Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
സാമൂഹ്യ മാധ്യമങ്ങളിൽ നാം വിവരങ്ങൾ പങ്കു വെക്കുമ്പോൾ അതിലെ വിഷയങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് ഹാഷ് ടാഗുകൾ ഉപയോഗിക്കുന്നത്. ചെറുസന്ദേശങ്ങൾ മാത്രം അയയ്ക്കാൻ സാധിക്കുന്ന ട്വിറ്ററിലാണ് ആദ്യമായി അത് കണ്ടു തുടങ്ങിയത്.
തുടർന്ന് എല്ലാ സാമൂഹിക മാധ്യമങ്ങളിലേക്ക് ഇത് പടർന്നു പിടിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം. “പോ മോനെ മോദി” #PoMoneModi എന്ന ഹാഷ്ടാഗില്‍ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് ഉയർന്നത് ഒരു ഉദാഹരണം.
ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ, ചുംബന സമരത്തിന്റെ സമയത്ത്, മുന്നാറിലെ പെൻപിള്ളേ ഒരുമേ സമര സമയത്ത്,അങ്ങനെ അനവധി സന്ദർഭങ്ങളിൽ ഇടതുപക്ഷവും വലതുപക്ഷവുമെല്ലാം സമൂഹ മാധ്യമങ്ങളിൽ ധാരാളം ഹാഷ് ടാഗുകൾ ഉപയോഗിച്ചിരുന്നു.
ഹാഷ്ടാഗുകൾ പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ ജനപ്രിയമായി മാറിയ വാക്കുകൾ ഉണ്ട്. സമൂഹ മാധ്യമങ്ങൾ ധാരാളം ചർച്ച ചെയ്ത അത്തരം ഒരു വാക്കാണ് ലവ് ജിഹാദ്.
2009 -ലാണ് ‘ലവ് ജിഹാദ്’ എന്ന പദം കേരളത്തിലെ ജനപ്രിയ നിഘണ്ടുവിൽ പ്രവേശിച്ചത്. തുടർന്നാണ് അത് രാഷ്ട്രീയ ചർച്ചകളിലും റാലികളിലും ഒരു പ്രധാന പരിഗണന വിഷയമാവുന്നത്. ആ വാക്കിന് അനുകൂലമായും പ്രതികൂലമായും ധാരാളം ചർച്ചകൾ ഉണ്ടായി. സമൂഹ മാധ്യമങ്ങളിൽ സമീപകാലത്ത് വൈറലായ മറ്റൊരു വാക്കാണ് നർക്കോട്ടിക്ക് ജിഹാദ്.
മുൻപ് തന്നെ ചാണക സംഘി, ക്രിസ് സംഘി, സുടാപ്പി, അന്തം കമ്മി, കൊങ്ങി തുടങ്ങി പല ടെർമിനോളജികൾ മീഡിയയിൽ പ്രചരിക്കുന്നുണ്ടല്ലോ.
കൃത്യമായി പറഞ്ഞാൽ ലൗ ജിഹാദിനു പുറമെ നർക്കോട്ടിക്ക് ജിഹാദ് വഴിയും മതം മാറ്റം നടക്കുന്നുണ്ടെന്ന് സീറോ മലബാർ സഭ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവും ആയി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിൽ ആരോപിച്ചതിന് ശേഷമാണ് ഈ വാക്ക് പൊതു മണ്ഡലത്തിൽ പ്രത്യക്ഷപ്പെടുന്നത്.
ഇതോടെ ഈ വാക്ക് ചർച്ച വിഷയമായി. സെപ്റ്റംബർ ഒൻപതാം തീയതിയാണ് ഈ പ്രസംഗം ബിഷപ്പ് നടത്തുന്നത്.
ഈ വാക്കിനെ മുൻനിർത്തിയുള്ള വാർത്തകൾ മിക്കവാറും എല്ലാ മുഖ്യധാരാ മാധ്യമങ്ങളും പ്രസീദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ രണ്ടു ഉദാഹരണങ്ങൾ താഴെ കൊടുക്കുന്നു.
