ഹിജാബ് വിരുദ്ധ റാലിയുടേത് എന്ന പേരിൽ, ഹിജാബ് വിവാദങ്ങൾക്കിടയിൽ,ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. അതിൽ നൂറുകണക്കിന് ആളുകൾ കാവി പതാകയുമായി ഒരു പാലത്തിന് മുകളിലൂടെ കടന്നുപോകുന്നത് കാണാം. മുദ്രാവാക്യങ്ങളും വീഡിയോയിൽ കേൾക്കാം. കർണാടകയിൽ നിന്നുള്ളതാണ് ഈ വീഡിയോയെന്നാണ് പോസ്റ്റ് ഷെയർ ചെയ്യുന്നവർ അവകാശപ്പെടുന്നത്. “ഒരു ഹിജാബിന്റെ പേരിൽ കർണ്ണാടകയിലെ ഹിന്ദുക്കളെ ഉണർത്തിയവർക്കെല്ലാം നന്ദി,” എന്ന വിവരണത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
2022 ജനുവരി ഒന്നിന് കർണാടകയിലെ ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് ധരിച്ച് പോയ മുസ്ലീം പെൺകുട്ടികൾക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചതോടെയാണ് ഹിജാബ് വിവാദം ആരംഭിക്കുന്നത്. ഇതോടെ പെൺകുട്ടികൾ പ്രതിഷേധവുമായി രംഗത്തെത്തി. ഹിജാബിന് മറുപടി എന്ന പേരിൽ കർണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തീവ്ര വലതുപക്ഷ സംഘടനകളിൽ പ്രവർത്തിക്കുന്ന ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് എത്തിയതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടു. ചില സ്ഥലങ്ങളിൽ തീവ്ര വലതുപക്ഷ ഹിന്ദു വിദ്യാർത്ഥി സംഘടനകൾ പ്രകടനവും നടത്തി.
ഇതിന് ശേഷം കർണാടകയിൽ പലയിടത്തും സംഘർഷാവസ്ഥ ഉടലെടുക്കുകയും ചെയ്തു. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബ് നിരോധിക്കണോ വേണ്ടയോ എന്ന വിഷയം ഇപ്പോൾ കർണാടക ഹൈക്കോടതീയുടെ പരിഗണനയിലാണ്. ഈ പശ്ചാത്തലത്തിലാണ്, ഹിജാബ് വിരുദ്ധ റാലിയുടേത് എന്ന പേരിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
Radhakrishnan Uthrittathi എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് ഞങ്ങൾ പരിശോധിക്കുമ്പോൾ 1.3 k പേർ ഷെയർ ചെയ്തിട്ടുണ്ട്.

Jalaja S Acharya എന്ന ഐഡിയിൽ നിന്നും സമാനയമായ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 87 പേർ ഷെയർ ചെയ്തിട്ടുണ്ട്.

സുരേഷ് ജീജ എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കണ്ടപ്പോൾ 24 പേർ പോസ്റ്റ് ഷെയർ ചെയ്തു.

Fact Check/Verification
ഇൻ-വിഡ് ടൂൾ ഉപയോഗിച്ച് വൈറൽ വീഡിയോ കീ ഫ്രയിമായി വിഭജിച്ചു. അതിൽ ഒരു ഫ്രെയിം റിവേഴ്‌സ് സെർച്ച് ചെയ്തു. അപ്പോൾ 2017 ഓഗസ്റ്റ് 9-ലെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടെത്തി. വൈറലായ വീഡിയോയ്ക്ക് സമാനമായ ഒരു ചിത്രം ഈ പോസ്റ്റിൽ ഉണ്ടായിരുന്നു. വൈറലായ വീഡിയോയിൽ കാണുന്ന അതേ കെട്ടിടങ്ങളും പാലവും റാലിയും ചിത്രത്തിലും കാണാം.

