Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
അഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിക്കുന്നു.
Fact
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ് വിമർശിച്ചത്.
“സഖാക്കൾ ദേവസ്വം ഭരിച്ചാൽ ഇതാണ് ഹിന്ദുവിന്റെ അവസ്ഥ. ഏത് അണ്ടനും അടകോഴനും ഏത് ക്രിസ്ത്യാനിക്കും മുസ്ലിമിനും ക്ഷേത്രത്തിനുള്ളിൽ കടക്കാം. വേണേൽ ശ്രീകോവിലിനുള്ളിലും ഇവന്മാർ കേറ്റും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിനുള്ളിലെ ഒരു ദൃശ്യം. ക്ഷേത്ര ആചാര ലംഘനം നടത്തിയ ഒരുത്തനെയും വെറുതെ വിടും എന്ന് കരുതേണ്ട. നമുക്ക് നോക്കാം,”എന്നാണ് അഡ്വക്കേറ്റ് കൃഷ്ണരാജിന്റേതായി പ്രചരിക്കുന്ന പോസ്റ്റിലെ വരികൾ. ഒപ്പം ഒരു ക്ഷേത്രത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൊഴുന്ന ഫോട്ടോയും ഉണ്ട്.

തൃശൂർ മെഡിക്കൽ കോളജ് വിദ്യാർഥികളായ നവീനും ജാനകിയും ചേർന്ന് ബോണി എമ്മിൻ്റെ ക്ലാസിക് ‘റാസ്പുടി’നു നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ആർ കൃഷ്ണരാജ് അതിൽ കമൻ്റ് ചെയ്തുകൊണ്ട് ഒരു സോഷ്യൽ മീഡിയ പോസ്റ്റ് ഇട്ടു. രണ്ട് വിദ്യാർത്ഥികളും വ്യത്യസ്ത സമുദായത്തിൽ നിന്നുള്ളവരായതിനാൽ ജാനകിയുടെ മാതാപിതാക്കളോട് ജാഗ്രത പാലിക്കണമെന്നും അഭിഭാഷകൻ ഉപദേശിച്ചു. അത് വലിയ കോളിളക്കം സൃഷ്‌ടിച്ചു. അന്ന് കൃഷ്ണരാജിന്റെ നടപടിയെ സമൂഹ മാധ്യമങ്ങളിൽ ചോദ്യം ചെയ്തിരുന്നു. പിന്നീട് സ്വർണ്ണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ എന്ന നിലയിലും കൃഷ്ണരാജ് വിവാദങ്ങളിൽ നിറഞ്ഞു നിന്നു.
ഇവിടെ വായിക്കുക:Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ?
ഞങ്ങൾ ഗവർണർ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ദർശനം നടത്തിയ വർത്തയ്ക്കായി തിരഞ്ഞെങ്കിലും അത്തരം ഒരു വാർത്തയും കണ്ടെത്തിയില്ല. തുടർന്ന്, ഞങ്ങൾ അഡ്വക്കേറ്റ് കൃഷ്ണരാജിന്റെ പ്രൊഫൈലിൽ തിരഞ്ഞു. അപ്പോൾ 2024 ഒക്ടോബർ 30ന് ഇതേ വാചകങ്ങൾ ഉള്ള അദ്ദേഹത്തിന്റെ പോസ്റ്റ് കിട്ടി. എന്നാൽ ആരിഫ് മുഹമ്മദ് ഖാന്റെ ചിത്രം പോസ്റ്റിൽ ഇല്ല, പകരം നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയുമാണ് പോസ്റ്റിനൊപ്പമുള്ള ഫോട്ടോയിൽ.

ഞങ്ങൾ ഇത് സംബന്ധിച്ച കേരള കൗമുദി വാർത്തയും കണ്ടു. “സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ താരദമ്പതികളായ നസ്രിയയും ഫഹദും ക്ഷേത്രത്തിൽ പ്രവേശിച്ചതിനെ വിമർശിച്ച അഡ്വകൃഷ്‌ണ രാജിന് നടൻ വിനായകന്റെ മറുപടി,” എന്നാണ് കേരള കൗമുദി 2024 നവംബർ 3ന് കൊടുത്ത വാർത്ത പറയുന്നത്.
“ഇത് പറയാൻ നീയാരാടാ… വർഗീയവാദി കൃഷണരാജെ ഹിന്ദുക്കളുടെ മൊത്തം അട്ടിപ്പേറവകാശം നിനക്കാരാടാ പതിച്ചു തന്നത്… നീ ആദ്യം സിന്ധ്, ഹിന്ദ്, ഇന്ത്യ, ഇന്ത്യൻ എന്താണെന്നു അറിയാൻ ശ്രമിക്ക് അല്ലാതെ നിൻ്റെ തായ് വഴി കിട്ടിയ നിൻ്റെ കുടുംബത്തിന്റെ സനാതന ധർമമല്ല ഈ ലോകത്തിന്റെ സനാതന ധർമം. ജയ്‌ഹിന്ദ്.” എന്ന് വിനായകൻ ഫേസ്ബുക്കിൽ കുറിച്ചുവെന്നാണ് കേരള കൗമുദി വാർത്ത പറയുന്നത്. എന്നാൽ ഞങ്ങൾ പരിശോധിക്കുമ്പോൾ വിനായകൻ ഈ പോസ്റ്റ് ഫേസ്ബുക്കിൽ നിന്നും ഡിലീറ്റ് ചെയ്തു കഴിഞ്ഞിരുന്നു.

സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹം ക്ഷേത്രത്തിൽ നടക്കുന്നത്തിന്റെയും അതിൽ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുക്കുന്നതിന്റെയും വീഡിയോ ബി ഇറ്റ് മീഡിയ എന്ന യൂട്യുബ്ബ് ചാനൽ ഒക്ടോബർ 30, 2024ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട് എന്ന് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തിയപ്പോൾ കണ്ടെത്തി.

മാതൃഭൂമിയുടെ ഇംഗ്ലീഷ് വെബ്‌സൈറ്റിലെ 2024 നവംബർ 2ലെ വാർത്ത പ്രകാരം സംഗീതസംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹം തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്നപ്പോൾ അതിൽ ഫഹദ് ഫാസിലും നസ്രിയയും പങ്കെടുത്തത് ഒരു വിവാദത്തിന് കാരണമായി എന്നും അതിനെതിരെ അഡ്വക്കേറ്റ് കൃഷ്ണരാജ് വിഷം തുപ്പിയെന്നും വാർത്ത കൊടുത്തിട്ടുണ്ട്. ആ വാർത്തയിൽ ഫഹദ് ഫാസിലും നസ്രിയയും തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുക്കുന്ന ഫോട്ടോയും കൊടുത്തിട്ടുണ്ട്.

പിന്നെ ഞങ്ങൾ പരിശോധിച്ചത് വൈറൽ പോസ്റ്റിലെ ചിത്രം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുന്നതാണോ എന്നാണ്. ഞങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ സുബ്രമണ്യ അഡിഗ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം പേജിൽ 2024 സെപ്റ്റംബർ 1ന് പോസ്റ്റ് ചെയ്ത ചിത്രം കിട്ടി.
“ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെത്തി പ്രദോഷ ദീപാരാധനയിൽ പ്രാർത്ഥിച്ചു. തുടർന്ന്, ഞങ്ങളുടെ വീട് സന്ദർശിച്ച് അദ്ദേഹം ഞങ്ങളെ ആദരിക്കുകയും ഞങ്ങളിൽ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തു. അദ്ദേഹത്തിൻ്റെ എളിമയും ലാളിത്യവും ഞങ്ങളെ വിസ്മയിപ്പിച്ചു. മൂകാംബിക ദേവിയുടെ ദിവ്യകാരുണ്യം അദ്ദേഹത്തിൻ്റെ പാതയെ എന്നേക്കും പ്രകാശിപ്പിക്കുകയും അനന്തമായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യട്ടെ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഞങ്ങൾ കൂടുതൽ വിശദീകരണത്തിനായി തിരുവനന്തപുരം രാജ്ഭവനിൽ വിളിച്ചു. ക്ഷേത്ര ഭാരവാഹികളുടെ അനുവാദത്തോടെ മാത്രമേ ഗവർണർ ക്ഷേത്രങ്ങളിൽ പോവാറുള്ളൂവെന്നും കർണാടകത്തിലെ മൂകാംബിക ക്ഷേത്രത്തിൽ ജാതി മത വിശ്വാസം കണക്കാക്കാതെ ആർക്കും തൊഴാം എന്നും അവിടെ അദ്ദേഹം തൊഴുന്നതിന്റെ പടമാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നും രാജ് ഭവനിൽ നിന്നുള്ള ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതിൽ നിന്നും ഫോട്ടോ ആരിഫ് മുഹമ്മദ് ഖാൻ തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ തൊഴുന്നതിന്റേതല്ല എന്നും അദ്ദേഹം തൊഴുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലാണ് എന്നും മനസ്സിലായി.
ഇവിടെ വായിക്കുക:Fact Check: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടില്ല
നടൻ ഫഹദ് ഫാസിലും ഭാര്യയും നടിയുമായ നസ്രിയയും പൂർണ്ണത്രയീശ ക്ഷേത്രത്തിൽ പ്രവേശിച്ചതിനെയാണ് അഡ്വക്കേറ്റ് കൃഷ്ണരാജ് വിമർശിച്ചത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
ഇവിടെ വായിക്കുക:Fact Check: വയനാട്ടിൽ എത്തിയ പ്രിയങ്കപോർക്ക് ഫ്രൈ ആവശ്യപ്പെട്ടോ?
Sources
Facebook Post by English Mathrubhumionline on October 30, 2024
YouTube video by Beit Media on October 30, 2024
News Report by Kerala Kaumudi on November 3, 2024
Facebook Post by Adv. Krishna Raj on October 30,2024
Instagram post by subramanya.adiga.984 on September 1, 2024
Telephone Conversation with officials of Raj Bhavan, Thiruvananthapuram
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.