Claim
ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും.
Fact
അവരുടെ പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് വ്യാജമാണ് എന്ന് മാതൃഭൂമി.
“ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും,” എന്ന പേരിൽ മാതൃഭൂമി ന്യൂസിന്റേത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. മാതൃഭൂമി റിപ്പോർട്ടർ സി കെ വിജയന്റെയും കേസിലെ പ്രതി ഷാറൂഖ് സെയ്‌ഫിവിന്റേയും ഫോട്ടോകൾ വെച്ച് മറ്റ് വിവരണങ്ങളും ചേർത്താണ് പോസ്റ്റ്.
“#മതേതറ_കേരളത്തോട്_ഒരു_ചോദ്യം…!!, എന്ന ഹാഷ്ടാഗിൽ ആണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. “ഞാൻ ഒരു ഹിന്ദുവാണ്. ഇവൻ ചെയ്ത അതേ കുറ്റം ഞാനാണ് ചെയ്തിരുന്നത് എങ്കിൽ… തടവറയിൽ എനിക്ക് രാവിലെ കുളിക്കാനും, പൂജ ചെയ്യാനും, വൈകുന്നേരം നിലവിളക്ക് കൊളുത്തി സന്ധ്യനാമ൦ ജപിക്കാനു൦ ഉള്ള സൗകര്യം കേരളാ പോലീസ് ചെയ്ത് തരുമായിരുന്നുവോ…? മനുഷ്യനെ കൊല്ലാൻ നടക്കുന്ന ഒരു തീവ്രവാദിക്ക് എന്ത് മത അവകാശം ആണ് അനുവദിച്ച് കൊടുക്കേണ്ടത്…? എന്താണ് കേരള സർക്കാർ ലക്ഷ്യമിടുന്നത്…?” എന്ന വിവരണത്തോടൊപ്പമാണ് പോസ്റ്റുകൾ.
എലത്തൂരിൽവച്ച് കണ്ണൂർ –- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസ് ട്രെയിൻ തീയിട്ട കേസ് കേരള മനസാക്ഷിയെ ഞെട്ടിച്ച ഒന്നാണ്. അതിലെ പ്രതി നോയിഡ ഷഹീൻബാഗ് സ്വദേശി ഷാറൂഖ് സെയ്‌ഫിനെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്നാണ് കേരള പോലീസിന്റെ പ്രത്യേക സംഘം പിടികൂടിയത്. പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്. പോരെങ്കിൽ, അന്വേഷണം എൻഐഎ ഏറ്റെടുക്കും എന്നും റിപോർട്ടുകളുണ്ട്.
കേസിലെ തീവ്രവാദ ബന്ധം, ട്രെയിൽ ബോഗികൾ കത്തിക്കാനുള്ള ഇന്ധനം എവിടെ നിന്നും കിട്ടി, നോയിഡ സ്വദേശിയായ പ്രതി എങ്ങനെ കേരളത്തിൽ എത്തി തുടങ്ങി പല വിഷയങ്ങളും ഇപ്പോഴും പോലീസ് അന്വേഷണ പരിധിയിലാണ്. ഈ സാഹചര്യത്തിലാണ് പോസ്റ്റ്.
Metroman എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങൾ കാണും വരെ അതിന് 56 ഷെയറുകൾ ഉണ്ടായിരുന്നു.

Shaji Panicker എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 36 പേർ ഞങ്ങൾ കാണും വരെ ഷെയർ ചെയ്തിരുന്നു.

കർമ്മയോഗി കേരളം എന്ന ഐഡിയിൽ നിന്നുമുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 28 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
ഞങ്ങൾ ഗൂഗിളിൽ കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ ഇത്തരം ഒരു വാർത്തയും കണ്ടെത്താനായില്ല. തുടർന്ന്, ഫേസ്ബുക്കിൽ തിരഞ്ഞപ്പോൾ മാതൃഭൂമി ന്യൂസ് ഏപ്രിൽ 7,2023ൽ അവരുടെ ഫേസ്ബുക്ക് പേജിൽ ഷെയർ ചെയ്ത പോസ്റ്റ് കണ്ടു. അതിൽ ഈ ന്യൂസ്‌കാർഡ് വ്യാജമാണ് എന്നവർ വ്യക്തമാക്കുന്നുണ്ട്.

സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റെര്‍ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറിനെ ഞങ്ങൾ വിളിച്ചപ്പോൾ അത്തരം ഒരു അറിയിപ്പ് തങ്ങൾ നൽകിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രചരിക്കുന്ന ന്യൂസ്‌കാർഡിലെ ഫോട്ടോയ്ക്ക് സമാനമായ പ്രതിയുടെ ഫോട്ടോയുള്ള ഒന്നിലധികം കാർഡുകൾ മാതൃഭൂമിയുടെ പേജിൽ കണ്ടു. ഇതിൽ ഏതെങ്കിലും കാർഡ് എഡിറ്റ് ചെയ്താവും വ്യാജ കാർഡ് ഉണ്ടാക്കിയത്.
Conclusion
ട്രെയിൻ തീയിട്ട കേസിലെ പ്രതിയ്ക്ക് നോമ്പ് തുറക്കാനും നിസ്കരിക്കാനും കേരള പോലിസ് സൗകര്യം ഒരുക്കും എന്ന പേരിൽ ഒരു ന്യൂസ്‌കാർഡ് മാതൃഭൂമി ന്യൂസ് കൊടുത്തിട്ടില്ല.
Result: Altered Photo
Our Sources
Facebook post of Mathrubhumi News on April 7,2023
Telephone conversation with State Police Media Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.