Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ഷോപ്പിങ് മാളില്‍ നിന്ന നില്പ്പില് മരിച്ചയാള്‍.
Fact
ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ നല്കിയപ്പോള് പഴയ സ്ഥിതിയിലായി.
നിന്ന നില്പ്പില് മരിച്ചയാളുടെ അവസാന നിമിഷങ്ങൾ എന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. വീഡിയോയിൽ ഒരാൾ നിൽക്കുന്നത് കാണാം. അയാൾ അനങ്ങുക പോലും ചെയ്യുന്നില്ല. കുറച്ച് സമയത്തിന് ശേഷം ആരോഗ്യ പ്രവർത്തകർ അയാളെ അതേ അവസ്ഥയിൽ സ്ട്രെച്ചറിൽ കയറ്റുന്നു.
“ലോകത്തിലെ ഏറ്റവും വിചിത്രമായ മരണം മാര്‍ക്കറ്റില്‍ നില്ക്കുന്ന ഒരു മനുഷ്യന് നിലത്തു വീഴാതെയും ഷോപ്പിംഗ് ബാഗ് ഉപേക്ഷിക്കാതെയും മരിച്ചു,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
Usman Panoor എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 1.5 k ഷെയറുകൾ ഉണ്ടായിരുന്നു.
ഇതു കൂടാതെ മറ്റു ചില ഐഡികളിൽ നിന്നും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. അത് ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check:നരേന്ദ്ര മോദിയെ പാർലമെൻറിൽ മുഖത്ത് നോക്കി വിമർശിക്കുന്ന വീഡിയോ അല്ലിത്
ഞങ്ങൾ ആദ്യം വീഡിയോയിൽ നിന്ന് ഒരു കീഫ്രെയിം എടുത്ത് ഗൂഗിൾ ലെൻസിന്റെ സഹായത്തോടെ സേർച്ച് ചെയ്തു. അപ്പോൾ 28 ഏപ്രിൽ 2015ന് tengri news വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്ത കിട്ടി. വാർത്ത അനുസരിച്ച്, “കസാക്കിസ്ഥാനിലെ ടാൽഡികോർഗനിൽ സ്ഥിതി ചെയ്യുന്ന ഒരു ഷോപ്പിംഗ് മാളിൽ നടന്ന സംഭവമാണിത്. ഒരു മനുഷ്യൻ അവിടെ നിന്ന നില്പ്പില് മരവിച്ചു പോയി. ഈ സംഭവത്തെ കുറിച്ച് 2015 ഏപ്രിൽ 20 ന് പുറത്തു വന്ന വീഡിയോ ഉടൻ തന്നെ സോഷ്യൽ നെറ്റ്വർക്കുകളിൽ വൈറലായി. ചുറ്റുപാടുമുള്ളവരോട് പ്രതികരിക്കാതെ നിശ്ചലനായി നിൽക്കുന്നയാളാണ് വീഡിയോയിൽ കാണുന്നത്. അയാൾ ഏതെങ്കിലും ശബ്ദത്തിനോ സ്പർശനത്തിനോ പ്രതികരിക്കുന്നില്ല. പിന്നീട് ആംബുലൻസിൽ സ്ട്രെച്ചറിൽ കയറ്റി അൽമാട്ടി ഒബ്ലാസ്റ്റിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 2015 ഏപ്രിൽ 19 ന് ടാൽഡികോർഗനിലാണ് സംഭവം നടന്നതെന്ന് അൽമാട്ടി ഒബ്ലാസ്റ്റിലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അമിതമായി വൈൻ കുടിച്ചതിനെ തുടർന്നാണ് ഇയാൾക്ക് ഇത് സംഭവിച്ചത്. ആശുപത്രിയിലെ ചികിത്സ അദ്ദേഹത്തെ സാധാരണ നിലയിലാക്കി. ആവശ്യമായ എല്ലാ വൈദ്യസഹായവും ലഭിച്ച ശേഷം അന്നുതന്നെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി.”
TVJezda എന്ന വെബ്സൈറ്റിലും ഞങ്ങൾ വാർത്ത കണ്ടെത്തി. 2015 ഏപ്രിൽ 24-ന് പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയാണ്: “കസാക്കിസ്ഥാനിലെ ഒരു ഷോപ്പിംഗ് സെന്ററിൽ അസാധാരണമായ ഒരു സംഭവം നടന്നു. ആ വ്യക്തി സ്ഥലത്ത് മരവിച്ചു നിന്നു, ചുറ്റും എന്തൊക്കെ സംഭവിച്ചിട്ടും അയാൾ ഒരു തരത്തിലും പ്രതികരിച്ചില്ല. ആംബുലൻസിൽ ആശുപത്രിയിലേക്ക് അയാളെ കൊണ്ടുപോയി. കാറ്റലെപ്സി എന്ന അപൂർവ രോഗാവസ്ഥയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ചില വിദഗ്ധർ പറയുന്നു. പലപ്പോഴും ഇത് സ്കീസോഫ്രീനിയയുടെ ചില രൂപങ്ങളിലാണ് സംഭവിക്കുന്നത്. എന്നാൽ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പിന്നീട് മനസ്സിലായി. ആശുപത്രിയിൽ വൈദ്യസഹായം നൽകുകയും അതേ ദിവസം തന്നെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.”
കാറ്റലെപ്സി എന്ന രോഗത്തെ കുറിച്ചും ഞങ്ങൾ സേർച്ച് ചെയ്തു. പേശികള്‍ കഠിനമാവുകയും ചലപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്യുന്ന ഒരു ശാരീരിക അവസ്ഥയാണത്. അമിത മദ്യപാനവും ലഹരിമരുന്ന് ഉപയോഗവും ഈ അവസ്ഥയ്ക്ക് കാരണമാവാം.
ഇവിടെ വായിക്കുക:Fact Check: ഐപിസി 233 സ്വയരക്ഷാവകാശ വകുപ്പല്ല
ഏകദേശം എട്ട് വർഷം മുമ്പ്, കസാക്കിസ്ഥാനിലെ ഒരു മാളിൽ നടന്ന സംഭവമാണ് വിഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. അമിതമദ്യപാനം മൂലമുള്ള രോഗാവസ്ഥയില്‍ അനങ്ങാന്‍ സാധിക്കാതെ പോയ ആളെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം ഡിസ്ചാർജ് ചെയ്തു.
Sources
Newsreport in tengrinews on 28 April 2015
Newsreport in TV Jezda n April 24, 2015
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ, അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.