Claim
ദുരന്തത്തില്‍ മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ക്ക് ₹10,000 ചെലവായിയെന്നത് വ്യാജ കണക്ക്.
Fact
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണിത്.
വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിൽ മരിച്ചവരുടെ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ഒരാള്‍ ₹10,000 ചെലവായിയെന്നത് വ്യാജ കണക്കാണെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“മൃതദേഹങ്ങളുടെ സംസ്ക്കാര ചടങ്ങുകൾക്ക് ഒരാൾക്ക് ₹10,000 ചിലവാക്കി എന്ന്. ‘എന്തിനാണ് ₹10,000 ചിലവായത്. സ്ഥലം സൗജന്യം കിട്ടിയത് കുഴി കുഴിക്കാൻ JCB ഫ്രീ ആയി കിട്ടിയത്, അതിനുള്ള ജോലിക്കാർ മുഴുവനായി സന്നദ്ധ സേവകർ. മയ്യിത്ത് പരിപാലനത്തിന് ഉള്ള കഫം പുടവ മറ്റ് അസംസ്കൃത സാധനങ്ങൾ മുഴുവനായി ടെക്സ്റ്റയിൽസ് അസോസിയേഷൻ സൗജന്യം ആയി നൽകിയത്,” എന്ന് പോസ്റ്റ് പറയുന്നു.
“പിന്നെ എന്താണ് ചിലവ്. കോടികൾ എങ്ങിനെ പോക്കറ്റിലാക്കാം എന്ന് ഗവേഷണം നടത്തുന്ന സർക്കാറിന് ഇത് പോലുള്ള കള്ള കണക്കും ആയിട്ട് ഇനിയും വരും. നമ്മൾ ജനങ്ങൾ കഴുതകൾ. വെറുതെയല്ല എല്ലാ സേവകരെയും ഒഴിവാക്കി എല്ലാം ഞങ്ങൾ നോക്കിക്കോളാം എന്ന് പറഞ്ഞ് നടന്നത്. ജനങ്ങളുടെ ദുരിതം ഒരു ആശ്വാസം ആണ് സർക്കാരിന്,” എന്നാണ് പോസ്റ്റ് തുടരുന്നത്.

ഇവിടെ വായിക്കുക: Fact Check: രാഹുൽ ഗാന്ധി ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രമല്ലിത്
Fact Check/Verification
ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ ഓഗസ്റ്റ് 17,2024 ന് പിആര്‍ഡി പ്രസിദ്ധീകരിച്ച വാര്‍ത്ത കുറിപ്പ് കിട്ടി. അതിൽ പറയുന്നത് 124 പേര്‍ക്ക് ₹ 10,000 വീതം സംസ്‌ക്കാര ചടങ്ങുകള്‍ക്കായി ധനസഹായം നൽകിയെന്നാണ്.

തുടർന്നുള്ള തിരച്ചിലിൽ ഞങ്ങൾക്ക് സംസ്‌ഥാന സർക്കാരിന്റെ ഫാക്‌ട് ചെക്ക് വിഭാഗം ഓഗസ്റ്റ് 20,2024 ന് പ്രസിദ്ധീകരിച്ച ഒരു കുറിപ്പ് കിട്ടി. “വയനാട്: സംസ്കാരത്തിന് 10,000 രൂപ നൽകിയത് ബന്ധുക്കൾക്ക്” എന്നാണ് കുറിപ്പിന്റ തലക്കെട്ട്.
“വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ സംസ്കാര ചടങ്ങുകൾക്ക് ഒരാൾക്കു 10,000 രൂപ ചെലവാക്കി എന്തിനാണ് ഈ 10,000 രൂപ ചെലവാക്കിയത് എന്നുള്ള രീതിയിൽ ഒരു വാട്ട്സ്ആപ്പ് സന്ദേശം പ്രചരിക്കുന്നുണ്ട്. ചടങ്ങുകൾക്ക് ആവശ്യമായ എല്ലാം സൗജന്യമായാണല്ലോ ലഭിച്ചത് പിന്നെ എന്തിനാണ് ഈ പൈസ ചെലവാക്കിയത് എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം,” എന്നാണ് ഇവർ ഉന്നയിക്കുന്ന വാദം.
“ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ തിരിച്ചറിഞ്ഞ കുറെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. ഇത് സംസ്കരിക്കുന്നതിനു വേണ്ടി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് 10,000 രൂപ വീതം സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും അനുവദിച്ചു. 179 പേരുടേതാണ് ഇത്തരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ. അതിൽ ആഗസ്ത് 17വരെ 124 പേരുടെ ബന്ധുക്കൾക്ക് 10,000 രൂപ നൽകിക്കഴിഞ്ഞു. ഇത് SDRF ഫണ്ടിൽ നിന്നും നേരിട്ട് അനുവദിച്ച തുകയാണ്. അതാത് ജില്ലാ കളക്ടർമാർ വില്ലേജ് ഓഫീസർമാർ മുഖേനയാണ് ഈ തുക നൽകിയത്,” കുറിപ്പ് തുടരുന്നു.
“ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ട് ക്യാമ്പിൽ കഴിയുന്ന എല്ലാ കുടുംബങ്ങൾക്കും അടിയന്തര സഹായമായി 10,000 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് ആഗസ്ത് ഒൻപതിനാണ്. ആഗസ്ത് 17 വരെ 617 കുടുംബങ്ങൾക്ക് ഇതിനകം സഹായം നൽകി കഴിഞ്ഞു,” കുറിപ്പ് കൂടി ചേർത്തു
“ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് 4 ലക്ഷം രൂപ ദുരന്തനിവാരണ വകുപ്പിന്റെ ഫണ്ടിൽ നിന്നും 2 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചേർത്ത് ആകെ 6 ലക്ഷം രൂപ ആഗസ്ത് 17 വരെ 12 ആളുകൾക്ക് നൽകി. ഇതുവഴി 72 ലക്ഷം രൂപ ചെലവഴിച്ചു,” കുറിപ്പ് പറയുന്നു.
“ആയതിനാൽ മൃതദേഹം സംസ്കരിക്കാൻ 10,000 രൂപ ചെലവഴിച്ചു എന്നതിന്റെ അർഥം ആ തുക സംസ്കാരം നടത്തുന്നതിനായി മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകി എന്നാണ്,” കുറിപ്പ് വ്യക്തമാക്കുന്നു.

ഇവിടെ വായിക്കുക: Fact Check: ലൂസിഫർ സെറ്റിൽ ഉണ്ടായ ലൈംഗിക ആക്രമണത്തെ കുറിച്ചല്ല മാളവിക ശ്രീനാഥ് പറഞ്ഞത്
Conclusion
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തുന്നതിന് അനുവദിച്ച തുകയാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
Sources
Press Release by Kerala Public Relations Department on August 17, 2024
Note by Kerala Government Fact Check on August 20, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.