Fact Check
Fact Check: പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോയുടെ വാസ്തവമെന്ത്?
Claim
പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന വീഡിയോ.
Fact
പാകിസ്താനിലെ പെഷവാറിൽ നിന്നുള്ള പ്രേതോച്ചാടനത്തിന്റെ വീഡിയോ.
പാകിസ്താനിലെ പെഷവാറിൽ നിന്നുള്ള മത പരിവർത്തനത്തിന്റെത് എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. വീഡിയോയില്‍ ഒരു മുസ്ലീം പണ്ഡിതന്റേത് പോലെ വസ്ത്രം ധരിച്ച ഒരാളുടെ മുന്നില്‍ ഏതാനും ആണ്‍കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഇരിക്കുന്നതാണ് കാണിക്കുന്നത്. മത പണ്ഡിതൻ എന്ന് തോന്നിക്കുന്ന ആൾ അറബി വാചകങ്ങള്‍ പറഞ്ഞ് കൊണ്ട് കുട്ടികളോട് കയർക്കുന്നുണ്ട്.
പോസ്റ്റിൽ പറയുന്നത് ഇതാണ്: “പാകിസ്ഥാനിലെ പെഷവാറിലെ ഹിന്ദുക്കളെയും ചെറിയ ഹിന്ദു കുട്ടികളെയും ഇലക്ട്രിക് സ്റ്റൺ ഗണ്ണിലൂടെ ഷോക്ക്കൊടുത്ത് പീഡിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ നിർബന്ധിക്കുന്നതിന്റെ വീഡിയോ കാണുക.”
“ഹിന്ദുക്കളെ നിങ്ങളെ എങ്ങിനെ കൈകാര്യം ചെയ്യാം എന്ന കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ മുസ്ലീം ജീഹാദികള്‍ തീരുമാനം എടുത്തുകഴിഞ്ഞു. ഇങ്ങിനെ മതേതരരായി തുടരുകയാണെങ്കിൽ, കുറച്ച് വർഷങ്ങൾക്കുള്ളിൽ നിങ്ങളുടെ കൊച്ചുമക്കളും ഈ ജീഹാദി പുരോഹിതന്മാരുടെ കൈകളിൽ കിടന്ന് പിടക്കുന്നത് കാണേണ്ടി വരും. മനസിലാക്കുക, നിങ്ങൾക്ക് ശാന്തരാകാൻ ഇനിയും സമയമുണ്ട്,” പോസ്റ്റ് കൂടി ചേർക്കുന്നു.
“ഇതിനെ എതിരെ പ്രതിരോധിച്ചിട്ടില്ലേങ്കില്‍ നമ്മുടെ അടുത്ത തലമുറ ചോരക്കണ്ണീർ തുടച്ച് ഇതേപോലുള്ള അവസ്ഥ നേരിടേണ്ടിവരും ചിന്തിക്കുക ഭീരുക്കളായി ജീവിക്കുന്നതിലും നല്ലത് ധൈര്യവാനായി മരിക്കുന്നതാണ് നല്ലത്,” പോസ്റ്റ് തുടർന്ന് പറയുന്നു.”റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

പാകിസ്താനിൽ നിന്നുള്ള മത പരിവർത്തന റിപ്പോർട്ടുകൾ
പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ ദുരവസ്ഥ അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിട്ടുണ്ട്. യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF), അതിൻ്റെ 2021ലെ വാർഷിക റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു, “തട്ടിക്കൊണ്ടുപോകൽ, നിർബന്ധിത ഇസ്‌ലാമിലേക്ക് പരിവർത്തനം, ബലാത്സംഗം, നിർബന്ധിത വിവാഹം എന്നിവ മതന്യൂനപക്ഷ സ്ത്രീകൾക്കും കുട്ടികൾക്കും, പ്രത്യേകിച്ച് ഹിന്ദു, ക്രിസ്തീയ വിശ്വാസങ്ങൾ പിന്തുടരുന്നവർക്ക് ഭീഷണിയായി തുടരുന്നു. “
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കായുള്ള ഓൾ പാർട്ടി പാർലമെൻ്ററി ഗ്രൂപ്പിൻ്റെ (എപിപിജി) റിപ്പോർട്ട് അനുസരിച്ച്, “ഓരോ വർഷവും 12-25 വയസ്സിനിടയിലുള്ള 1,000 പെൺകുട്ടികൾ (ഹിന്ദുവും ക്രിസ്ത്യാനികളും) നിർബന്ധിതമായി ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യപ്പെടുകയും അവരെ തട്ടിക്കൊണ്ടുപോയവരെ വിവാഹം കഴിക്കുകയും ചെയ്യുന്നു.”
“പോലീസ് സാധാരണയായി കേസുകൾ ശരിയായി അന്വേഷിക്കുന്നതിൽ വിമുഖത കാണിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു. പകരം, കുറച്ച് ദിവസങ്ങൾക്ക് ശേഷം, മാതാപിതാക്കൾക്ക് പലപ്പോഴും മതപരിവർത്തന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റും കൈമാറുകയും പെൺകുട്ടി സ്വമേധയാ ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച് പുതിയ ഭർത്താവിനൊപ്പം താമസിക്കുന്നുവെന്ന് പറയുകയും ചെയ്യുന്നു,”റിപ്പോർട്ട് തുടരുന്നു.
പാകിസ്താനിലെ മത ന്യൂനപക്ഷങ്ങൾ നിർബന്ധിത മത പരിവർത്തനത്തിന് വിധേയരാവുന്നുണ്ട് എന്നത് സത്യമാണെങ്കിലും, ഈ വീഡിയോയിലെ ചില സൂചനകളിൽ നിന്നും ഇത് മത പരിവർത്തനനത്തിന്റേതല്ലെന്ന് ഞങ്ങൾക്ക് സംശയം ജനിച്ചു. അത് കൊണ്ട് തന്നെ വീഡിയോ പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക:Fact Check: ഡിസ്‌കൗണ്ട് ജിഹാദ് പരസ്യത്തിന്റെ സത്യമെന്ത്?
Fact Check/Verification
വീഡിയോ സൂക്ഷ്മമായി നിരീക്ഷിപ്പോൾ, ‘Achini Meira’ എന്നും എഴുതിയിരിക്കുന്നതും കാണാം.

