Claim
വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് ഡിവൈഎഫ്‌ഐയുടെ നോട്ടീസ് വെച്ച് വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്തു.
Fact
2017ൽ കൊല്ലത്ത് ഹൃദയസ്പർശം പരിപാടിയുടെ ഭാഗമായി വിതരണം ചെയ്തത്.
വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് സി.പി.എമ്മിന്റെ യുവജന വിഭാഗമായ ഡി.വൈ.എഫ്.ഐയുടെ നോട്ടീസ് വെച്ച് വിതരണം ചെയ്തു എന്ന പേരിൽ ഒരു പോസ്റ്റർ വ്യാപകമായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“വയനാട് ദുരിതാശ്വാസ ക്യാമ്പിൽ വിതരണം ചെയ്ത വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതിയെടുത്ത് DYFI യുടെ നോട്ടീസ് വെച്ച് വിതരണം ചെയ്ത വർഗ്ഗം. നാണമില്ലേ സഖാക്കളെ നിങ്ങൾക്ക് ഇതിലും ഭേദം.ഞാൻ പറയുന്നില്ല,” എന്നാണ് പോസ്റ്റിന്റെ പൂർണ രൂപം.

വയനാട് മുണ്ടക്കൈ ചൂരൽമലയിൽ ഉരുൾപൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്കും രക്ഷാപ്രവർത്തകർക്കും കഴിഞ്ഞ ഭക്ഷണ വിതരണം നടത്തുകയായിരുന്ന മുസ്‍ലിം യൂത്ത് ലീഗിന്റെ സന്നദ്ധ സംഘടനയായ വൈറ്റ് ഗാർഡിന്റെ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് നിന്നുള്ള സംഘത്തോട് ഭക്ഷണ വിതരണം നിർത്തണമെന്ന പൊലീസ് നിർദേശിച്ചതിനെ തുടർന്നാണ് ഈ പോസ്റ്റ് വൈറലായത്.
സംഭവം വിവാദമായപ്പോൾ, ദുരന്ത ബാധിത പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്നതില്‍ തടസ്സമില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
“വൈറ്റ് ഗാര്‍ഡിന്റെ സേവനം മഹത്തരമാണ്. ആരെയും തടയാന്‍ ഞങ്ങള്‍ നിശ്ചയിച്ചിട്ടില്ല,” എന്ന് റവന്യൂ മന്ത്രി കെ.രാജനും പറഞ്ഞു.
“ബെയ്‌ലി പാലത്തിനകത്തേക്ക് ഭക്ഷണം കൊടുക്കേണ്ട കാര്യത്തില്‍ സര്‍ക്കാറിന് ഉറപ്പുവരുത്തണം. പുറത്ത് സന്നദ്ധപ്രവര്‍ത്തകര്‍ എത്ര ഭക്ഷണം വേണമെങ്കിലും കൊടുത്തോട്ടേ. വാഹനങ്ങള്‍ അകത്തേക്ക് കൊണ്ടുവന്ന് ഷൂട്ടിങ്ങും ഭക്ഷണം കൊടുക്കലും കുറച്ച് അവസാനിപ്പിക്കുന്നത് നല്ലതാണ്’ മന്ത്രി രാജൻ കൂടിച്ചേർത്തു.
ഇവിടെ വായിക്കുക:Fact Check: വയനാട്ടിലെ ദുരന്തത്തില്‍ അകപ്പെട്ടതല്ല ഈ രണ്ട് കുരങ്ങന്മാർ
Fact Check/Verification
വൈറ്റ് ഗാർഡിന്റെ ഭക്ഷണപ്പൊതി ഡിവൈഎഫ്‌ഐയുടേത് എന്ന പേരിൽ വിതരണം ചെയ്തോ എന്ന് പരിശോധിച്ചപ്പോൾ അങ്ങനെ സൂചിപ്പിക്കുന്ന മാധ്യമ റിപോർട്ടുകൾ ഒന്നും ലഭിച്ചില്ല.
തുടർന്ന്, ഞങ്ങൾ പടം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ @Damodarji6 എന്ന പ്രൊഫൈലിൽ നിന്നും എക്‌സ് പ്ലാറ്റ്ഫോമിൽ ഇതേ പടം 2021 മേയ് 12 ന് പോസ്റ്റ് ചെയ്തിരുന്നുവെന്ന് മനസ്സിലാക്കി. അപ്പോൾ പടം മൂന്ന് വർഷം പഴയതാണെന്നും വയനാട് ഉരുള്പൊട്ടലിന് മുൻപ് ഉള്ളതാണെന്നും മനസ്സിലായി.