അതിനു ശേഷം സെപ്റ്റംബർ 23 വരെയുള്ള 14 ദിവസങ്ങളിൽ ഈ വാക്കിന്റെ കേരളത്തിൽ നിന്നുള്ള സേർച്ച് വാല്യൂ 100 ആണ്. രണ്ടാം സ്ഥാനത്തുള്ള കർണാടകയിൽ നിന്നും ഈ വാക്ക് ഈ കാലയളവിൽ സേർച്ച് ചെയ്തതവരുടെ വാല്യൂ 11 ആണ്. ഡൽഹിയിൽനിന്നും ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ ഏഴായിരുന്നു.
സെപ്റ്റംബർ 16 മുതൽ സെപ്‌റ്റംബർ 22 വരെയുള്ള 7 ദിവസത്തിന് ഇടയിൽ ഈ വാക്ക് സേർച്ച് ചെയ്തവരുടെ വാല്യൂ കേരളത്തിൽ 100 ആയി തന്നെ നിന്നു. 100ന്റെ സ്കെയിലിലാണ് ഗൂഗിൾ ട്രെൻഡ്‌സിൽ വാല്യൂ കണക്കാക്കുന്നത്.
നൂറിൽ നൂറ് വാല്യൂ ഈ വാക്കിന് ഗൂഗിൾ ട്രെൻഡ്‌സിൽ ഉണ്ട് എന്നതിനർത്ഥം കേരളത്തിൽ നിന്നും ഈ വാക്കിന് കിട്ടിയത് ഏറ്റവും പീക്കായ സേർച്ചാണ് എന്നാണ്. ഇത് കൂടാതെ Tamil Nadu 7 Karnataka 6,Delhi 5 ,Telangana4 എന്ന വാല്യൂവിലുള്ള സേർച്ച് ഉണ്ടായിരുന്നു. അത് സൂചിപ്പിക്കുന്നത് ഇന്ത്യയുടെ മറ്റ് ഭാഗത്തും ഈ വാക്ക് ചർച്ച വിഷയമായി എന്ന് തന്നെയാണ്.
ഈ വിഷയവുമായി ബന്ധമുള്ള വാക്കുകളുടെ സേർച്ച് ഡാറ്റയിലുണ്ടായ വർദ്ധനവ് താഴെ ഒരു ഫോട്ടോയായി കൊടുക്കുന്നു.
ആ വാക്കുകളിൽ diocese meaning, narcotic jihad meaning in English, narcotic meaning in Hindi, narcotics meaning in Hindi, narcotics meaning in Malayalam, Sermon-Topic, Suresh Gopi-Member of Rajya Sabha, The Hindu-Newspaper, Diocese-religious jurisdiction category, Rhetoric-Field of Study എന്നിവയൊക്കെ ഉണ്ടായിരുന്നു.
അതിൽ diocese meaning എന്ന വാക്കിന്റെ തിരച്ചിൽ 2,700 ശതമാനം ഈ കാലയളവിൽ വർദ്ധിച്ചു. Diocese-religious jurisdiction category, he Hindu-Newspaper, എന്നിവയുടെ തിരച്ചിൽ 700 ശതമാനവും, narcotic jihad meaning in English 400 ശതമാനവും, Suresh Gopi-Member of Rajya Sabha 350 വർദ്ധിച്ചു.
Narcotic meaning in Hindi 300 ശതമാനം അധികം തിരച്ചിൽ വന്നപ്പോൾ,narcotics meaning in Hindi 150 ശതമാനവും, narcotics meaning in Malayalam, 140 ശതമാനവും അധികം തിരയപ്പെട്ടു.
ദിവസം തിരിച്ചിലുള്ള കണക്കിൽ, നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഈ കാലയളവിൽ ഏറ്റവും കൂടുതൽ സേർച്ച് ചെയ്യപ്പെട്ടത് സെപ്റ്റംബർ 9 നും (96 വാല്യൂ) സെപ്റ്റംബർ 10 (100 വാല്യൂ) നുമാണ് എന്ന് മനസ്സിലാവും. അതായത് ബിഷപ്പ് പ്രസംഗം നടത്തിയ ദിവസവും പിറ്റേന്നും.