Achini Meira എന്ന് സേർച്ച് ചെയ്തപ്പോൾ, ഗൂഗിൾ മാപ്പിൽ നിന്നും പാകിസ്ഥാനിലെ പെഷവാറിലെ ഒരു സ്ഥലമാണെന്ന് മനസിലാക്കാനായി.

ഇതിനെ തുടർന്ന്, ഈ സൂചനകൾ ഉപയോഗിച്ച് കീവേര്‍ഡ് സെര്‍ച്ച് ചെയ്തു. അപ്പോൾ, വീഡിയോയിലുള്ള മത പണ്ഡിതനെ പോലെ വസ്ത്രധാരണം നടത്തിയ വ്യക്തിയുടെ യുട്യൂബ് പേജ് ലഭിച്ചു. ഹാജി മുഹമ്മദ് ഉല്ല എന്ന പേരിലുള്ള യുട്യൂബ് ചാനലിൽ. ഈ ചാനലിൽ ജൂലൈ 21 2021ന്പോസ്റ്റ് ചെയ്ത വീഡിയോ പരിശോധിച്ചപ്പോൾ, വൈറൽ വിഡിയോയിൽ ഉള്ള അതേ മത പണ്ഡിതനെ പോലെ തോന്നിക്കുന്ന വ്യക്തിയാണ് യൂട്യൂബ് വീഡിയോയിലും എന്ന് മനസ്സിലായി.


ഹാജി മുഹമ്മദ് ഉല്ലയെക്കുറിച്ച് ഞങ്ങൾ സേർച്ച് ചെയ്തപ്പോൾ, അയാളുടെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളും കിട്ടി. സമാനമായ നിരവധി വീഡിയോകൾ ഈ പേജുകളില്‍ ഉണ്ട്. ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലാണ് ഭൂരിപക്ഷം വിഡിയോകളും. ഫേസ്ബുക്ക് പ്രൊഫൈൽ അനുസരിച്ച്, “ആത്മീയ രോഗശാന്തി”യിൽ ഉൾപ്പെട്ടിട്ടുള്ള ഒരു “പൊതു വ്യക്തി” ആയിട്ടാണ് ഹാജി മുഹമ്മദ് ഉല്ല സ്വയം പരിചയപ്പെടുത്തുന്നത്.
2020ല്‍ പ്രേതോച്ചാടനത്തിന്റെ പേരില്‍ കുട്ടികളെ ഉപദ്രവിച്ചതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിതിനെ കുറിച്ച്, Duniyanewstv എന്ന മാധ്യമം ഓഗസ്റ്റ് 10,2020ൽ നല്‍കിയ വാര്‍ത്തയും ഞങ്ങൾക്ക് ലഭിച്ചു.

വാർത്തയിൽ ഓഗസ്റ്റ് 9, 2020ലെ പെഷവാര്‍ സിറ്റി പൊലീസിന്റെ എക്‌സ് പോസ്റ്റും ഉള്‍പ്പെടുത്തിയിരുന്നു.

മാർച്ച് 17,2022ൽ ന്യൂസ് ചെക്കറിന്റെ ഇംഗ്ലീഷ് ടീം ഹാജി മുഹമ്മദ് ഉല്ലയുടെ മറ്റൊരു വീഡിയോ ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അന്ന് വീഡിയോയിലെ, പെൺകുട്ടിയെ പ്രേതോച്ചാടനത്തിന് വിധേയാക്കുന്ന വ്യക്തി താനാണെന്ന് അയാൾ ഞങ്ങളുടെ ടീമിനോട് വ്യക്തമാക്കിയിരുന്നു.
ഇവിടെ വായിക്കുക:Fact Check: തമിഴ്‌നാട്ടിൽ നടന്ന ആർഎസ്എസ് റൂട്ട് മാർച്ചിന്റെ ഫോട്ടോയല്ലിത്
Conclusion
കുട്ടികൾ അടക്കമുള്ള ചില വ്യക്തികളെ പ്രേതോച്ഛാടനം ചെയ്യുന്നതിന്റെ വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആ വിഡിയോകൾക്ക് നിർബന്ധിത മതപരിവർത്തനവുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായി.
Result: False
ഇവിടെ വായിക്കുക: Fact Check: വയനാട് ദുരന്തത്തിലെ ഇരകൾക്ക് വേണ്ടിയുള്ള പണ പിരിവിന്റെ പേരിലല്ല കെഎംസിസിയിലെ കൂട്ടത്തല്ല്
Sources
YouTube Channel Of Haji Muhammad Ullah
X post by Capital City Police Peshawar on August 9,2020
News Report by Duniyanewstv on August 10, 2020
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.