സംഭവങ്ങളുടെ ക്രമം അനുസരിച്ചുള്ള ഫോട്ടോകൾ ഷെയർ ചെയ്തു.






റിജു പറയുന്നത് അനുസരിച്ചുള്ള ഈ ചിത്രങ്ങളുടെ സമയ ക്രമം താഴെ കൊടുത്തിരിക്കുന്നു.
ചിത്രം:1/സമയം 11:18AM – നിയമസഭയിലുണ്ടായ സംഘർഷത്തിനൊടുവിൽ പരിക്ക് പറ്റിയ എം.എൽ.എമാരെ സഭയ്ക്കുള്ളിലെ ഡോക്ടർമാർ പരിശോധിക്കുന്നു.
ചിത്രം:2/സമയം 11:31AM – കൈക്കു പരിക്കുപറ്റിയതിനെ തുടർന്ന് കെ.കെ.രമ എം.എൽ.എയുടെ കൈക്കു നിയമസഭാ ഡോക്ടർ സ്ലിങ് ഇട്ടു മരുന്ന് വെക്കുന്നു.ഒപ്പം തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിലേക്ക് റഫർ ചെയ്യുന്നു.
ചിത്രം:3/സമയം11:47AM – ആശുപത്രിയിലേക്ക് പോകുന്ന സമയത്ത് പ്രതിപക്ഷ പാർട്ടീ നേതാക്കളുടെ പത്രസമ്മേളനം സഭാ ഹാളിൽ നടക്കുന്നതിനാൽ അതിൽ പങ്കെടുക്കുന്നു.
ചിത്രം:4/സമയം12:09PM – പത്രസമ്മേളനത്തിന് ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി അവിടെ ഡോക്ടറെ കാണുന്നു.
ചിത്രം:5/ സമയം 12:55PM – ജനറൽ ആശുപത്രിയിലെ ഓർത്തോ ഡോക്ടറുടെ പരിശോധനയെ തുടർന്ന് കൈക്കു പരിക്ക് സ്ഥിരീകരിച്ചതിനാൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വച്ച് കൈക്കു പ്ലാസ്റ്റർ ഇടുന്നു.
ചിത്രം:6/സമയം 1:05PM – പ്ലാസ്റ്റർ ഇട്ടതിനു ശേഷം ആശുപത്രിയിൽ നിന്നും പുറത്തേക്ക് വരുന്നു.
“ഇതിൽ ഓരോ ചിത്രങ്ങളുടെയും ഓർഡർ മാറ്റി കെ.കെ.രമ നാടകം കളിക്കുകയാണെന്ന നുണ പ്രചരണമാണ് നടത്തുന്നത്. ഈ സംഭവങ്ങളൊന്നും എവിടെയും രഹസ്യമായി നടന്ന കാര്യങ്ങളല്ല, സദാസമയം മാധ്യമങ്ങളുടെയും പോലീസുകാരുടെയും ഇതര സർക്കാർ ജീവനക്കാരുടേയുമെല്ലാം സാന്നിധ്യത്തിൽ നടന്ന സംഭവങ്ങളാണ്. ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലല്ല കെ.കെ.രമ എം.എൽ.എ ചികിത്സ തേടിയത്. സിപിഎം സർക്കാർ നിയന്ത്രണത്തിലുള്ള സർക്കാർ ആശുപത്രിയിലാണ്,”റിജു പറഞ്ഞു.
വായിക്കുക: Fact Check:ചൈനയിൽ പുഴു മഴ പെയ്തുവെന്ന പ്രചരണത്തിന്റെ വാസ്തവം അറിയുക
Conclusion
ഷാഫി പറമ്പിൽ അല്ല കെ കെ രമയ്ക്ക് പ്ലാസ്റ്ററിടുന്നത്, ജനറൽ ആശുപത്രിയിലെ ജീവനക്കാരനാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ കൊളാഷിലെ ചിത്രങ്ങളുടെ ഓർഡർ മാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുകയാണ്. അസംബ്ലയിലെ ഡോക്ടർ പരിശോധിച്ച് കയ്യിൽ ചരട് കെട്ടിയ ശേഷം,രമ പത്രക്കാരെ കണ്ടു. അതിന് ശേഷമാണ് ജനറൽ ആശുപത്രിയിൽ പോയി പ്ലാസ്റ്ററിട്ടത്.
Result: False
Sources
E-Paper of Kerala Kaumudi on March 16,2023
Newsreport in Malayala Manorama on March 16,2023
Telephone Conversation with Shafi Parambil MLA
Telephone Conversation with Kerala Kaumudi photographer Nishanth Alukad
Telephone Conversation with RMP Leader K S Hariharan
Telephone Conversation with Riju, PA to K K Rema MLA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.