എന്നാൽ സെപ്റ്റംബർ 14, 17 ,19 ദിവസങ്ങളിൽ കാര്യമായ സേർച്ച് ഈ വാക്കിന് ഉണ്ടായിരുന്നില്ല എന്നും നമ്മുക്ക് മനസിലാവും. ഈ ദിവസങ്ങളിൽ സേർച്ച് വാല്യൂ പൂജ്യമായിരുന്നു.
എന്നാൽ സെപ്റ്റംബർ 19 നു ശേഷം വീണ്ടും ഈ വിഷയത്തിൽ ചില പ്രതികരണങ്ങൾ ഉണ്ടാവുകയും, സെപ്റ്റംബർ 22 നു 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകകളുടെ മതം തിരിച്ചുള്ള എണ്ണം മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തു വിടുകയും ചെയ്തതോടെ വീണ്ടും നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്കിന്റെ സേർച്ച് വാല്യൂ കൂടി. സെപ്റ്റംബർ 20 നു 44 21നു 60,22 നു 26 എന്നിങ്ങനെയായി ഇതിന്റെ വാല്യൂ.
ക്രൗഡ് ടാഗിൾ ആപ്പിൽ നിന്നും ഉള്ള ഡാറ്റ പ്രകാരം സെപ്റ്റംബർ 22 വരെയുള്ള ഏഴു ദിവസത്തിനുള്ളിൽ 103,829 ഇന്റെറാക്ഷനുകളിലും 70 പോസ്റ്റുകളിലും മലയാളത്തിൽ നർക്കോട്ടിക്ക് ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്.
ഇതേ കാലയളവിൽ ഇംഗ്ലീഷിൽ ഈ വാക്ക് 12,525 ഇന്റെറാക്ഷനുകളിലും,113 പോസ്റ്റുകളിലും ഉപയോഗിച്ചിട്ടുണ്ട്.
വായിക്കാം: സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്ന ദൃശ്യം പഴയതാണ്
ഈ വിവാദത്തിന്റെ നാൾവഴി പരിശോധിച്ചാൽ നാര്‍കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിന് പിന്തുണയുമായി ബി ജെ പി അദ്ദേഹത്തിന്റെ പ്രസ്താവന വന്ന ഉടനെ രംഗത്ത് വരുന്നതാണ് കണ്ടത്.
ബിഷപ്പ് പറഞ്ഞത് യാഥാര്‍ഥ്യമാണ്. ഇതില്‍ ചിലര്‍ ബിഷപ്പിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുകയാണെന്നും ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സെപ്റ്റംബർ 13 നു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി ജെപി ബിഷപ്പിനെ അനുകൂലിച്ചപ്പോൾ,വിഷയത്തിൽ കോൺഗ്രസിനും സിപിഎമ്മിനും കൃത്യമായി നിലപാട് എടുക്കാൻ കഴിയാതെ വരികയും ചെയ്തു. ഞങ്ങൾ ഈ വിഷയത്തെ കുറിച്ച് സംസാരിക്കാൻ സമീപിച്ച നേതാക്കളിൽ ചിലർ ഒഴിഞ്ഞു മാറിയത് ഇത് സൂചിപ്പിക്കുന്നു.
ബിഷപ്പിനു അനുകൂലമായ നിലപാടുമായി രംഗത്ത് വന്ന മറ്റൊരു രാഷ്ട്രീയ നേതാവ് ഇപ്പോൾ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത കേരളാ ജനപക്ഷത്തിന്റെ നേതാവും മുൻ എം എൽ എയുമായ പി സി ജോർജാണ്.
