Old age homeൽ അച്ഛനെ കൊണ്ട് വിട്ടു മടങ്ങുന്ന മകനെ കുറ്റപ്പെടുത്തുന്ന തരത്തിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലായിട്ടുണ്ട്.

ഞങ്ങൾ ഈ ഫാക്ട് ചെക്ക് ചെയ്യും വരെ, വിജയ മീഡിയ ഐഡിയിൽ നിന്ന് പോസ്റ്റ് ചെയ്ത, ഫോട്ടോയ്ക്ക് 3.7 K പ്രതികരണങ്ങളും 868 ഷെയറുകൾ ഉണ്ട്.
അതേ ഫോട്ടോ, ഫിറോസ് കുന്നംപറമ്പിൽ ഇന്റർനാഷണൽ എന്ന മറ്റൊരു ഐ ഡിയിൽ നിന്നും പോസ്റ്റ് ചെയ്തപ്പോൾ,3.5K പ്രതികരണങ്ങളും 1 കെ ഷെയറുകളും കിട്ടി.
പോസ്റ്റുകളുടെ വിവരണം ഇങ്ങനെയാണ്:
ഇന്നു ഞാൻ നാളെ നീ അഗതി മന്ദിരത്തിൽ വന്ന പുതിയ അംഗമാണ്.
കൊണ്ടു വന്നാക്കിയവർ മടങ്ങുന്ന ഓട്ടോയും കാണാം.
പക്ഷേ വൃദ്ധ നേത്രം പരതിയ ഒരു മുഖം ആ ചെറിയ വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരുപ്പുണ്ടായിരുന്നു.. തൻ്റെ സ്വന്തം മകൻ… ഓട്ടോ പോയ ശേഷം 10 മിനിറ്റോളം ആ നിൽപ്പ് തുടർന്നു.. എവിടെയോ നീറി പുകയുന്ന നഷ്ടബോധ്യങ്ങളുടെ ഓർമ്മകളിലൂടെ ഇന്നത്തെ രാത്രി ഈ പിതാവ് ഉറങ്ങാതെ തീർക്കും.
വായിക്കുക:UP യിൽ ദൈവങ്ങൾക്കും വാക്സിൻ:പ്രചാരണം തെറ്റാണ്
Fact Check/Verification
ഈ ഫോട്ടോയുടെ വാസ്തവം വിവരിച്ചു കൊണ്ട് അതിലുള്ള വൃദ്ധനെ പാർപ്പിച്ചിരിക്കുന്ന അഗതി മന്ദിരത്തിന്റെ ചുമതലക്കാരൻ തന്നെ രംഗത്ത് എത്തിയിരിന്നു.
Old age home അധികൃതർ പറയുന്നത്
ബത്‌സേഥാ ഹോമിന്റെ ഡയറക്ടർ ഫാദർ സന്തോഷ് ജോർജ്ജ് വിഷയത്തിൽ ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്:
ഇതാണ് വൈറൽ പോസ്റ്റിലെ അഛൻ…വളരെ ഹാപ്പിയാണ്..അത്യാവശ്യം നർമ്മം പറയാനും ചിരിക്കാനും ചിരിപ്പാക്കാനും കഴിവുണ്ട്… സംസാരിക്കാൻ കഴിവുണ്ട്.. ഒരു കുഴപ്പവുമില്ല… Post Edit ചെയ്ത് ” നിരാശനായ് അച്ചൻ പള്ളിലച്ചൻ്റെ വീട്ടിലെ കമുങ്ങിൻ തോപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ..” എന്നൊന്നും വച്ച് കാച്ചിയേക്കരുത്… ഇതേ പ്രായത്തിലുള്ള കുറേ പേർ ഇവിടെ ഉണ്ട്.. എല്ലാവരോടും ഈ അഛൻ എത്ര ഭംഗിയായിട്ടാ ഇടപെടുന്നേ… ഞങ്ങൾ എല്ലാവരും വളരെ ഹാപ്പിയാണ്…
ഒരു വീഡിയോയും ഇതേ വിഷയത്തിൽ അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
തുടർന്ന് ഞങ്ങൾ ഫാ. സന്തോഷ് ജോർജിനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു:
സദുദ്ദേശത്തോടെ പങ്കുവച്ച ചിത്രം വളച്ചൊടിക്കപ്പെട്ടതിന്റെ വിഷമമുണ്ട്.തൃശൂരിൽ ടാപ്പിംഗ് തൊഴിലാളിയായ മകൻ ജൊലി ഉപേക്ഷിച്ചാൽ സുകുമാരന്റെ മരുന്നും ഭക്ഷണവും മുടങ്ങും. മലയോര മേഖലയായ തണ്ണിത്തോട്ടിലെ വീട്ടിൽ അച്ഛനെ ഒറ്റക്കാക്കാനും ആവില്ല. പൊലീസും നാട്ടുകാരും നിർദേശിച്ചത് അനുസരിച്ചാണ് സുകുമാരനെ ആതുരാലയത്തിൽ എത്തിച്ചത്.
