Claim
സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുടുംബം അമേരിക്കയിൽ.
Fact
സ്വാമി സന്ദീപാനന്ദ ഗിരി ഒരു അമേരിക്കൻ കുടുംബത്തോടൊപ്പം.
എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന, സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമുള്ള ഒരു സന്ന്യാസിയാണ് സംഘ പരിവാർ വിമർശകനായ സ്വാമി സന്ദീപാനന്ദ ഗിരി. അത് കൊണ്ട് തന്നെ സംഘ പരിവാർ അനുകൂലികളുടെ സമൂഹ മാധ്യമ ഹാൻഡിലുകൾ അദ്ദേഹത്തെ നിരന്തരമായി വിമർശന വിധേയമാക്കാറുണ്ട്.
സമൂഹ മാധ്യമങ്ങളുടെ പുറത്തും ആർഎസ്എസും സംഘപരിവാറും തമ്മിലുള്ള ശത്രുത പല സന്ദർഭങ്ങളിലും മറ നീക്കി പുറത്ത് വന്നിട്ടുണ്ട്.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിലായത് ഇക്കൊല്ലം ഫെബ്രുവരിയിലാണ്. കുണ്ടമൺകടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീ കത്തിയ ശേഷം ആശ്രമത്തിൽ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാർ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തിൽ ക്രൈംബ്രാഞ്ച് ഉറച്ചുനിൽക്കുകയാണ്.
2018ലാണ് ആശ്രമത്തിനു മുന്നിലുള്ള വാഹനവും മറ്റും കത്തിച്ച നിലയിൽ കണ്ടത്. കുണ്ടമൺകടവ് സ്വദേശിയും ആർഎസ്എസ് പ്രവർത്തകനുമായിരുന്ന പ്രകാശ് കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്.
ഇത്തരം ഒരു സാഹചര്യത്തിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “അടിക്കടി അമേരിക്കയിലേക്ക് ഓടുന്നതിന്റെ ഗുട്ടൻസ് ഇപ്പഴല്ലേ പിടികിട്ടിയെ. ഷിബു ചാമി,” എന്നാണ് പോസ്റ്റിനോപ്പം ഉള്ള വിവരണം. ഷിബു സ്വാമി (ഷിബു ചാമി) എന്നത് അദ്ദേഹത്തെ കളിയാക്കാൻ സംഘപരിവാർ അനുകൂലികൾ ഉപയോഗിക്കുന്ന ഒരു പേരാണ്. പോസ്റ്റിലെ ഫോട്ടോയിൽ ഉള്ളത് സന്ദീപാനന്ദ ഗിരിയുടെ ‘കുടുംബം’ ആണെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും ആ പോസ്റ്റുകളിലെ കമന്റുകൾ അത് സൂചിപ്പിക്കുന്നുണ്ട്.




ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ഒരാൾ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് പോലെ തന്നെ ഫേസ്ബുക്കിലും ഈ പോസ്റ്റ് വൈറലാവുന്നുണ്ട്.

ഞങ്ങൾ കാണും വരെ Nagaroor Vimesh എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 127 ഷെയറുകൾ ഉണ്ടായിരുന്നു.

ഹൈന്ദവീയം® – The True Hindu എന്ന ഗ്രൂപ്പിൽ നിന്നും ഞങ്ങൾ കാണും വരെ 62 പേർ പോസ്റ്റ് ഷെയർ ചെയ്തു.

Hindu Help Center FB groupലെ പോസ്റ്റിന് 60 ഷെയറുകളാണ് ഞങ്ങൾ കാണും വരെ ഉണ്ടായിരുന്നത്.

Fact Check/Verification
ഞങ്ങൾ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ജനുവരി 22,2023 ൽ സ്വാമി സന്ദീപാനന്ദ ഗിരി തന്നെ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോ കിട്ടി. അതിന് അടികുറിപ്പൊന്നും കൊടുത്തിട്ടുണ്ടായിരുന്നില്ല.

ഞങ്ങൾ തുടർന്ന്, സ്വാമിയുമായി ഫോണിൽ സംസാരിച്ചു. “ഞാൻ ഫ്ലോറിഡ സന്ദർശിച്ചപ്പോൾ ഒരു കുടുംബത്തിന്റെ വീട്ടിൽ പോയി. അവിടത്തെ കുട്ടികൾക്കൊപ്പം, നിന്നെടുത്ത ഫോട്ടോ ആണിത്. ഇത് വെച്ച് വ്യാജ പ്രചരണങ്ങൾ നടക്കുന്നത് എന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. അതിൽ ബെഡിൽ കിടക്കുന്ന കുട്ടി അഞ്ചാം ക്‌ളാസിൽ പഠിക്കുകയാണ്. അത് എന്റെ ഭാര്യയാണ് എന്ന് വരെ പ്രചരിപ്പിച്ചവരുണ്ട്. ഇതിനൊന്നും മറുപടി കൊടുക്കാൻ ഞാൻ പോവാറില്ല,” അദ്ദേഹം പറഞ്ഞു.
“ഞാൻ ബ്രഹ്മചാരിയാണ്. അത് കൊണ്ട് ഇത്തരം പ്രചരണങ്ങൾ കൊണ്ട് മാനക്കേടുണ്ടാവും എന്ന വിചാരം എനിക്കില്ല. ഇത്തരം നീചമായ പ്രചരണങ്ങളെ കാര്യമാക്കുന്ന സ്വഭാവം വിദേശ രാജ്യക്കാർക്കുമില്ല. അത് കൊണ്ട് ആ കുടുംബത്തെയും ഇത് സ്പർശിക്കുമെന്നു തോന്നുന്നില്ല,”അദ്ദേഹം കൂട്ടിച്ചേർത്തു.
“ഇത് ആദ്യമായല്ല എനിക്കെതിരെ ഇത്തരം പോസ്റ്റുകൾ ഉണ്ടാവുന്നത്. പൊതുരംഗത്ത് പ്രവർത്തിക്കുമ്പോൾ ഇത്തരം അപവാദ പ്രചരണങ്ങൾ അവഗണിക്കുന്നതാണ് നല്ലത് എന്ന ഒരു ബോധം എനിക്ക് ഉണ്ടായിട്ടുണ്ട്. പോരെങ്കിൽ രാഹുൽ ഗാന്ധി സഹോദരി പ്രിയങ്കയെ ചുംബിച്ചതിൽ പോലും അശ്ലീലം കണ്ടെത്തുന്ന ഒരു സംഘത്തിന്റെ ഭാഗത്ത് നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി,”അദ്ദേഹം പറഞ്ഞു.
വായിക്കുക:Fact Check: സ്കൂൾ കുട്ടികൾ ക്ലാസ് റൂം അടിച്ചു തകർക്കുന്ന വീഡിയോ കേരളത്തിൽ നിന്നുള്ളതല്ല
Conclusion
സ്വാമി സന്ദീപാനന്ദ ഗിരി അമേരിക്കയിലെ ഒരു കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദത്തോടെ ഷെയർ ചെയ്യുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിന് ബോധ്യപ്പെട്ടു.
Result: Missing Context
Sources
Facebook Post by Swami Sandeepananda Giri on January 22,2023
Telephone Conversation with Swami Sandeepannda Giri
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.