ബുർജ് ഖലീഫ ലേസർ ഷോയിൽ ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു’ എന്ന എന്ന അവകാശവാദം ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്. കർണാടകത്തിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ അവകാശവാദം വൈറലായത്.
ഹിജാബ് ധരിച്ചതിന്റെ പേരിൽ നിരവധി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ സംസ്ഥാനത്തുടനീളം പ്രതിഷേധം നടന്നു കൊണ്ടിരിക്കുന്നു. കേസ് കോടതി തീർപ്പാക്കുന്നത് വരെ വിദ്യാർത്ഥികൾ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു. ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് തന്റെ സർക്കാർ അനുസരിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബൊമ്മൈ സംസ്ഥാന നിയമസഭയെ അറിയിച്ചു.
കർണാടകയിൽ ഇത്തരം സംഭവങ്ങളുടെ തുടക്കം മുതൽ സോഷ്യൽ മീഡിയ ഇതിനെ കുറിച്ച് ധാരാളം തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്.മാണ്ഡ്യയിലെ പിയു കോളേജിൽ ഒരു കൂട്ടം കാവി ഷാളുകൾ ധരിച്ച വിദ്യാർത്ഥികൾ ചേർന്ന് ബുർഖ ധരിച്ച ഒരു മുസ്ലീം വിദ്യാർത്ഥിനിയ്ക്ക് നേരെ നിന്ന് ‘ജയ് ശ്രീറാം’ എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ, അവൾ തനിച്ച് ‘അല്ലാഹു-അക്ബർ’ എന്ന് തിരിച്ചുവിളിക്കുന്ന ഫോട്ടോ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കർണാടക കോളേജിൽ അല്ലാഹു അക്ബർ’ വിളിച്ച പെൺകുട്ടിയുടെ പേര് ‘മുഷ്‌കൻ’ എന്നാണെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ പശ്ചാത്തലത്തിലാണ്,” മാഷാഅള്ളാഹ്, ബുർജ് ഖലീഫ ദുബായിൽ, ഇന്ത്യൻ കർണാടകയിലെ മുസ്ലീം പെൺ പുലി ഹൈലൈറ്റ്, എന്ന വിവരണത്തോടെ മുഷ്‌കന്റെ ചിത്രം ഉൾകൊള്ളുന്ന ലേസർ ഷോയുടെ വീഡിയോ വൈറലാവുന്നത്.
Rubeena Rubi എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 1.9 K ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

ഈ ഫോട്ടോയിൽ നിന്നും വ്യത്യസ്തമായ മറ്റൊരു വീഡിയോയും ബുർജ് ഖലീഫ ലേസർ ഷോയിൽ ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു,’ എന്ന പേരിൽ വൈറലാവുന്നുണ്ട്. ആ ഫോട്ടോ ഷെയർ ചെയ്ത്, Pulimoode Tholicode എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 2.8 K ഷെയറുകൾ ഉണ്ടായിരുന്നു.

Factcheck/ Verification
വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ഗൂഗിളിൽ ഞങ്ങൾ വീഡിയോയുടെ കീ ഫ്രെയിമുകളുടെ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. എന്നാൽ ഞങ്ങൾക്ക് ഈ വിഷയത്തിലുള്ള വാർത്താ റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല.
പക്ഷേ, ചില ഉപയോക്താക്കൾ അപ്‌ലോഡ് ചെയ്‌ത ദൈർഘ്യമേറിയ വീഡിയോകൾ Youtube-ൽ ഞങ്ങൾ കണ്ടെത്തി. ദുബായിൽ ബുർജ് ഖലീഫയിൽ നടത്തിയ ലേസർ ഷോയിൽ നിന്നുള്ള വീഡിയോകൾ ആയിരുന്നു അത്. അവയിലൊന്നും മുഷ്കന്റെ പടം ഉണ്ടായിരുന്നില്ല.
ആദ്യത്തെ വീഡിയോയിൽ പലപ്പോഴും മുഷ്കന്റെ ശരീരം ബുർജ് ഖലീഫയുടെ പുറത്തേക്ക് പോവുന്നത് കാണാൻ കഴിയുന്നതിൽ നിന്നും അത് കൃത്രിമമാണ് എന്ന് മനസിലാക്കാനാവും.
വൈറലായ രണ്ടാമത്തെ വീഡിയോയുടെ പ്രധാന ഫ്രെയിമുകൾ വിശകലനം ചെയ്യുമ്പോൾ, മുഷ്‌കൻ എന്നതിന് പകരം ‘മുഷ്‌കഹാൻ’ എന്ന് തെറ്റായി എഴുതിയിരിക്കുന്നത് ഞങ്ങൾ കണ്ടെത്തുന്നു.
സെലിബ്രിറ്റികളുടെ പേരുകൾ ഉൾക്കൊള്ളുന്ന മറ്റ് വീഡിയോകൾ കൂടുതൽ വിശകലനം ചെയ്യുമ്പോൾ, പ്രദർശന സമയത്ത് ടെക്‌സ്‌റ്റ് സാധാരണയായി ലയിച്ചു ചേരുന്ന വിധമാണ് ദൃശ്യമാകുന്നത് എന്ന് ഞങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഈ ചിത്രത്തിന്റെ കാര്യം അങ്ങനെയല്ല. ഇവിടെ വാചകം ബാക്കി ഘടകങ്ങളിൽ നിന്ന് വേറിട്ടു നിൽക്കുന്നു.