തണ്ണിത്തോട് സ്വദേശിയാണ് എൺപത്തിയേഴുകാരൻ സുകുമാരൻ. സുകുമാരന്റെ തന്നെ വാക്കുകൾ. “ഭാര്യ മരിച്ചു പോയി. വയസ് 87 ആയി. അയൽക്കാർ പറഞ്ഞു ഒറ്റയ്ക്ക് നിൽക്കുന്നത് ഞങ്ങൾക്ക് പ്രയാസമാണ്. രാത്രിയിൽ അസുഖം വന്നാൽ ബുദ്ധിമുട്ടാവും. അതിനാൽ ഇന്നയിടത്താക്കാം.”
അങ്ങനെയാണ് അദ്ദേഹത്തെ ആ അഗതി മന്ദിരത്തിലേക്ക് മാറ്റാൻ മകൻ തീരുമാനിച്ചത്.
തുടർന്ന് ഞങ്ങൾ തണ്ണിത്തോട് പോലീസിനെ ബന്ധപ്പെട്ടു. അവർ പറഞ്ഞു:
ജനമൈത്രി പദ്ധതിയുടെ ഭാഗമായുള്ള ഭവന സന്ദർശനങ്ങൾക്ക് ഇടയിലാണ് പ്രായമായ അദ്ദേഹത്തെ കുറിച്ചുള്ള വിവരം കിട്ടിയത്. തകർന്ന് വീഴാറായ ഒരു വീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.അവിടം സുരക്ഷിതമല്ല എന്ന ബോധ്യത്തിൽ മകനെ ബന്ധപ്പെട്ടു. മകൻ തൃശ്ശൂരിൽ ടാപ്പിങ്ങ് തൊഴിലാളിയാണ്. ഇവിടെ വന്നു നോക്കുക പ്രായോഗികമല്ല. ഞങ്ങൾ ബന്ധപ്പെട്ട ഉടനെ മകൻ വന്നു. മകന്റെ കൂടി അഭിപ്രായം തേടിയ ശേഷമാണ് വൃദ്ധ മന്ദിരത്തിലേക്ക് മാറ്റിയത്. വീട് അനുവദിക്കാൻ പഞ്ചായത്തിൽ അപേക്ഷ കൊടുത്തിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും അടച്ചുറപ്പുള്ള വീട് ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാനാവും.
Conclusion
ഫേസ്ബുക്കിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പറയും പോലെ,’വാഹനത്തിൻ്റെ അകത്തേ മറവിൽ തല കുനിച്ചിരിക്കേണ്ട തെറ്റൊന്നും’ ആ മകൻ ചെയ്തിട്ടില്ല. ആ മകൻ അഗതി മന്ദിരത്തിൽ അച്ഛനെ കൊണ്ട് പോയി ആക്കിയത് മറ്റു മാർഗങ്ങൾ ഇല്ലാത്തത് കൊണ്ടാണ്.
Result: Partly False
Our Sources
ഫാദർ സന്തോഷ് ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഫാദർ സന്തോഷ് ജോർജിന്റെ വിഡിയോ
ഫാദർ സന്തോഷ് ജോർജുമായുള്ള സംഭാഷണം
സുകുമാരന്റെ വാക്കുകൾ
തണ്ണിത്തോട് പോലീസുമായുള്ള സംഭാഷണം
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.