തുടർന്ന് അനുനയ ചർച്ചകളുമായി വിവിധ എൽ ഡി എഫ് യു ഡി എഫ് നേതാക്കൾ രംഗത്ത് വരുന്നതും നമ്മൾ കണ്ടു.
സെപ്റ്റംബർ 16 ന്, മന്ത്രി വി.എന്‍.വാസവന്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ നേരിട്ട് കണ്ടത് ഇടതുക്ഷ സാർക്കാരിന്റെ സൂചനയാണ്.
അതിനു ശേഷം മന്ത്രി പറഞ്ഞത്, പാലാ ബിഷപ്പ് ഏറെ പാണ്ഡ്യത്യമുള്ള വ്യക്തിയാണെന്നാണ്. ബൈബിളിലും ഖുറാനിലും ഗീതയിലുമെല്ലാം വളരെ പാണ്ഡിത്യമുള്ള വ്യക്തിയാണ് അദ്ദേഹം. നന്നായി സംസാരിക്കാൻ കഴിവുള്ള വ്യക്തി കൂടിയാണ് അദ്ദേഹം. നാർക്കോട്ടിക് ജിഹാദ് പ്രസ്താവന രൂക്ഷമായ പ്രശ്നമാക്കാൻ ശ്രമം നടത്താൻ ശ്രമിക്കുന്നത് തീവ്രവാദികളാണെന്നും മന്ത്രി പറഞ്ഞു.
അതേ ദിവസം തന്നെ,കെപിസിസി അധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചങ്ങനാശേരി അതിരൂപതയിലെത്തി ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തിയതും പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ പരിഹരിക്കാനാണ്.
കേരള സർവകലാശാല മുൻ പ്രൊ വൈസ് ചാൻസിലറും പൊളിറ്റിക്കൽ സയൻറിസ്റ്റുമായ ജെ പ്രഭാഷിന്റെ അഭിപ്രായത്തിൽ കേരളത്തിലെ ക്രൈസ്തവരുടെയിടയിലെ റാഡിക്കലൈസേഷന്റെ അടയാളമായി ഇത്തരം വാക്കുകളെ കാണാനാവില്ല.
വളരെ മൊബിലിറ്റി ഉള്ള സമുദായമാണ് ക്രൈസ്തവർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എറ്റവും അധികം മൈഗ്രെറ്റ് ചെയ്തിട്ടുള്ള വിഭാഗം.ഇങ്ങനെയുള്ള ഒരു വിഭാഗത്തിന് തീവ്രമായ മത നിലപാടുകൾ ഉണ്ടാവാനുള്ള സാധ്യത വളരെ കുറവാണ്, അദ്ദേഹം പറഞ്ഞു.
മറ്റ് മത വിഭാഗങ്ങളിലേത് പോലെ തന്നെ വളരെ ചെറിയ ഒരു ശതമാനമാണ് ക്രിസ്ത്യാനികഉടെ ഇടയിൽ ഇത്തരം തീവ്ര നിലപാടുള്ളവർ. സഭയിലെ എപ്പാർച്ചിയൽ ഹൈറാർക്കി (eparchial hierarchy) ഇത്തരം നിലപാടുകൾ സ്വീകരിക്കുന്നത്.
അതിനു കാരണം പലതാവാം. കേരളത്തിലെ ക്രൈസ്തവ സഭകളിലെ ചില വൈദികർ,ഭൂമി ഇടപാട് സംബന്ധിച്ച കേസിലും ലൈംഗിക അപവാദ കേസിലും ഉൾപ്പെട്ടിരുന്നു. അതിൽ നിന്നും ചർച്ച വഴിമാറ്റി വിട്ടാനുള്ള ശ്രമം ആവാം ഇത്. അല്ലെങ്കിൽ കേന്ദ്ര സർക്കാരിനെ ഇത്തരം കേസുകളുടെ സാഹചര്യത്തിൽ പ്രീതിപ്പെടുത്തേണ്ടത് അവരുടെ ആവശ്യമായത് കൊണ്ട് കൂടിയാവാം ഇത്തരം വാക്കുകൾ അവർ പ്രചരിപ്പിക്കുന്നത്.
