“ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂപ യൂസർ ഫീ കൊടുക്കേണ്ടതില്ല,” എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. കണ്ണൂരിൽ നിന്നും പ്രസിദ്ധീകരിക്കുന്ന സുദിനം എന്ന സായാഹ്‌ന പത്രത്തിന്റെ ഒരു കട്ടിങ്ങിന്റെ ഫോട്ടോയോടൊപ്പമാണ് പ്രചരണം. “ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവ് വിവരാവകാശ നിയമ പ്രകാരം പുറത്തിറങ്ങി. കൊല്ലം ആശ്രാമം സ്വദേശി ധനേഷാണ് ഇതിന്റെ നിജസ്ഥിതി അറിയാൻ വിവരാവകാശ കമ്മീഷനെ സമീപിച്ചത്.ഇതിന്റെ അടിസ്ഥാനത്തിലാണ് മറുപടിയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിന്റെ പകർപ്പ് നൽകിയത്,”എന്നാണ് സുദിനത്തിന്റെ വാർത്ത പറയുന്നത്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

Prathap Chandran എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ 348 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.

Saritha Gopan എന്ന ഐഡിയിൽ നിന്നും 8 പേർ പോസ്റ്റ് വീണ്ടും ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ട്.

ഞങ്ങൾ കാണും വരെ, Francis C Abraham എന്ന ഐഡിയിൽ നിന്നും 5 പേർ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

Fact check
“ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് ഇനി 50 രൂപ കൊടുക്കേണ്ടതില്ല,” എന്ന പ്രചരണത്തിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ മനോരമയുടെ വെബ്‌സൈറ്റിൽ നിന്നും ജനുവരി 5, 2023ലെ ഒരു വാർത്ത കിട്ടി. “ആലപ്പുഴ ജി ല്ലയിലെ ഒരു പഞ്ചായത്തിൽ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന് പോയപ്പോൾ ഹരിത കർമ സേനയ്ക്ക് യൂസർ ഫീ കൊടുത്ത കടലാസ് വേണം എന്ന് പറഞ്ഞതാണ് വിവാദത്തിന് കാരണമായത്. വിവരാവകാശ നിയമ പ്രകാരം ഡിഡിപിയോട് ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കാൻ ഹരിതകർമ സേനയ്ക്ക് യൂസർ ഫീ കൊടുത്ത കടലാസ് ആവശ്യമില്ല എന്നായിരുന്നു മറുപടി. ഈ മറുപടിയെ പിടിച്ച് ഇനി മുതൽ ഇവർക്ക് വീടുകളിൽ നിന്ന് 50 രൂപ കൊടുക്കേണ്ടതില്ല എന്ന പ്രചരണമാണ് ഇപ്പോൾ കണ്ണൂർ ജില്ലയിൽ നടക്കുന്നത്,’മനോരമ വാർത്ത പറയുന്നു.
“തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളിലേയും,സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് മാലിന്യം എടുക്കാനായി എത്തുന്ന ഹരിത കർമ സേനയ്ക്ക് മാസം യൂസർ ഫീ കൊടുക്കണം എന്ന നിർദേശം പഞ്ചായത്തുകളിൽ നിന്ന് നൽകിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിക്കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കെട്ടുകളാക്കി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് മാറ്റുമ്പോൾ ഇവർക്ക് നൽകേണ്ട പ്രതിഫലം ഉൾപ്പെടെയുള്ള ചെലവുകളിലേക്കാണ് ഈ തുക ഈടാക്കുന്നത്. ഹരിത കർമ സേന സജീവമായതോടെ ടൺ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ പ്രദേശത്തു നിന്നും നീക്കം ചെയ്യുന്നത്. ഹരിത കർമ സേനയ്ക്ക് നൽകേണ്ട യൂസർ ഫീയെ കുറിച്ച് ഓരോ പഞ്ചായത്തും ബൈലോ പാസാക്കിയിട്ടുണ്ട്, മനോരമ വാർത്ത കൂട്ടിച്ചേർക്കുന്നു.”

തുടർന്നുള്ള തിരച്ചിലിൽ ധാരാളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഈ പ്രചരണത്തിന് എതിരെ രംഗത്ത് വന്നതായി ഞങ്ങൾ കണ്ടെത്തി. Palamel Panchayath,ജനുവരി 4, 2023ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ സുദിനം സായാഹ്ന പത്രത്തിൽ വന്ന വാർത്ത തെറ്റാണ് എന്ന് വ്യക്തമാക്കുന്നു.

