അങ്കമാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹനവ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. “അങ്കമാലിയില്‍ ഇരട്ട ചങ്കന്റെ വാഹന വ്യൂഹം കെഎസ്ആര്‍ടിസി ജീവനക്കാര്‍ തടഞ്ഞു? ജനങ്ങള്‍ തെരുവിലിറങ്ങി തുടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കെഎസ്ആർടിസിയിൽ ശമ്പളം പലപ്പോഴും മുടങ്ങുന്ന സാഹചര്യമുണ്ടായിരുന്നു. അതിനെ തുടർന്ന്,കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. “മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ‘ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നല്‍കിയാല്‍ പകുതി പ്രശ്‌നം പരിഹരിക്കാം. ആവശ്യമുള്ളവര്‍ക്ക് പകുതി പണം നല്‍കും. അല്ലാത്തവര്‍ എഴുതി നല്‍കിയാല്‍ സര്‍ക്കാര്‍ പണം കൂടി ലഭിച്ചാല്‍ ഒരുമിച്ച് നല്‍കും. ഇതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല’, എന്നാണ് മന്ത്രി അറിയിച്ചത് . ഈ സാഹചര്യത്തിലാണ് പ്രചാരണം നടക്കുന്നത്.
Roshni Sreekumar എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ കാണുമ്പോൾ അതിന് 21 റീട്വീറ്റുകളും 4 ക്വാട്ട് റീട്വീറ്റുകളും ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ റഷീദ് സികെ എന്ന ഐഡിയിൽ നിന്നും 8 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ബിജെപി വെള്ളക്കാരിത്തടം എന്ന ഐഡിയിൽ നിന്ന് ഈ പോസ്റ്റ് 8 പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

Fact Check/Verification
ഈ വീഡിയോയിലെ കീ ഫ്രേമുകളിൽ നടത്തിയ റിവേഴ്‌സ് ഇമേജ് സെർച്ചിൽ ഞങ്ങൾക്ക് സൂചനകൾ ഒന്നും ലഭിച്ചില്ല.തുടർന്ന് ഞങ്ങൾ വീഡിയോയിൽ മറ്റ് സൂചനകൾക്കായി തിരഞ്ഞു. അപ്പോൾ അങ്കമാലി പോലീസ് സ്റ്റേഷൻ എന്ന് എഴുതിയ ബോർഡും അതിനെതിരെ മറുഭാഗത്തുള്ള കാർണിവൽ എന്ന ബോർഡും കണ്ടു.
ആ സ്ഥലം ഞങ്ങൾ ഗൂഗിൾ മാപ്പിൽ തിരഞ്ഞു. ഗൂഗിൾ മാപ്പിൽ നിന്നും പോലീസ് സ്റ്റേഷന് എതിർവശത്ത് കാർണിവൽ സിനിമാസ് കണ്ടെത്തുകയും ചെയ്തു.

പിന്നെ ഗൂഗിൾ മാപ്പിൽ നിന്നും ഈ സ്ഥലത്തിന്റെ ഫോട്ടോ കണ്ടെത്തി. ഈ പ്രദേശത്ത് വെച്ചാണ് വാഹന വ്യൂഹത്തിന് കരിങ്കൊടി കാണിച്ചത് എന്ന് തീർച്ചയാകുകയും ചെയ്തു.

തുടർന്ന് മുഖ്യമന്ത്രിയ്ക്ക് അങ്കമാലിയിൽ കരിങ്കൊടി എന്ന് സേർച്ച് ചെയ്തപ്പോൾ, മാതൃഭൂമി ന്യൂസിൽ നിന്നും അതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. അങ്കമാലിയിൽ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാണ് ഫെബ്രുവരി 11,2023 ലെ മാതൃഭൂമി ന്യൂസ് വാർത്ത പറയുന്നത്.

തുടർന്ന് ഈ ടിവി മലയാളത്തിന്റെ വെബ്‌സൈറ്റിലും ഫെബ്രുവരി 11,2023ലെ ഈ വീഡിയോ കണ്ടെത്തി. “ഇന്ധന സെസിനെതിരെ പ്രതിഷേധം; മുഖ്യമന്ത്രിക്ക് നേരെ വീണ്ടും കരിങ്കൊടി. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി യൂത്ത് കോണ്‍ഗ്രസ്. പ്രതിഷേധം ഇന്ധന സെസിനെതിരെ. പ്രവര്‍ത്തകര്‍ പൊലീസ് കസ്റ്റഡിയില്‍. മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി മൂന്നാം തവണയാണ് കരിങ്കൊടി പ്രതിഷേധം,”എന്നാണ് ഈ ടിവിയുടെ വാർത്തയിലെ വിവരണം.

“അങ്കമാലിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പോലീസ് അറസ്റ്റ് ചെയ്ത പ്രവര്‍ത്തകര്‍ റിമാൻഡിലേക്ക്. അങ്കമാലി അസ്സെമ്പ്ളി പ്രസിഡന്റ് ആന്റണി തോമസ്, സിജു മലയാറ്റൂർ, അജിത് വരയിലാൻ, അനീഷ് മണവാളൻ, ലൈജു ഇരാളി എന്നിവർ റിമാൻഡിൽ ആയി,” എന്ന് അറസ്റ്റ് ചെയ്തവരുടെ വിവരങ്ങൾ അടങ്ങിയ ഇതേ വിഡിയോയുള്ള ആലുവയിലെ പ്രാദേശിക ചാനലായ പെരിയാർ വിഷന്റെ ഫെബ്രുവരി 11,2023ലെ വാർത്തയും കിട്ടി.

തുടര്‍ന്ന് ഞങ്ങള്‍ പെരിയാര്‍ വിഷന്‍ ചാനലിന്റെ നടത്തിപ്പുകാരൻ ഷാജി കോട്ടപ്പറമ്പിലുമായി സംസാരിച്ചു. “ഇത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ഫെബ്രുവരി 11ലെ സംഭവമാണ്. ഞങ്ങളുടെ അങ്കമാലി ലേഖകൻ ആന്റോയാണ് ഈ ദൃശ്യം വീഡിയോയിൽ പകർത്തിയത്. പങ്കെടുത്തവരിൽ ഒരാൾ കെഎസ്ആർടിസി യൂണിഫോമിന് സമാനമായ നീല ഷർട്ടാണ് ധരിച്ചിരിക്കുന്നത്. അത് കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയാവാം ഇത്,”ഷാജി കോട്ടപ്പറമ്പില്‍ പറഞ്ഞു.
വായിക്കാം: സൂര്യന്റെ ഒരു ഭാഗം പൊട്ടി വീണോ? വസ്തുത അറിയുക
Conclusion
കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ കരിങ്കൊടി കാട്ടി എന്ന അവകാശവാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പിണറായി വിജയൻറെ വാഹന വ്യൂഹം തടഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദൃശ്യത്തിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Partly False
Sources
Google Map
Facebook Post by Mathrubhumi TV on February 11,2023
Facebook Post by ETV on February 11,2023
Facebook Post by Periyar Vision on February 11,2023
Telephone conversation with Shaji Kottaparambil, owner of Periyar vision
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.