Claim
സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ പോസ്റ്റർ വയനാട്ടിൽ.
Fact
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്ത് നിന്നുള്ളതാണെന്ന് പോസ്റ്റർ.
സ്ത്രീകളെ അധികാരമേൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല എന്നെഴുതിയ ഒരു പോസ്റ്റർ വയനാട്ടിൽ നിന്നാണ് എന്ന പേരിൽ വ്യാപകമായി ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. മുഹമ്മദ് നബിയുടെ വചനമാണിത് എന്ന പേരിലാണ് പോസ്റ്റർ.
“വയനാട്ടിൽ വ്യാപകമായി ഇത് ഇന്ന് രാവിലെ മുതൽ കാണപ്പെടുന്നു ഞമ്മന്റെ ആളല്ലെങ്കിൽ പോലും ഞമ്മൾ ക്ഷമിക്കും പക്ഷെ ഒരു പെണ്ണ് ഞമ്മളെ ഭരിക്കുന്നത് ഞമ്മന്റെ മതത്തിനു ചേർന്നതല്ല,” എന്ന വിശേഷണത്തോടെയാണ് പോസ്റ്റർ ഷെയർ ചെയ്യപ്പെടുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞ് ഉത്തര്‍പ്രദേശിലെ റായ്ബറേലി നിലനിറുത്താൻ തീരുമാനിച്ചിരുന്നു. തീരുമാനിച്ചിരുന്നു. രാഹുല്‍ ഒഴിയുന്ന സാഹചര്യത്തില്‍ വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിപ്പിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിൽ തീരുമാനം എടുത്ത സാഹചര്യത്തിലാണ് ഈ പോസ്റ്റർ. പ്രിയങ്ക ഗാന്ധിയെ കുറിച്ച് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും വയനാട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റർ എന്ന നിലയിലാണ് പ്രചരിക്കുന്നത് എന്നത് കൊണ്ടും സ്ത്രീകൾ അധികാര പരിധിയിൽ വരുന്നത് ചോദ്യം ചെയ്യുന്ന പോസ്റ്റർ എന്ന നിലയിലും ഈ പോസ്റ്ററിന്റെ പിന്നിലെ ഉദ്ദേശം വ്യക്തമാണ്.

ഇവിടെ വായിക്കുക: Fact Check: ജൻധൻ യോജനയിലൂടെ എല്ലാവർക്കും ₹2000 സൗജന്യ പാരിതോഷികം ലഭിക്കുമോ?
Fact Check/Verification
ഞങ്ങൾ വൈറൽ ചിത്രം റിവേഴ്സ് ഇമേജ്സ് സെർച്ച് ചെയ്തു. അപ്പോൾ Jauzal C P എന്ന പ്രൊഫൈൽ 2020 ഒക്ടോബർ 31ന് ഈ ചിത്രം സഹിതമിട്ട പോസ്റ്റ് കണ്ടെത്തി.
“‘സ്ത്രീകളെ അധികാരം ഏൽപ്പിച്ച ഒരു ജനതയും വിജയിച്ചിട്ടില്ല’ മുഹമ്മദ് നബി, എന്ന ഒരു പോസ്റ്ററും ഹദീസുമായി ബന്ധപ്പെട്ട് ധാരാളം വിമർശനങ്ങളും ട്രോളുകളും ഒക്കെ സോഷ്യൽ മീഡിയയിൽ കണ്ടത് കൊണ്ടാണ് ഈ കുറിപ്പ്,” എന്ന ആമുഖത്തോടെയാണ് പോസ്റ്റ്. “പ്രസ്തുത ഹദീസിൻ്റെ പൂർണ രൂപം ഇതാണ്: അബുബക്റത് (റ) നിവേദനം: അദ്ദേഹം പറഞ്ഞു: ജമൽ യുദ്ധത്തിൽ ഒട്ടകത്തിൻ്റെ സംഘക്കാരുടെ കൂടെ ചേർന്ന് യുദ്ധം ചെയ്യാൻ ഞാനാഗ്രഹിച്ചപ്പോൾ പ്രവാചകനിൽ നിന്ന് കേട്ട ഒരു വാചകം എനിക്ക് ഏറെ ഉപകാരപ്പെട്ടു. പേർഷ്യക്കാർ കിസ്റയുടെ മകളെ അധികാരമേൽപിച്ച വിവരം പ്രവാചകന് ലഭിച്ചപ്പോൾ അവിടുന്ന് പറഞ്ഞു: സ്ത്രീയെ തങ്ങളുടെ സർവ്വാധികാരം ഏൽപിച്ച ഒരു സമൂഹവും വിജയിക്കുകയില്ല.” (സഹീഹ് ബുഖാരി 4425),” പോസ്റ്റ് തുടരുന്നു.
“ആദ്യമായി പറയാനുള്ളത്, ഹദീസ് സ്വീകാര്യമായതാണ്. സംശയലേശമന്യേ പ്രവാചക വചനമാണെന്ന് ഉറപ്പുള്ളതുമാണ്, സ്വഹീഹാണ്. പലരും അറിവില്ലായ്മ കൊണ്ടോ, പുരോഗമനവാദികൾ ആണെന്ന് കാണിക്കാൻ വേണ്ടിയോ ഹദീസ് നിഷേധിക്കുന്നത് ശ്രദ്ധയിൽ പെട്ടു. പ്രവാചക വചനങ്ങൾ എന്നത് വെറുംവാക്കല്ല, അല്ലാഹുവിൽ നിന്നുള്ള വഹ്യ് അഥവാ ദിവ്യവെളിപാട് ആണെന്ന കാര്യം അടിസ്ഥാനപരമായി മനസിലാക്കണം,” പോസ്റ്റ് തുടർന്ന് പറയുന്നു.

