Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞു.
Fact: തടഞ്ഞത് റവന്യു ഭൂമി കയ്യേറി നിർമ്മിച്ചതിനാൽ.
മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞു എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ബ്രിട്ടീഷുകാരോട് പടപൊരുതി വീര സ്വർഗ്ഗം പ്രാപിച്ച വീര പഴശിയുടെ പടനായകനും സ്വാതന്ത്ര്യ സമര സേനാനിയും ബ്രിട്ടിഷുകാരാൽ നിഷ്കരുണം വധിക്കപ്പെടുകയും ചെയ്ത എടച്ചേന കുങ്കൻ നായർ എന്ന ധീര രക്തസാക്ഷി അന്ത്യവിശ്രമം കൊള്ളുന്നു സ്ഥലത്ത് അദ്ദേഹത്തിന് സ്മാരകം നിർമ്മിക്കാൻ ശ്രമിച്ച എടച്ചേന കുങ്കൻ സ്മാരക സമിതി അംഗങ്ങളെ എസ്ഡിപിഐ, സിപിഎം അംഗങ്ങളും പോലീസും ചേർന്ന് തടയുകയും നിർമ്മാണത്തിൽ ഇരിക്കുന്ന സ്മാരകം പോലീസ് പൊളിച്ചു നീക്കുകയും ചെയ്തു. മുസ്ലിം ഭൂരിപക്ഷ പ്രദേശം ആകയാൽ സ്മാരകം ഇവിടെ നിർമ്മിക്കാൻ പാടില്ല എന്നാണ് ഇവരുടെ വാദം,” എന്നാണ് പോസ്റ്റുകൾ പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.
വാട്ട്സ്ആപ്പിൽ എന്ന പോലെ ഫേസ്ബുക്കിലും ഈ പോസ്റ്റ് വൈറലാവുന്നുണ്ട്. Antony Artman എന്ന ഐഡിയിൽ നിന്നും 124 പേരാണ് ഈ പോസ്റ്റ് ഞങ്ങൾ കാണും വരെ ഷെയർ ചെയ്തത്.
ഞങ്ങൾ കാണുന്നത് വരെ Rajesh Nair എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 94 പേർ ഷെയർ ചെയ്തിട്ടുണ്ട്.
Ajish Kottayam എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണും വരെ 58 പേരാണ് പോസ്റ്റ് ഷെയർ ചെയ്തത്.
കേരളവർമ്മ പഴശ്ശിരാജായുടെ സൈന്യത്തലവന്മാരിൽ ഒരാളായിരുന്നു എടച്ചേന കുങ്കൻ നായർ. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ നയിച്ച യുദ്ധങ്ങളിൽ അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ കോമപ്പൻ, അമ്പു എന്നിവരും ഈ യുദ്ധങ്ങളിൽ സജീവ പങ്കുവഹിച്ചു.
1802 ഒക്ടോബർ 11ന് ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയത് കുങ്കൻ നായരും സംഘവും ആയിരുന്നു. കുങ്കൻ നായരുടെ നേതൃത്വത്തിലുള്ള പഴശ്ശിപ്പട ഒളിയുദ്ധമുറയിലൂടെ നിരവധി ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാൽ പഴശ്ശിരാജാവിന്റെ മരണത്തോടെ ശക്തി ക്ഷയിച്ച ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1805-ൽ പന്നിച്ചാൽ എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാർ ഈ ധീര യോദ്ധാവിനെ കൊലപ്പെടുത്തി.
ഇവിടെ വായിക്കുക: Fact Check: 102 ശബരിമല തീർത്ഥാടകർ മരിച്ചത് ആരുടെ ഭരണകാലത്ത്?
പ്രചരിക്കുന്ന പോസ്റ്റിലെ സൂചനകൾ വെച്ച് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ഡിസംബർ 13,2023 ലെ മാതൃഭൂമി വാർത്ത കിട്ടി.
“പുളിഞ്ഞാൽ കോട്ടമുക്കത്ത് മൈതാനത്തോടു ചേർന്ന് റവന്യു സ്ഥലത്ത് എടച്ചന കുങ്കൻ സ്മാരകത്തിനായി തറ നിർമിക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വയനാട് പൈതൃക സമിതി പ്രവർത്തകരാണ് ചൊവ്വാഴ്ച വൈകുന്നേരം എടച്ചന കുങ്കൻ അനുസ്മരണത്തിന്റെ ഭാഗമായി സ്ഥലത്തെത്തി നിർമാണത്തിന് ശ്രമിച്ചത്. മുൻ വർഷങ്ങളിൽ ഫോട്ടോ വെച്ച് അനുസ്മരണം നടത്തിയിരുന്ന സ്ഥലത്തിനു ചുറ്റും ചെത്തുകല്ലുപയോഗിച്ച് തറ കെട്ടുകയാണ് ചെയ്തത്. തുടർന്ന് നാട്ടുകാർ സംഘടിച്ച് തടയുകയായിരുന്നു. ഇത് സംഘർഷത്തിനു കാരണമായി. തുടർന്ന് വെള്ളമുണ്ട പോലീസ് സ്ഥലത്തെത്തി കെട്ടിയ തറ പൊളിച്ചുമാറ്റി,” വാർത്ത പറയുന്നു.
ഇതിൽ നിന്നും റവന്യു ഭൂമിയിൽ തറ നിർമ്മിക്കാനുള്ള ശ്രമത്തെ തുടർന്നാണ് പോലീസ് എടച്ചേന കുങ്കൻ നായർ സ്മാരകത്തിനായി തറ നിർമ്മിക്കാനുള്ള നീക്കം തടഞ്ഞത് എന്ന് മനസ്സിലായി.
വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡൻറ് സുധി രാമചന്ദ്രനെ ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ അവർ പറഞ്ഞതും റവന്യു ഭൂമിയിൽ തറ നിർമ്മിക്കാനുള്ള ശ്രമത്തെ തുടർന്നാണ് റവന്യു വകുപ്പിന്റെ നിർദ്ദേശത്തോടെ അത് തടഞ്ഞത് എന്നാണ്. “വർഗീയമായ കാരണങ്ങൾ ഒന്നും അത്തരം ഒരു തീരുമാനത്തിന്റെ പിന്നിൽ ഇല്ലെന്നും,” അവർ പറഞ്ഞു.
വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ബന്ധപ്പെട്ടപ്പോഴും റവന്യു വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് റവന്യു ഭൂമിയിൽ അനുവാദമില്ലാതെ നടന്ന നിർമ്മാണമാണ് പോലീസ് തടഞ്ഞത് എന്ന് വ്യക്തമായി.
ഇവിടെ വായിക്കുക: Fact Check: ശബരിമലയിലെ തിരക്ക് കാണിക്കുന്ന വിവിധ ദൃശ്യങ്ങൾ
റവന്യു ഭൂമിയിൽ അനുവാദമില്ലാതെ നടന്ന നിർമ്മാണം ആയതിനാൽ റവന്യു വകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് പോലീസ് ഇടപ്പെട്ടാണ് എടച്ചേന കുങ്കൻ നായർ സ്മാരക നിർമ്മാണം തടഞ്ഞത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മുസ്ലീം യുവാവിന് തോക്ക് നൽകി യുപി പോലീസ് തീവ്രവാദിയായി ചിത്രീകരിച്ചോ?
Sources
News report in Mathrubhumi on December 13, 2023
Telephone conversation with Sudhi Radhakrishnan, president, Vellamunda Panchayat
Telephone Conversation with Vellamunda Police Station
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.