രാഹുൽ ഗാന്ധിക്ക് സിപിഎം പ്രവർത്തകർ ജയ് വിളിക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. ”രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന അവസ്ഥയിലെത്തി നിൽക്കുന്ന സഖാക്കൾ കോൺഗ്രസിൽ ലയിക്കുന്നതാണ് നല്ലത്,” എന്നാണ് വീഡിയോ പറയുന്നത്. ഭാരത് ജോഡോ യാത്രയുടെ പശ്ചാത്തലത്തിലാണ് ഇത് വൈറലാവുന്നത്.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ 11 ന് കേരളത്തിൽ എത്തി. ഇപ്പോൾ കേരളത്തിലൂടെ കടന്നു പോവുന്ന യാത്ര 18 ദിവസം സംസ്ഥാനത്ത് പര്യടനം നടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പോസ്റ്റുകൾ.
രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നവർ സിപിഎം പ്രവർത്തകരാണ് എന്ന് വീഡിയോയോടൊപ്പമുള്ള വിവരണത്തിൽ പറഞ്ഞിട്ടില്ലെങ്കിലും തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് വീഡിയോ ഷെയർ ചെയ്യുന്നത് എന്ന് വ്യക്തം.
അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുൻ നേതാവായ Pratheesh Vishwanath ഷെയർ ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണുമ്പോൾ 761 ഷെയറുകൾ ഉണ്ട്.

Adv Shine G Kurup എന്ന ഐഡിയിൽ നിന്നും 69 പേർ ഞങ്ങൾ കാണുമ്പോൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

സംഘ ധ്വനി കേരളം എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 23 പേർ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Fact Check/Verification
ഞങ്ങൾ വീഡിയോ ശ്രദ്ധാപൂർവം വീക്ഷിച്ചു. അപ്പോൾ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ പതിനഞ്ചാം സെക്കൻഡിൽ, സിഎംപിയുടെ അഭിവാദ്യങ്ങള്‍ എന്ന് മുദ്രാവാക്യം വിളിക്കുന്നത് ‘ എന്ന് അവ്യക്തമായി കേൾക്കുന്നുണ്ട് എന്ന് വ്യക്തമായി. വീഡിയോയുടെ മൂന്നാം സെക്കൻഡിലും പതിനഞ്ചാം സെക്കൻഡിലും സിഎംപിയുടെ ബാനറും അവ്യക്തമായി വീഡിയോയിൽ കാണാം.


പോരെങ്കിൽ വീഡിയോയിൽ ഉള്ളത് സി എം പി പ്രവർത്തകരാണ് എന്ന് വ്യക്തമാക്കുന്ന പല കമൻറുകളും Pratheesh Vishwanathന്റെ പോസ്റ്റിൽ ഞങ്ങൾ കണ്ടെത്തി.



പോരെങ്കിൽ സി എം പി ജനറൽ സെക്രട്ടറി സി പി ജോൺ യാത്രക്ക് ഇടയിൽ ആറ്റിങ്ങൽ വെച്ച് രാഹുൽ ഗാന്ധിയെ കണ്ട ഫോട്ടോയും ഫേസ്ബുക്കിൽ നിന്നും ഞങ്ങൾക്ക് കിട്ടി. അപ്പോൾ അദ്ദേഹത്തോടൊപ്പം സിഎംപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി എം.പി സാജുവും ഉണ്ടായിരുന്നു.

ഇതേ എം പി സാജുവിനെ വൈറൽ വീഡിയോയുടെ പതിമൂന്നാം മിനിറ്റിൽ കാണാം.

പോരെങ്കിൽ വീഡിയോയുടെ പതിനഞ്ചാം മിനിറ്റിൽ സിഎംപി സംസ്‌ഥാന കമ്മിറ്റി അംഗവും തിരുവനന്തപുരം നഗരസഭ മുൻ കൗൺസിലറുമായ വി ആർ സിനിയെ അവ്യക്തമായി കാണാം.