എന്തായാലും ഇത്തരം വാക്കുകൾ മാനുഫാക്ചേർഡ് ആണ്. തീവ്ര വലത് പക്ഷമാണ് ഇതിന്റെ ഗുണഭോക്താക്കൾ. ക്രൈസ്തവരിൽ ഒരു വിഭാഗത്തിന് ഹിന്ദുത്വ വാദവുമായി അകൽച്ചയില്ല എന്ന് സ്ഥാപിക്കുക വഴി ഈ വിഭാഗത്തിലെ മറ്റുള്ളവരെ ഈ വഴിയിൽ ചിന്തിക്കാൻ ഇത് പ്രേരിപ്പിക്കും, അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വത്തിനു അനുകൂലമായി, ചിലരെങ്കിലും ശരിയെന്നു കരുതുന്ന ഒരു വിഷയത്തിൽ, സംസാരിക്കുന്നവരെ ഒറ്റപ്പെടുത്തി അക്രമിക്കുന്നുവെന്ന പ്രതീതി ജനിപ്പിച്ചാൽ,അങ്ങനെ കരുതുന്നവരെ തീവ്ര വലതുപക്ഷവുമായി കൂടുതൽ അടുപ്പമുണ്ടാക്കാൻ പ്രേരിപ്പിക്കും എന്ന ഒരു ഗുണം കൂടി ഇതിനുണ്ട്, അദ്ദേഹം പറഞ്ഞു.
സിറോ മലബാർ സഭയ്ക്ക് ഉള്ളിൽ നിന്നും തന്നെ ബിഷപ്പിനെതിരെ വിമർശനം ഉണ്ടായി. സ്വന്തം മതേതരത്വം തെളിയിക്കേണ്ട ഉത്തരവാദിത്വം ഇന്നിവിടെ ഓരോ അതിസാധാരണ ഇസ്ലാം വിശ്വാസിയുടേതുമായിരിക്കുന്നതു പോലെ നാളെകളിൽ ഒരോ ക്രിസ്ത്യാനിയുടേതുമാകും എന്ന് ബിഷപ്പിന്റെ പ്രസ്താവനയെ എതിർത്ത് ജിജോ കുര്യൻ എന്ന അതേ സഭയിലെ പുരോഹിതൻ ഫേസ്ബുക്കിൽ എഴുതി.
നർക്കോട്ടിക്ക് ജിഹാദ് വിവാദത്തിൽ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി കുറവിലങ്ങാട് കന്യാസ്ത്രികൾ വന്നതും വാർത്തയായിരുന്നു.ബിഷപ്പിന്റെ നിലപാടിന് അനുകൂലമായി സംസാരിച്ച വൈദികന്റെ പ്രസംഗം ബഹിഷ്ക്കരിച്ചാണ് അവർ നിലപാട് എടുത്തത്. സിസ്റ്റർ അനുപമ അടക്കമുള്ള കന്യാസ്ത്രികളാണ് നിലപാട് വ്യക്തമാക്കിയത്.
ഈ കന്യാസ്ത്രികൾക്കെതിരെ ഫേസ്ബുക്കിൽ പലരും രംഗത്ത് വന്നു. നർക്കോട്ടിക്ക് ജിഹാദ് വിഷയം വിവാദമാക്കി, അവസാനം ഇസ്ലാമിസ്റ്റുകൾ തന്നെ പ്രതിസന്ധിയിൽ ആയപ്പോൾ, ഗത്യന്തരമില്ലാതെ വ്യാജ പരാതി നൽകി വിവാദത്തിലായ 3 മുൻ കന്യാസ്ത്രീകളെ രംഗത്തിറക്ക ,എന്ന പോസ്റ്റുമായി CASA എന്ന പേജ് ഈ കന്യാസ്ത്രികൾക്കെതിരെ രംഗത്ത് വന്നു.
