ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് “വീരമൃത്യു വരിച്ച ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്നു എന്ന് അവകാശപ്പെടുന്ന,” ഇരുപത്തിയൊമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്..”വീരമൃത്യു വരിച്ച ” ഇന്ത്യൻ സൈനികനെ ദഹിപ്പിച്ചെടുത്തെ മണ്ണ് എടുത്ത് നെറ്റിയിൽ തൊടുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.”എന്നാണ് പോസ്റ്റുകൾ പറയുന്നത്.
സുജിത്ത് കൊല്ലം എന്ന ഐഡിയിലെ പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 293 ഷെയറുകൾ ഉണ്ടായിരുന്നു.

Shaiju Mattummal എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 13 ഷെയറുകൾ ഉണ്ടായിരുന്നു,

ഉത്തർപ്രദേശിൽ ആകെയുള്ള 403 നിയമസഭാ സീറ്റുകളിൽ 273 സീറ്റുകളും ബിജെപിയും സഖ്യകക്ഷികളും നേടിയതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ്, മാർച്ച് 25 ന്, തുടർച്ചയായി രണ്ടാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. യോഗി ഗോരഖ്പൂർ അർബൻ സീറ്റിൽ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആദിത്യനാഥിന് തന്റെ തൊട്ടടുത്ത എതിരാളിയായ എസ്പി സ്ഥാനാർത്ഥി സുഭാവതി ഉപേന്ദ്ര ദത്ത് ശുക്ലക്കെതിരെ 1,03,390 വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചു. ഈ സാഹചര്യത്തിലാണ് പ്രചരണം നടക്കുന്നത്.
Fact Check/Verification
യോഗി ആദിത്യനാഥ് കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം നെറ്റിയിൽ പുരട്ടുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കാൻ, യോഗി ആദിത്യനാഥിന്റെ വൈറൽ ക്ലിപ്പിന്റെ കീഫ്രെയിമുകൾ ഉപയോഗിച്ച് ന്യൂസ്‌ചെക്കർ ഗൂഗിളിൽ റിവേഴ്സ് ഇമേജ് സെർച്ച് നടത്തി. അപ്പോൾ ഈ വീഡിയോ ഭഗവാ ക്രാന്തി സേനയുടെ ദേശീയ അധ്യക്ഷ ഡോ പ്രാചി സാധ്വി 2022 മാർച്ച് 22-ന് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കിട്ടതായി കണ്ടെത്തി.

അവരുടെ ഹിന്ദിയിലുള്ള ട്വീറ്റിന്റെ അടിക്കുറിപ്പ് മലയാളത്തിലേക്ക് വിവർത്തനം ചെയ്താൽ അത് ഏകദേശം ഇങ്ങനെയാണ്, “ഹോളികയുടെ ഭസ്മം തണുത്തതിന് ശേഷം നെറ്റിയിൽ പുരട്ടുന്നതാണ് നമ്മുടെ സനാതന പാരമ്പര്യം.”
ഞങ്ങൾ യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പരിശോധിച്ചപ്പോൾ ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ പരിസരത്ത് നടന്ന ‘ഹോളി മിലൻ’ വീഡിയോ കണ്ടെത്തി. വീഡിയോയുടെ ഒന്നിലധികം ഫ്രെയിമുകളിൽ, വൈറൽ ക്ലിപ്പിൽ യോഗിക്കൊപ്പം നിൽക്കുന്ന മഞ്ഞ വസ്ത്രം ധരിച്ച വ്യക്തിയെ ഞങ്ങൾ കണ്ടെത്തി.

തുടർന്ന് ഗൂഗിളിൽ ‘ഹോളിക ദഹൻ ഗോരഖ്പൂർ യോഗി ആദിത്യനാഥ് ആഷസ്’ എന്ന് ഞങ്ങൾ കീവേഡ് സെർച്ച് നടത്തി. അപ്പോൾ ഈ ചടങ്ങിനെ കുറിച്ചുള്ള ഒന്നിലധികം റിപ്പോർട്ടുകൾ കിട്ടി. ഇടിവി ഭാരതിന്റെ അത്തരത്തിലുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു, “വെള്ളിയാഴ്ച ഗോരഖ്പൂർ ക്ഷേത്രത്തിൽ ഹോളിക ദഹന്റെ ഭസ്മം കൊണ്ട് സന്യാസിമാർക്കും അവിടെ സന്നിഹിതരായിരുന്നവർക്കും തിലകം ചാർത്തി. തുടർന്ന്, ഘണ്ടാഘർ ചൗക്കിൽ നിന്ന് നർസിംഗിനെ വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര യോഗി ആദിത്യനാഥ് നയിച്ചു.”

ന്യൂസ് 18-ന്റെ വീഡിയോ റിപ്പോർട്ടിൽ, “ഹോളികയുടെ ചിതാഭസ്മം ഉപയോഗിച്ചാണ് യോഗി ഹോളി ആഘോഷിച്ചത്,” എന്ന് അവതാരക പറയുന്നത് കേൾക്കാം. എബിപി ലൈവ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ഗോരഖ്നാഥ് ക്ഷേത്രത്തിലെ ഹോളി ആഘോഷങ്ങൾ ഹോളിക ദഹന്റെ ഭസ്മം കൊണ്ട് തിലകം ചാർത്തിയാണ് തുടങ്ങുന്നത്. യോഗി ആദിത്യനാഥ് ഹോളി ആഘോഷിച്ചത് ഗോരഖ്പൂരിലാണ്. അതിനെ കുറിച്ചുള്ള വിവിധ റിപോർട്ടുകൾ ഇവിടെ വായിക്കാം.
ഈ വീഡിയോ ഞങ്ങൾ ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഇംഗ്ലീഷിലാണ്, അത് ഇവിടെ വായിക്കാം.
Conclusion
ഉത്തർപ്രദേശിൽ നിന്നുള്ള കൊല്ലപ്പെട്ട സൈനികന്റെ ചിതാഭസ്മം യോഗി ആദിത്യനാഥ് നെറ്റിയിൽ പുരട്ടുന്നുവെന്ന അവകാശവാദത്തോടെ വൈറലാവുന്ന വീഡിയോ യഥാർത്ഥത്തിൽ ആചാരപ്രകാരം ഹോളിക ദഹന്റെ ഭസ്മം അദ്ദേഹം പുരട്ടുന്നതാണ് കാണിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False Context/False
Sources
Twitter Account Of Dr Prachi Sadhvi
Twitter Account Of Yogi Adityanath
News report by ETV Bharat
News report by News18
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.