വീഡിയോയിൽ ഉള്ളത് സിനി തന്നെയാണോ എന്ന് അറിയാൻ ഞങ്ങൾ സിനിയെ വിളിച്ചു. അപ്പോൾ ”വീഡിയോയിൽ ഉള്ളത് താനാണ്,” എന്നവർ വ്യക്തമാക്കി.
”പട്ടം പിഎസ്‌സി ഓഫിസിനു മുന്നിലാണ് സിഎംപി പ്രവർത്തകർ ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ചത്. സിഎംപി സ്റ്റേറ്റ് അസിസ്റ്റന്റ് സെക്രട്ടറി എം.പി സാജു, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആര്‍ മനോജ്, പി. മധുസൂദനന്‍ തുടങ്ങിയ നേതാക്കളും വീഡിയോയിൽ ഉണ്ട്. സിഎംപി യുടെ കൊടിയും ബാനറും വീഡിയോയിൽ വ്യക്തമാണ്. ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായതിനാൽ പാർട്ടിയുടെ അടയാളങ്ങൾ കോടിയിൽ ഉണ്ടാവുക സ്വാഭാവികമാണ്,” അവർ പറഞ്ഞു.
രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്ന സി എം പി ഏത് മുന്നണിയിലാണ്?
കോണ്‍ഗ്രസിനോട് പിണങ്ങിപ്പോന്ന ആന്റണിയും കൂട്ടരും നല്‍കിയ പിന്തുണ പിന്‍വലിച്ച് തിരിച്ച് മാതൃ സംഘടനയിലേക്ക് മടങ്ങിയതോടെ 1981 ൽ നായനാര്‍ സര്‍ക്കാര്‍ നിലംപൊത്തി. തുടർന്നുള്ള തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ വന്നു. പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായ എംവിആര്‍,തിരിച്ച് അധികാരം പിടിക്കാൻ, മുസ്ലീം ലീഗിനേയും കേരള കോണ്‍ഗ്രസിനേയും കൂടെ കൂട്ടണം എന്ന നിലപാടെടുക്കുന്നു. ഇത് ബദല്‍ രേഖയായി അവതരിപ്പിക്കപ്പെട്ടു. പക്ഷേ അത് പാര്‍ട്ടി തള്ളി. 1985 ല്‍ ആണ് രാഘവന്‍ ബദല്‍രേഖ അവതരിപ്പിക്കുന്നത്. പാര്‍ട്ടി ഈ നിലപാട് തള്ളിയതോടെ ഒറ്റപ്പെട്ടു. 1986 ല്‍ രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അങ്ങനെ സി എം പി രൂപീകരിക്കപ്പെട്ടു.
സി എം പി ഇപ്പോൾ കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമാണ്. 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഒരു സീറ്റിൽ സി.എം.പി.യുടെ സ്ഥാനാർത്ഥി പരാജയപ്പെട്ടു. ഇതിൽ നിന്നും സി പി എമുമായി ബന്ധമില്ലാത്ത വേറെ ഒരു പാർട്ടിയാണ് സിഎംപി എന്ന് മനസിലാവും.
വായിക്കാം:കുട്ടികൾക്ക് ഭക്ഷണം എറിഞ്ഞു കൊടുക്കുന്ന വീഡിയോയിൽ ഉള്ളത് എലിസബത്ത് രാജ്ഞി അല്ല
Conclusion
രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത് സിപിഎം പ്രവർത്തകരല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. കോൺഗ്രസ്സ് നേതൃത്വം നൽകുന്ന ഐക്യജനാധിപത്യ മുന്നണിയുടെ ഭാഗമായ സി എം പിയുടെ പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് ജയ് വിളിക്കുന്നത്.
Result: Missing Context
Sources
Facebook post by C P John on September 13,2022
Telephone conversation with V R Sini
Self Analysis
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.