News
Fact Check:ഫോട്ടോയിൽ ഉള്ളത് കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയാണോ?
Claim
കേരളത്തിൽ നിന്നും തട്ടി കൊണ്ട് പോയ കുട്ടിയുടേത് എന്ന പേരിൽ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“എല്ലാവരും പെട്ടന്ന് ഷെയർ ചെയ്യു. ഈ കുട്ടി കേരളത്തിലുള്ളതാണ്. മലയാളം സംസാരിക്കുന്ന കുട്ടി ഇപ്പോൾ തമിഴ്‌നാട്ടിലുണ്ട്. പ്ലീസ് പ്ലീസ് ഷെയർ പ്ലീസ്. ഒരു വിരൽ സ്പർശനം കൊണ്ട് നമുക്ക് ഒരു കുട്ടിയെ രക്ഷിക്കാനാവും. പ്ലീസ് ഷെയർ,” എന്നാണ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്ന സന്ദേശം പറയുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കിലും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നുണ്ട്.

Fact
ഗൂഗിളിന്റെ സഹായത്തോടെ ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ,Renjitha Sunil എന്ന ഐഡിയിൽ നിന്നും ജൂൺ 2,2023 ലെ ഒരു പോസ്റ്റ് കിട്ടി. ” 2018ലെ പോസ്റ്റാണിത്. ആരും ഷെയർ ചെയ്യരുത്. ഡേറ്റോ,കോൺടാക്ട് നമ്പറോ,ഇല്ലാത്തത് കൊണ്ട് 5 വർഷം ആയിട്ടും ഇത് ഷെയർ ചെയ്യപ്പെടുന്നുണ്ട്,” എന്നാണ് പോസ്റ്റ് പറയുന്നത്.

തുടർന്നുള്ള തിരച്ചിലിൽ,Kerala days – കേരള ഡെയ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ Anamika Chinnu എന്ന പ്രൊഫൈലിൽ നിന്നും 2018 ജനുവരി 15നുള്ള ഒരു പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. ഈ ഫോട്ടോ ഉള്ള പോസ്റ്റിൽ ഉപയോഗിച്ചിരിക്കുന്നത് ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റിലെ അതെ വാചകങ്ങളാണ്.

കൂടുതൽ വ്യക്തതയ്ക്കായി തുടർന്ന്, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാറുമായി ഞങ്ങൾ സംസാരിച്ചു. “ഈ പടം പലവട്ടം സമൂഹമാധ്യമങ്ങളിൽ വൈറലായ പടമാണ്. വർഷങ്ങളായി ഇന്റർനെറ്റിൽ പ്രചരിക്കുന്ന ഈ ചിത്രത്തിന്റെ ഉറവിടം വ്യക്തമല്ലെന്ന്,” അദ്ദേഹം പറഞ്ഞു.
Result: False
ഇവിടെ വായിക്കുക:Fact Check: പ്രധാനമന്ത്രി താണു വണങ്ങുന്നത് അദാനിയുടെ ഭാര്യയെയോ?
Sources
Facebook post by Anamika Chinnu on January 15,2018
Facebook post by Renjitha Sunil on June 2, 2023
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.