Collector Kozhikode ജനുവരി 5,2023,ലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പ്രചരണം തെറ്റാണ് എന്ന് വ്യക്തമാക്കുന്നു. “നമുക്കും വരും തലമുറയ്ക്കും വേണ്ടി ഇത്രയും ഫലപ്രദമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍ക്ക് പ്രതിഫലമായി നിശ്ചിത യൂസര്‍ഫീസ് നല്‍കേണ്ടതില്ലെന്ന നിലയില്‍ ഇപ്പോള്‍ വ്യാപകമായ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന പ്രചാരണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഈ വാര്‍ത്തയ്‌ക്കൊപ്പം പ്രചരിപ്പിക്കുന്ന വിവരാവകാശരേഖയില്‍ ഒരിടത്തുപോലും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീസ് നല്‍കേണ്ടതില്ല എന്ന പരമാര്‍ശമില്ല എന്നതാണ് വാസ്തവം,” എന്നാണ് പോസ്റ്റ് പറയുന്നത്.

പ്ലാസ്റ്റിക്ക് മാലിന്യ ശേഖരണത്തിന് മേൽനോട്ടം വഹിക്കുന്ന സംസ്‌ഥാന ഏജൻസി ശുചിത്വ മിഷൻ തങ്ങളുടെ ജനുവരി 4,2023 ലെ പോസ്റ്റിൽ പ്രചരണം തെറ്റെന്ന് എന്ന് വ്യക്തമാക്കുന്നുണ്ട്. “യൂസർഫീ ഈടാക്കുന്നതിന് നിയമപരമായ പിൻബലം തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾക്കുണ്ട്, കേന്ദ്ര സർക്കാർ 2016 ൽ പുറപ്പെടുവിച്ച പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ചട്ടങ്ങളിലെ നിബന്ധനകൾ പ്രകാരം തദ്ദേശസ്ഥാപനങ്ങൾ അംഗീകരിക്കുന്ന ബൈലോപ്രകാരമുള്ള യൂസർ ഫീ വീടുകളും സ്ഥാപനങ്ങളും നൽകാൻ ബാദ്ധ്യസ്ഥരാണ്. അതിന്റെ ഭാഗമായി ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനവും പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് ബൈലോ അംഗീകരിച്ച് നടപ്പിലാക്കി വരുന്നു. ഈ ബൈലോ പ്രകാരം വീടുകളിൽ അല്ലെങ്കിൽ സ്ഥാപനങ്ങളിൽ ഉപയോഗിച്ചു കഴിഞ്ഞ പ്ലാസ്റ്റിക്കുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിയോഗിച്ചിട്ടുള്ള ഹരിതകർമ്മസേനയ്ക്ക് നൽകേണ്ടതും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നിശ്ചയിച്ചിട്ടുള്ള യൂസർഫീ കൊടുക്കേണ്ടതുമാണ്. കൂടാതെ സേവനങ്ങൾ നൽകുന്നതിന് നിബന്ധനകൾ വയ്ക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരമുണ്ട് കേരള സർക്കാരിന്റെ 12.08.2020 തീയതിയിലെ G.O. (Rt) No. 1496/2020 LSGD ഉത്തരവിൽ ഹരിതകർമ്മസേനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനത്തിന്റെ ഉത്തരവാദിത്വങ്ങളിൽ യൂസർ ഫീ നിർബന്ധമാക്കത്തക്ക നടപടികൾ തദ്ദേശസ്ഥാപനം വഴി സ്വീകരിക്കുവാൻ നിർദ്ദേശിച്ചിട്ടുണ്ട്,” ശുചിത്വ മിഷന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.

District Information Office Alappuzha ജനുവരി 4, 2023ലെ ഫേസ്ബുക്ക് പോസ്റ്റിൽ പ്രചരണം അടിസ്ഥാനരഹിതമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. “വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ്മസേന വഴി പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനും യൂസര്‍ഫീ ഈടാക്കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിയമപരമായ അധികാരം ഉണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും അറിയിപ്പില്‍ പറയുന്നു. ള്‍ തദ്ദേശ സ്ഥാപനം വഴി സ്വീകരിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്,” District Information Office Alappuzhaയുടെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.
വായിക്കുക:മക്കയിൽ മഞ്ഞുവീഴ്ച എന്ന പേരിൽ വൈറലാവുന്ന വൈറൽ വീഡിയോ എഡിറ്റഡ് ആണ്
Conclusion
ഗ്രാമ പഞ്ചായത്തുകൾ നിയോഗിച്ചവർ വീടുകളിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് 50 രൂപ യൂസർ ഫീ ഈടാക്കാൻ ഹരിത കർമ്മ സേനയ്ക്ക് അധികാരം ഉണ്ടെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
News report in Manorama on January 5,2023
Facebook Post by Palamel Panchayat on January 4,2023
Facebook Post by Kozhikode Collector on January 5,2023
Facebook post by Suchitwa Mission on January 4,2023
Facebook post by District Information Office, Alappuzha on January 4,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.