ഇതിനുശേഷം, ചില കീവേഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ , “ZEE24 Taas” വാർത്താ ചാനലിന്റെ ഒരു YouTube വീഡിയോയും ഞങ്ങൾ കണ്ടെത്തി. വൈറൽ പോസ്റ്റിലെ അതേ സ്ഥലം ഈ വീഡിയോയിലും കാണാൻ കഴിയും. ഈ വീഡിയോയിലും പാലത്തിൽ കാവി പതാകയുമായി ജനക്കൂട്ടം നിൽക്കുന്നത് കാണാം. ഈ വീഡിയോ 2017 ഓഗസ്റ്റ് 9-നാണ് അപ്‌ലോഡ് ചെയ്തത്. പോലീസിന്റെ നിരീക്ഷണത്തിൽ, മുംബൈയിൽ മറാത്ത സമുദായക്കാർ മാർച്ച് നടത്തിയ വീഡിയോയാണ് ഇതെന്ന് ZEE24 Taas” വാർത്താ ചാനലിന്റെ YouTube വീഡിയോ പറയുന്നു.
Zee 24 Taas’s Video
മുംബൈ മിററിന്റെ ഫോട്ടോ ഗാലറിയിലും ഇതേ ചിത്രം പ്രദർശിപ്പിച്ചിട്ടുണ്ട്. 2017 ഓഗസ്റ്റിൽ മുംബൈയിൽ മറാത്ത ക്രാന്തി മോർച്ച നടത്തിയ റാലിയുടെ ചിത്രമാണ് ഇതെന്ന് ഫോട്ടോയോടൊപ്പമുള്ള കാപ്‌ഷൻ പറയുന്നു.
“അമർ ഉജാല,” “ആജ് തക്” എന്നിവയുടെ റിപ്പോർട്ടുകൾ പ്രകാരം, മറാത്ത ക്രാന്തി മോർച്ച സമാധാനപരമായ സമരമായിരുന്നു. മഹാരാഷ്ട്രയിലെ പല ജില്ലകളിൽ അവർ സമാനമായ സമരം സംഘടിപ്പിച്ചു. 2016 ജൂലൈയിൽ അഹമ്മദ്‌നഗർ ജില്ലയിലെ കോപ്രിയിൽ നടന്ന കൂട്ടബലാത്സംഗവും കൊലപാതകവും സംബന്ധിച്ച പുറത്തുവന്നതോടെയാണ് ഈ പ്രതിഷേധം ആരംഭിക്കുന്നത്. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് മറാത്ത സമുദായത്തിൽപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ജോലിയിൽ സംവരണം വേണമെന്ന ആവശ്യവും മറാത്ത വിഭാഗക്കാർ ഉന്നയിച്ചിരുന്നു.
ഇവരുടെ പ്രതിഷേധങ്ങൾ മാസങ്ങളോളം തുടർന്നു. 2017 ഓഗസ്റ്റ് 9-ന് അതിന്റെ പ്രതിധ്വനി മുംബൈയിലും മുഴങ്ങി. ലക്ഷക്കണക്കിന് മറാത്തകൾ മുംബൈയിൽ ഒത്തുകൂടി റാലി നടത്തി. ഈ വീഡിയോ ആ റാലിയുടേതാണ്.
ഈ അവകാശവാദം ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്ക് ടീം മുമ്പ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Conclusion
ഞങ്ങളുടെ അന്വേഷണത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്ന വീഡിയോ കർണാടകയിൽ നിന്നുള്ളതല്ല. മുംബൈയിൽ നിന്നുള്ളതാണെന്ന് തെളിഞ്ഞു. കൂടാതെ, വീഡിയോ 2017ലേതാണ്.ഹിജാബ് വിവാദവുമായി ഇതിന് ഒരു ബന്ധവുമില്ല.
വായിക്കാം: ബുർജ് ഖലീഫ ലേസർ ഷോയിൽ മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചിട്ടില്ല
Result: False Context/False
Sources
Facebook post of “Maratha Kranti Morcha”
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.