കെഎസ്ആര്‍ടിസി ഡ്രൈവർ യൂണിഫോമിട്ടാതെ ഇസ്ലാമിക വേഷത്തില്‍ ഡ്യൂട്ടി ചെയ്തുവെന്ന് അവകാശപ്പെടുന്ന ഒരു ഫോട്ടോയോടൊപ്പമുള്ള പോസ്റ്റർ ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
”ഇത് കേരളം തന്നെയാണോ? തമ്പാനൂർ KSRTC ബസ് സ്റ്റേഷനിൽനിന്ന് 24/5/2022 വൈകുന്നേരം പുറപ്പെട്ട മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുള്ളതാണ് ഈ ദൃശ്യം. യൂണിഫോം ധരിച്ചാണ് ഈ ഡ്രൈവർ വാഹനമോടിക്കുന്നത്. ആരുടെ യൂണിഫോം?”,എന്ന വിവരണത്തോടെയാണ് ചില പോസ്റ്റുകൾ. ”പുത്തൻ യൂണിഫോമിൽ നമ്മുടെ സ്വന്തം അൽ ഖേരള KSRTC പുതിയ ലെവലിലേക്ക്.ഇനി വച്ചടി കയറ്റം.സ്വിഫ്റ്റിലും വേണം ഈ സംഗതി,” എന്ന വിവരണത്തോടൊപ്പമുള്ള പോസ്റ്റുകളും കണ്ടു.
Reji Kumar എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 147 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

ഞങ്ങൾ പരിശോധിക്കുമ്പോൾ, Hindu protection forum എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 91 ഷെയറുകൾ കണ്ടു.

Fact Check/Verification
ഞങ്ങൾ ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ,കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകരന്റെ ഓഫീസുമായി ബന്ധപ്പെട്ടു. അവർ കെഎസ്ആര്‍ടിസി ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പ് വാട്ട്സ്ആപ്പ് ചെയ്തു തന്നു.
”കെഎസ്ആര്‍ടിസി ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ യൂണിഫോം, ആയിരുന്നുവെന്നാണ്,” പത്രക്കുറിപ്പ് പറയുന്നത്..; കെഎസ്ആർ ടിസി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.
ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ കെ.എസ്.ആർ ടി സി വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24ന് തിരുവനന്തപുരം – മാവേലിക്കര സർവ്വീസിൽ ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ് തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.
കെഎസ്ആർടിസി വിജിലൻസിന്റെ അന്വേഷണത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവർ പി. എച്ച് അഷറഫ് കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂണിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
അനുവദനീയമായ രീതിയിൽ യൂണിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.
പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ് നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്,” പത്ര കുറിപ്പ് പറഞ്ഞു.
കൂടുതൽ പരിശോധനയിൽ കറ കളഞ്ഞ ബസ് പ്രേമി എന്ന ഐഡി, കെഎസ്ആര്‍ടിസി ഡ്രൈവർ യൂണിഫോം വസ്ത്രങ്ങളെ സംബന്ധിച്ചുള്ള സർക്കുലർ ഷെയർ ചെയ്തിരിക്കുന്നത് കണ്ടു. സർക്കുലർ അനുസരിച്ച്, കെഎസ്ആര്‍ടിസി ഡ്രൈവർമാരുടെ യൂണിഫോം സ്‌കൈ ബ്ലൂ ഷര്‍ട്ടും, നേവി ബ്ലൂ പാന്റുമോ അല്ലെങ്കിൽ അതേ കളറിലെ ചുരാദാറോ ആയിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. ഫുള്‍ സ്ലീവ് ഷർട്ടോ ഹാഫ് സ്ലീവ് ഷർട്ടോ എന്ന്പ പ്രത്യേകമായി സർക്കുലറിൽ ഒന്നും പറയുന്നില്ല. തൊപ്പി തുടങ്ങിയ മതാചാരപ്രകാരമുള്ള വസ്തുക്കള്‍ ധരിക്കാമെന്നോ, പറ്റില്ലെന്നോ സർക്കുലറിൽ വ്യക്തമാക്കുന്നില്ല.
2015 ഡിസംബര്‍ 29 ടോമിന്‍ ജെ. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ ആയിരുന്ന കാലത്ത് പുറത്തിറക്കിയ ഇത് സംബന്ധിച്ചുള്ള ഉത്തരവും ഞങ്ങൾക്ക് കിട്ടി. അതിൽ യൂണിഫോമിനെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒന്നും തന്നെ വൈറലായ പോസ്റ്റിലെ ഡ്രൈവർ ലംഘിച്ചിട്ടില്ല. സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും ധരിക്കണം എന്ന് പറയുന്ന ഉത്തരവിൽ ഒരിടത്തും തൊപ്പി തുടങ്ങിയ മതാചാരപ്രകാരമുള്ള ധരിക്കാമെന്നോ, പറ്റില്ലെന്നോ ഉത്തരവിൽ പറയുന്നില്ല.
ഞങ്ങൾ വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റുകളിലെ ഫോട്ടോയിൽ കാണുന്ന ഡ്രൈവർ പി.എച്ച് അഷറഫുമായി സംസാരിച്ചു. ”താൻ യൂണിഫോം ധരിച്ചാണ് ഡ്യൂട്ടി ചെയ്തിരുന്നത്. മാനേജ്‌മന്റ് ചോദിച്ചപ്പോൾ കാര്യങ്ങൾ വ്യക്തമാക്കി വിശദീകരണം കൊടുത്തിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ ഒന്നും പറയാൻ താൻ ആഗ്രഹിക്കുന്നില്ല,” അദ്ദേഹം പറഞ്ഞു.
(വൈറലായി കൊണ്ടിരിക്കുന്ന പോസ്റ്റുകളിലെ ഫോട്ടോയിൽ കാണുന്ന ഡ്രൈവർ പി.എച്ച് അഷറഫുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്ഡേറ്റ് ചെയ്തത്.)
Conclusion
അദ്ദേഹം കെഎസ്ആര്‍ടിസിയുടെ യൂണിഫോം തന്നെയാണ് ധരിച്ചിട്ടുള്ളത് എന്ന് ഞങ്ങളുടെ അന്വേഷത്തിൽ തെളിഞ്ഞു.
Result: False Context/Missing Context
Sources
Press release issued by KSRTC CMD’s Office on 25-05-2022
Facebook post of കറ കളഞ്ഞ ബസ് പ്രേമി on 25-05-2022
Order issued by Transport Commissioner on 29-12-2015
Telephone Conversation with KSRTC Driver P H Ashraf
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.