Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു.
Fact
പ്രതി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല.
“പൊതിച്ചോറെന്ന പേരിൽ കടത്തിയത് കഞ്ചാവ് ഡിവൈഎഫ്ഐ നേതാവിനെ പോലീസ് അറസ്‌റ്റ് ചെയ്തു” എന്ന പേരിൽ ഒരു പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കഞ്ചാവ് കെട്ടുമായി പിടികൂടിയ പ്രതി പോലീസുകാരുടെ ഒപ്പം നില്‍ക്കുന്ന ചിത്രമുള്ള പോസ്റ്ററാണ് പ്രചരിക്കുന്നത്. “കഞ്ചാവ് പിടികൂടി,” എന്ന തലക്കെട്ടിനൊപ്പമാണ് പോസ്റ്ററിൽ ചിത്രം കൊടുത്തിട്ടുള്ളത്.
“8 കിലോയോളം കഞ്ചാവുമായി ചൊക്ലി പെരിങ്ങാടി സ്വദേശി എൻ കെ അശ്മീരിനെ കൂത്തുപറമ്പ് എക്സൈസ് പിടികൂടി,” എന്നാണ് ഫോട്ടോയ്ക്ക് താഴെ കൊടുത്ത വിവരണം.
ഹൃദയപൂർവ്വം പൊതിച്ചോർ എന്ന പേരിൽ സിപിഎമ്മിന്റെ യുവജന സംഘടനയായ ഡിവൈഎഫ്ഐ ആരംഭിച്ച പരിപാടിയ്ക്ക് എതിരെയാണ് പ്രചരണം. ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡിവൈഎഫ്ഐ) 2017 ജനുവരി ഒന്നിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 300 പൊതിച്ചോർ പാക്കറ്റുകളുമായി ഈ സംരംഭം ആരംഭിച്ചു. ഇപ്പോൾ കേരളത്തിലെ 14 ജില്ലകളിലെ 50 ഓളം ആശുപത്രകളിൽ ദിവസവും 40,000ൽ അധികം പൊതിച്ചോർ വിതരണം ചെയ്യുന്നുണ്ടെന്നാണ് സംഘടന അവകാശപ്പെടുന്നത്.
ഈ പശ്ചാത്തലത്തിലാണ് പ്രചരണം. “പൊതിച്ചോറിനുള്ളിൽ ഇത്തിരി കഞ്ചാവ് കൊണ്ട് പോയതിനാണ് ഇവന്മാർ ഇങ്ങനെയൊക്കെ പറയുന്നത്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
ഇവിടെ വായിക്കുക: Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?
ഞങ്ങൾ വാർത്തയുടെ സത്യാവസ്ഥ അറിയാൻ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ ഇതേ ചിത്രത്തിന് കുറുകെ ഒരു വെട്ടുമായി ഒരു പോസ്റ്റ് ഫേസ്‌ബുക്കിൽ കണ്ടു. ജൂലൈ 2, 2024ന് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പേജിലാണ് പോസ്റ്റ്. “ഹൃദയപൂർവ്വം പൊതിച്ചോറിന് എതിരായ കോൺഗ്രസ്സ് അപവാദ പ്രചാരണം ജില്ലാ പോലീസ് കമ്മീഷണർക്ക് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ സരിൻ ശശി പരാതി നൽകി,” എന്നാണ് പോസ്റ്റിൽ പറയുന്നത്.
കൂടുതൽ അന്വേഷണത്തിൽ 2021 മേയ് 14 നുള്ള ന്യൂസ് 18 മലയാളം കൊടുത്ത വാർത്ത കിട്ടി. ഇപ്പോൾ പ്രചരിക്കുന്ന പടം വാർത്തയിലുണ്ട്.
“ചൊക്ലിയിൽ കഞ്ചാവുമായി യുവാവ് പിടിയിലായി. പെരിങ്ങാടി സ്വദേശി എൻ കെ അശ്മീർ (29) ആണ് പിടിയിലായത്. ഒന്നരമാസക്കാലമായി ഇയാൾ ചൊക്ലി കാത്തിരത്തിൻ കീഴിൽ വാടക വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി എക്സൈസ് കണ്ടെത്തി. പരിശോധനയിൽ 7 കിലോ 950ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്,” എന്നാണ് വാർത്ത പറയുന്നത്.
Kerala Exciseന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ 2021 മേയ് 15നു ഈ പടത്തോടൊപ്പം ഒരു കുറിപ്പ് കൊടുത്തിട്ടുണ്ട്.