കീഫ്രെയിമുകൾ സൂക്ഷ്മമായി പരിശോധിക്കുമ്പോൾ, മുഷ്‌കന്റെ വായ്‌ക്ക് സമീപമുള്ള ബുർഖയുടെ ഇരുണ്ട ഭാഗത്ത് ജലധാരയിൽ നിന്നുള്ള വെള്ളത്തിന്റെ തുള്ളികൾ ദൃശ്യമാകുന്നില്ലെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. ഇത് അസാധാരണമാണ്. ചിത്രം ശരിക്കും ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചതായിരുന്നെങ്കിൽ, കറുത്ത ബുർഖയുടെ ചിത്രത്തിലെ ജലധാരയിലെ വെള്ള തുള്ളികൾ കറുത്ത ബുർഖയിൽ നിന്നും വേറിട്ടു കാണാമായിരുന്നു. ഇത് ചിത്രം സൂപ്പർഇമ്പോസ് ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു.

ഞങ്ങൾ ബുർജ് ഖലീഫയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചെങ്കിലും ഇപ്പോൾ വൈറലായിരിക്കുന്ന മുഷ്കൻ തീമായ വീഡിയോകളെ കുറിച്ച് പരാമർശമൊന്നും അതിൽ ഉണ്ടായിരുന്നില്ല.
ഞങ്ങളുടെ ടീം ട്വിറ്ററിലെയും ഇൻസ്റ്റാഗ്രാമിലെയും അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ പരിശോധിച്ചെങ്കിലും മുഷ്കൻ തീമായ ഒരു പ്രദർശനത്തെ കുറിച്ച് ഒരു പരാമർശവും കണ്ടെത്തനായില്ല. ഒരു പ്രത്യേക തീം പ്രദർശിപ്പിക്കുമ്പോൾ, അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഷോയ്ക്ക് മുമ്പ് ഈ തീമിനെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടാവാറുണ്ട്. ഇതിൽ നിന്നും പ്രചരിക്കുന്ന രണ്ടു വീഡിയോകളും വ്യാജമാണ് എന്ന് വ്യക്തമാവും.
മുഷ്കൻ മുൻപും സമൂഹമാധ്യമങ്ങളിൽ തെറ്റായ പ്രചാരണങ്ങൾക്ക് കാരണമായിട്ടുണ്ട്. മുഷ്‌കന്റെ ഫോട്ടോ എന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ ചില ഫോട്ടോകൾ നേരത്തെ വൈറലായിരുന്നു. ഹിജാബ് കൂടാതെ ജീൻസും മറ്റ് മോഡേൺ വസ്ത്രങ്ങളും ധരിക്കുന്ന ഒരു സ്ത്രിയുടെ ചിത്രമാണ് അന്ന് വൈറലായത്. എന്നാൽ വൈറലായ ഹിജാബ് കൂടാതെ മറ്റ് വസ്ത്രങ്ങൾ ധരിച്ച ഫോട്ടോയിൽ ഉള്ളത് സാമൂഹ്യ പ്രവർത്തകയായ നജ്മ നസീറാണ് എന്ന് ഞങ്ങളുടെ വസ്തുത അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. താൻ ഹിജാബ് മാത്രമേ ധരിക്കൂ എന്ന് മുഷ്‌കൻ വ്യക്തമാക്കിയിരുന്നതാണ്.
വായിക്കാം:ഹിജാബ് വിവാദം മുൻനിർത്തി പ്രചരിക്കുന്ന വീഡിയോ Moroccoയിൽ നിന്നുള്ളത്
Conclusion
ബുർജ് ഖലീഫയിലെ ലേസർ ഷോയുടെ നിലവിലുള്ള ഫൂട്ടേജുകളിൽ മുഷ്‌കന്റെ പേരും ചിത്രവും സൂപ്പർഇമ്പോസ് ചെയ്‌തിരിക്കുകയാണ് എന്ന നിഗമനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. ബുർജ് ഖലീഫ ലേസർ ഷോയിൽ ‘മുഷ്‌കന്റെ ചിത്രം പ്രദർശിപ്പിച്ചു’എന്ന വാദം തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും വ്യക്തമായി. ഇതിൽ നിന്നും ഈ രണ്ടു വീഡിയോകളും വ്യാജമാണ് എന്ന് വ്യക്തമാണ്.
Result:Manipulated Media/Altered Video
Our Sources
Burj Khalifa: Instagram/Facebook/Twitter
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.