Claim: ജനം ടിവി കൊടുത്ത ലക്ഷദ്വീപിന്റെ പടം.
Fact: മാലിദ്വീപിലെ റിസോർട്ടിന്റെ പടം.
ലക്ഷദ്വീപിന്‍റെ മനോഹാരിതയും ശാന്തതയും പ്രധാനമന്ത്രി ആസ്വദിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനുവരി 3നാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. അതിന് ശേഷമാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്
സ്നോര്‍കെല്ലിംഗ് ചെയ്യുന്നതിന്‍റെയും ബീച്ചിലിരുന്ന് ദ്വീപിന്‍റെ സൗന്ദര്യം ആസ്വദിക്കുന്നതിന്‍റെയും ചിത്രങ്ങളാണ് പ്രധാനമന്ത്രി എക്സിൽ പങ്കുവെച്ചു.
‘‘സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്താവുന്ന സ്ഥലമാണ് ലക്ഷദ്വീപ്. എന്റെ താമസത്തിനിടെ ലക്ഷദ്വീപിൽ വെച്ച് സ്നോര്‍കെല്ലിംഗ് ചെയ്യാൻ ഞാൻ ശ്രമിച്ചു. അത് ആഹ്ലാദകരമായ അനുഭവമായിരുന്നു’’, എന്നും മോദി എക്സിൽ കുറിച്ചിരുന്നു. ഈ ചിത്രങ്ങൾ പലരും തുടർന്ന് പങ്ക് വെച്ചു.
എന്നാൽ പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ തുടർന്ന് മാലിദ്വീപിൽ ഇന്ത്യ വിരുദ്ധ പ്രചരണങ്ങൾ നടന്നു.
മാലിദ്വീപിനെ ഇന്ത്യ ലക്ഷ്യമിടുന്നതായി ആരോപിച്ച് പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിലെ മുതിർന്ന മന്ത്രി അബ്ദുള്ള മഹ്സൂം മജീദാണ് പുതിയ പ്രശ്നങ്ങൾക്ക് പ്രധാനമായും തുടക്കം കുറിച്ചത്. ബീച്ച് ടൂറിസം രംഗത്ത് മാലിദ്വീപുമായി ഏറ്റുമുട്ടാൻ മാത്രം ഇന്ത്യ വളർന്നിട്ടില്ലെന്നും ഇക്കാര്യത്തിൽ രാജ്യം വലിയ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മാലിദ്വീപിലെ യുവജനവകുപ്പും, ഐടി വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രിയായ മറിയം ഷിയൂനയും എക്സിലെ ഒരു പോസ്റ്റിൽ മോദിക്കെതിരായ പരാമർശങ്ങൾ നടത്തിയിരുന്നു. മോദിയെ ‘കോമാളി’ എന്നും ‘ഇസ്രായേലിന്റെ പാവ’ എന്നുമാണ് മറിയം ഷിയൂ വിശേഷിപ്പിച്ചത്. ഹസൻ സിഹാൻ എന്ന മന്ത്രിയും ഇന്ത്യ വിരുദ്ധ ട്വീറ്റ് ചെയ്തിരുന്നു. ഇവരെല്ലാം പിന്നീട് ട്വീറ്റുകൾ ഡിലീറ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപിലെ മന്ത്രിമാർ നടത്തിയ അപകീർത്തികരമായ പരമാർശം വിവാദമായതിന് പിന്നാലെ കഴിഞ്ഞ ദിവസം മാലിദ്വീപ് മന്ത്രിമാരെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. മറിയം ഷിയുന, മൽഷ, ഹസൻ സിഹാൻ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
ഈ പശ്ചാത്തലത്തിലാണ് ലക്ഷദ്വീപിലെ ടൂറിസം വികസനം ലക്ഷ്യമാക്കി, ആർഎസ്എസ് അനുകൂല ടിവി ചാനലായ ജനം ടിവി അവരുടെ വെബ്‌സൈറ്റിൽ ഒരു വാർത്ത നൽകിയത്. “കുറഞ്ഞ ചെലവിൽ എത്താം, വിസ്മയിപ്പിക്കുന്ന കാഴ്ചകൾ ആസ്വദിക്കാം; കപ്പലിലും വിമാനത്തിലും സഞ്ചരിക്കാം; ലക്ഷദ്വീപിൽ എങ്ങനെ എത്താം? തയ്യാറെടുപ്പുകൾ ഇങ്ങനെ,” എന്ന തലക്കെട്ട് നൽകിയാണ് വാർത്ത.