‘എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ടീമും , കണ്ണൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഷാഡോ ടീമും , എക്സൈസ് കമ്മീഷറുടെ ഉത്തര മേഖലാ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ 7.950 Kg കഞ്ചാവുമായി പെരിങ്ങാടി സ്വദേശി എൻ കെ അശ്മീർ പിടിയിലായി,” എന്നാണ് പോസ്റ്റ്.
എക്സൈസിന്റെ കുറിപ്പിലോ, ന്യൂസ് 18 മലയാളം കൊടുത്ത വാർത്തയിലോ പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനാണ് എന്ന് പറഞ്ഞിട്ടില്ലെന്നും ഞങ്ങൾ ശ്രദ്ധിച്ചു. പോരെങ്കിൽ ഈ സംഭവം നടന്നത് 2021ലാണ്.
DYFI Thalassery Block Committee ഇതേ വിഷയത്തിൽ, 2021 മേയ് 15നു കൊടുത്ത വിശദീകരണവും ഞങ്ങൾക്ക് ഫേസ്ബുക്കിൽ നിന്നും ലഭിച്ചു.
“14-05-2021 (ഇന്നലെ ) ചൊക്ലിയിലെ ഒരു വീട്ടിൽ നിന്നും കഞ്ചാവുമായി പിടിയിലായ അശ്മീറുമായി ബന്ധപ്പെടുത്തി ഡിവൈഎഫ്ഐ നേതാവ് എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത സത്യ വിരുദ്ധമാണ്. അഷ്മീർ ഡിവൈഎഫ്ഐയുടെ പ്രവർത്തകനോ, സംഘടനയുടെ തെരെഞ്ഞെടുക്കപ്പെടുന്ന ഏതെങ്കിലും ഒരു ഘടകത്തിലോ അംഗമല്ല,” എന്നാണ് പോസ്റ്റ്.
” കോവിഡ് കാലത്ത് ഡിവൈഎഫ്ഐ നടത്തുന്ന വിവിധങ്ങളായിട്ടുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് വലിയ അംഗീകാരമാണ് പൊതുസമൂഹത്തിൽ നിന്നും ലഭിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങളുടെ മാറ്റ് കുറയ്ക്കുക എന്ന രാഷ്ട്രീയ ലക്ഷ്യം വെച്ചു വാർത്തകൾ വളച്ചൊടിച്ച് സംഘടനയെ ബോധപൂർവ്വം അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എതിരാളികൾ നടത്തുന്നത്,” പോസ്റ്റ് പറയുന്നു.
“തലശ്ശേരി ജനറൽ ആശുപത്രിയിൽ കഴിഞ്ഞ 2 വർഷത്തിലധികമായി ഡിവൈഎഫ്ഐ പൊതിച്ചോർ നല്കി വരുന്നുണ്ട് . ന്യൂമാഹി മേഖലാ കമ്മിറ്റി കഴിഞ്ഞ ജനുവരി മാസം 24 ന് ആണ് പൊതിച്ചോർ അവസാനമായി നൽകിയത്,” പോസ്റ്റ് തുടരുന്നു.
“സത്യം ഇങ്ങനെയാണെന്നിരിക്കെ പൊതിച്ചോറിൻ്റെ വിതരണമെന്ന പേരിൽ കഞ്ചാവ് കടത്തിയെന്ന വ്യാജ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽ സൃഷ്ടിക്കുന്നവർക്കെതിരെ ഡിവൈഎഫ്ഐ പരാതി നൽകും. ഇന്നലെ നടന്ന സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു,” പോസ്റ്റ് വ്യക്തമാക്കുന്നു.
ഇവിടെ വായിക്കുക:Fact Check: ഇന്ത്യൻ സൈന്യത്തിലെ മുസ്ലീം റെജിമെൻ്റ് 1965ൽ നിർത്തലാക്കിയോ?
പോസ്റ്റിലെ പ്രചരണം വ്യാജമാണ്. 2021 മെയ് മാസത്തില്‍ കഞ്ചാവ് പൊതിയുമായി ഒരാള്‍ എക്സൈസ് പിടിയിലായതിന്റെ ഫോട്ടോയാണ് പോസ്റ്റിനൊപ്പം. പ്രതി ഡിവൈഎഫ്ഐ നേതാവോ പ്രവര്‍ത്തകനോ അല്ല.
Sources
Facebook post by DYFI Kannur on July 2, 2024
Report by News 18 Malayalam on May 14, 2021
Facebook Post by Kerala Excise on May 15, 2021
Facebook Post by DYFI Thalassery Block Committee on May 15, 2021
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
August 9, 2024
Sabloo Thomas
November 11, 2023
Sabloo Thomas
November 6, 2023