നാർകോട്ടിക്ക്ജിഹാദ് വിവാദത്തിൽ പാലാ ബിഷപ്പിനെതിരെ യാക്കോബായ സഭ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസും രംഗത്ത് വന്നു.
”സുവിശേഷം സ്നേഹത്തിന്റെതാണ്, വിദ്വേഷത്തിന്റേതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം Pulpits should not be misused for polemics.” എന്നാണ് അദ്ദേഹം പറഞ്ഞത്.
പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ പ്രതിഷേധവും തുടർന്ന് കണ്ടു. മുസ്ലിം ഐക്യവേദിയും പിഡിപിയും പാലാ ബിഷപ്പ് ഹൗസിലേക്ക് മാർച്ച് നടത്തി.
ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന ഗ്രന്ഥം രചിച്ച ബോബി തോമസിന്റെ അഭിപ്രായത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വളർന്നു വരുന്ന ഒരു സംഘപരിവാർ അനുകൂല നിലപാടിൽ നിന്നാണ് ഇത്തരം പ്രയോഗങ്ങൾ വ്യപകമായത്.
ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയ പേജുകളിലും ഇത് വ്യാപകമായി ചർച്ചയ്ക്ക് വന്നിട്ടുണ്ട്. വാട്ട്സ്ആപ്പിലെ ക്രിസ്തുമത അനുയായികളുടെ പേജുകളിലൂടെയാണ് ഇതിനു പ്രചാരം ലഭിക്കുന്നത്.കഴിഞ്ഞ രണ്ടു മാസമായാണ് ഇത് വ്യാപകമായത്. ക്ലബ് ഹൗസ് ചർച്ചകളിൽ തങ്ങൾ സംഘികളാണ് എന്ന് പലരും പരസ്യമായി അഭിപ്രായപ്പെട്ടാൻ തുടങ്ങി. ഇത്തരം സാഹചര്യത്തിൽ വേണം നർക്കോട്ടിക്ക് ജിഹാദ് പോലുള്ള പരാമർശങ്ങൾ കാണാൻ, അദ്ദേഹം പറഞ്ഞു.
എന്തായാലും ഈ വാക്കിന് മേലുള്ള ചർച്ചകൾ അവസാനിക്കുന്നില്ല എന്ന് തന്നെയാണ് സൂചനകൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്ത സമ്മേളനത്തിൽ പുറത്തുവിട്ട ചില കണക്കുകൾ ചർച്ചയെ എങ്ങോട്ട് വഴി തിരിച്ചു വിട്ടുമെന്നു ഇതുവരെ വ്യക്തമായിട്ടില്ല.
അത് പ്രകാരം മൊത്തം കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം, പിണറായി വിജയൻ പറഞ്ഞു.
നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടതിയതായോ പരാതികൾ ലഭിക്കുകയോ അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്തിട്ടില്ല.
മയക്കുമരുന്ന് ഉപയോക്താക്കളോ വിൽപ്പനക്കാരോ പ്രത്യേക സമുദായത്തിൽപ്പെടുന്നവരാണ് എന്നതിനും തെളിവുകൾ ലഭിച്ചിട്ടില്ല, പിണറായി വിജയൻ പറഞ്ഞു.
എന്തായാലും ഈ വിഷയത്തിലെ ചർച്ചകൾ ഇവിടം കൊണ്ട് തീരുമെന്ന് കരുത്താൻ വയ്യ.
എന്തായാലും കേരളത്തിൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നില്കുന്നത് ഈ വാക്കാണ്. മറ്റൊരു വിവാദമുണ്ടായി മറ്റൊരു പുതിയ വാക്ക്, ഹാഷ്ടാഗുകൾ വഴി ട്രെൻഡിങ്ങ് ആവും വരെ അനുകൂലിച്ചും പ്രതികൂലിച്ചും നർക്കോട്ടിക്ക് ജിഹാദ് എന്ന പദത്തിന് മേൽ ചർച്ച തുടരുക തന്നെ ചെയ്യും.
https://trends.google.com/trends/?geo=IN
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.