Janam TV എന്ന അവരുടെ ഫേസ്‍ബുക്ക് പേജിലെ ഈ വാർത്ത ഞങ്ങൾ കാണുമ്പോൾ 71 പേർ വീണ്ടും പങ്ക് വെച്ചിരുന്നു.

അവരുടെ മറ്റൊരു ഫേസ്ബുക്ക് പേജായ Janam Online കൊടുത്ത ആ വാർത്തയുടെ വിശദാംശങ്ങൾ ഞങ്ങൾ കാണും വരെ 15 പേർ വീണ്ടും പങ്ക് വെച്ചിട്ടുണ്ട്.

ഇവിടെ വായിക്കുക: Fact Check: ഇത് അയോധ്യയിലേക്കുള്ള ശ്രീരാമഭക്തരുടെ യാത്രയാണോ?
Fact Check/Verification
എന്നാൽ അവർ കൊടുത്തിരിക്കുന്ന പടം യഥാർഥത്തിൽ ലക്ഷദ്വീപിന്റെയാണോ എന്ന ഒരു സംശയം പടം കണ്ടപ്പോൾ ഞങ്ങൾക്ക് ഉണ്ടായി. അതിനാൽ തന്നെ വൈറലായ ചിത്രം റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തു. അപ്പോൾ നിരവധി ട്രാവൽ വെബ്സൈറ്റുകളിലും ഹോട്ടൽ ബുക്കിങ് വെബ്സൈറ്റുകളിലും ഇതേ ചിത്രം കണ്ടെത്തി. മാലിദ്വീപിലെ സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ അവരുടെ വെബ്‌സെറ്റിൽ കൊടുത്തിരിക്കുന്ന ഒരു പടവും ഇതാണ്.
തായ്‌ലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റാര ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ എന്ന് അവരുടെ വെബ്‌സൈറ്റ് പറയുന്നു. അനേകം രാജ്യങ്ങളിലായി ഹോട്ടലുകളും റിസോർട്ടുകളുമുള്ള കമ്പനിയുടെ ഏറ്റവും മികച്ച റിസോർട്ടുകളിലൊന്നാണ് മാലിദ്വീപിലുള്ള സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ എന്നും അവരുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നു. മാലിദ്വീപിലെ മച്ചഫുഷി ദ്വീപിലാണ് സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ സ്ഥിതി ചെയ്യുന്നത്.

ഹോട്ടൽ റിസേർവേഷൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉള്ള ബുക്കിംഗ്. കോം എന്ന വെബ്‌സൈറ്റിറ്റിലും സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പാ എന്ന പേരിൽ ഈ പടമുണ്ട്.

ഗൂഗിൾ എർത്തിൽ ലഭ്യമായ ഈ റിസോർട്ടിന്റെ സാറ്റലൈറ്റ് ഇമേജ്, സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പായുടേതാണ് ഈ പടം എന്ന് വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക:Fact Check: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന സന്ദേശം ഇ ടി മുഹമ്മദ് ബഷീർ എംപിയുടേതല്ല
Conclusion
ലക്ഷദ്വീപിന്റേത് എന്ന പേരിൽ ജനം ടിവി കൊടുത്ത പടം മാലിദ്വീപിലുള്ള സെന്റാര ഗ്രാൻഡ് ഐലന്റ് റിസോർട്ട് ആന്റ് സ്പായുടേതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?
Sources
Website of Centara Grand Island Resort & Spa
Website of Booking.com
Google Earth
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.