അഖണ്ഡ ഭാരതം എന്ന പ്രൊഫൈൽ ഓഗസ്റ്റ് 20,2021ൽ, “കഷ്ടം നബി അങ്ങനെ പറഞ്ഞിട്ടുണ്ടോ,” എന്ന വിവരണത്തോടെ ഈ പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.

പോസ്റ്ററിൽ കേരള മുസ്‌ലിം ജമാഅത്ത്, SYS,SSF അൽ മദീന സുന്നി മദ്രസ, ചക്കരക്കൽ എന്നെഴുതിയത് ഞങ്ങൾ ശ്രദ്ധിച്ചു. ഈ വാക്കുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തപ്പോൾ 2016 ആഗസ്റ്റ് 8ന് സിറാജ് പത്രത്തിന്റെ വെബ്‌സൈറ്റിൽ നിന്നും 93 മദ്രസകൾക്ക് സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചുവെന്ന വാർത്ത കിട്ടി. ഈ വാർത്തയിൽ പുതിയതായി അംഗീകാരം ലഭിച്ച കണ്ണൂർ ജില്ലയിലെ മദ്രസകളുടെ പട്ടികയിൽ ചക്കരക്കല്ലിലുള്ള അൽ മദീന സുന്നി മദ്രസ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കി.

Report in Siraj
പർദ്ദ മഹൽ എന്ന ബോർഡുള്ള ഒരു കട പോസ്റ്റിലെ പടത്തിൽ കാണുന്നുണ്ട്. വിവിധ സ്ഥാപനങ്ങളുടെ അഡ്രസ്സ് ലിസ്റ്റ് ചെയ്യുന്ന ജസ്റ്റ് ഡയൽ വെബ്‌സൈറ്റ് പ്രകാരം, കണ്ണൂരിലെ ചക്കരക്കല്ലിലുള്ള ജുമാ മസ്ജിദിനടുത്താണ് ഈ കട.

കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ വെബ്‌സൈറ്റ് പ്രകാരം,കണ്ണൂരിനും അഞ്ചരക്കണ്ടിയ്ക്കും ഇടയിലാണ് ചക്കരക്കൽ.

ഗൂഗിൾ മാപ്പിലെ വിവരങ്ങൾ പ്രകാരം, “കണ്ണൂർ ജില്ലയിലെ ഒരു പട്ടണമാണ് ചക്കരക്കല്ല്. കണ്ണൂർ ടൗണിൽ നിന്നും 14കിലോമീറ്റർ തെക്കു കിഴക്ക് ദിശയിൽ ആയി കണ്ണൂർ വിമാനത്താവള റോഡിലാണ് ആണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. അഞ്ചരക്കണ്ടി, ചെമ്പിലോട്, മുണ്ടേരി എന്നീ പഞ്ചായത്തുകളിൽ ഉൾപ്പെട്ട സ്ഥലങ്ങൾ ചക്കരക്കല്ല് പട്ടണത്തിൽ ഉണ്ട്.”
ഇവിടെ വായിക്കുക:Fact Check: കേരളത്തിലെ ചില പ്രദേശങ്ങളിൽ താമസിച്ചാൽ 100 വയസ്സ് വരെ ജീവിക്കുമോ?
Conclusion
2020 മുതൽ ഇന്റർനെറ്റിൽ പ്രചാരത്തിലുള്ള പോസ്റ്റർ കണ്ണൂർ ജില്ലയിലെ ചക്കരക്കൽ പ്രദേശത്ത് നിന്നുള്ളതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: False
Sources
Facebook Post by Jauzal C P on October 31, 2020
Facebook Post by Akhandanbharatham on August 20,2021
Report in Siraj on August 8,2016
Just Dial
Kerala Tourism Department Website
Google Map
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.