വൈറൽ പോസ്റ്റിനൊപ്പമുള്ള ചിത്രങ്ങൾ പരിശോധിച്ചപ്പോൾ ഹൃദയസ്പർശം ഡി.വൈ.എഫ്.ഐ എന്നെഴുതിയ ഒരു നോട്ടീസാണ് പൊതിച്ചോറുകൾക്ക് മുകളിൽ ചുറ്റിയിരിക്കുന്നതെന്ന് വ്യക്തമായി. കൊല്ലം ജില്ലാ ആശുപത്രിയിൽ വിതരണം ചെയ്യാനുള്ളത് എന്നും അതിൽ വ്യക്തമാക്കിയിട്ടുണ്ട്.

പോരെങ്കിൽ ആ നോട്ടീസിൽ, പല മൊബൈൽ നമ്പറുകളും രേഖപെടുത്തുത്തിയിട്ടുണ്ട്. അതിൽ ഒന്ന് 9995843302 എന്ന നമ്പറാണ്.

പരിശോധനയിൽ ആ നമ്പർ 2015 ല്‍ തലവൂര്‍ ഗ്രാമ പഞ്ചായത്ത് (കൊല്ലം) മെമ്പറായിരുന്ന രാജേഷ് വിയുടേതാണ് എന്നും മനസ്സിലായി.

ഹൃദയസ്പർശം പദ്ധതിയെ കുറിച്ച് സേർച്ച് ചെയ്തപ്പോൾ, കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൃദയസ്പര്‍ശം എന്ന പേരിലുള്ള ഡി.വൈ.എഫ്.ഐ പൊതിച്ചോര്‍ വിതരണം എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന റിപ്പോർട്ടർ ലൈവിന്റെ മാർച്ച് 24, 2024ലെ വാർത്ത ഞങ്ങൾക്ക് കിട്ടി.
തുടർന്ന് ഞങ്ങൾ കൂടുതൽ വ്യക്തതയ്ക്കായി, നോട്ടിസിലെ സൂചന വെച്ച് അന്വേഷിച്ചപ്പോൾ, 2017ൽ കൊല്ലം ജില്ലാ ആശുപത്രിയിൽ പത്തനാപുരം തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറിന്റെ ചിത്രമാണിത് എന്ന് വ്യക്തമായി. ജില്ലാ ആശുപത്രിയിൽ സൗജന്യ ഭക്ഷണവിതരണത്തിന്റെ ഭാഗമായി പത്തനാപുരം തലവൂർ മേഖല കമ്മിറ്റി പുറത്തിറക്കിയ നോട്ടീസിന്റെ ചിത്രങ്ങളാണിതെന്ന് ഡി.വൈ.എഫ്.ഐ തലവൂർ മേഖല കമ്മിറ്റി പ്രസിഡന്റ് രാഹുൽ ആർ ഞങ്ങളോട് പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് അരികടത്തുന്ന വീഡിയോ പഴയത്
Conclusion
വയനാട്ടിൽ വൈറ്റ് ഗാർഡ് നൽകിയ ഭക്ഷണപ്പൊതിയിൽ ഡി.വൈ.എഫ്.ഐ നോട്ടിസ് ഒട്ടിച്ച ചിത്രമല്ലിതെന്ന് അന്വേഷണത്തിൽ മനസ്സിലായി. കൊല്ലം ജില്ലാ ആശുപത്രിയിൽ പത്തനാപുരം തലവൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്ത പൊതിച്ചോറുകളുടെ ചിത്രമാണിത്.
Result: False
Sources
X Post by @Damodarji6 on May 12, 2021
Profile of Rajesh V in lsgkerala.gov.in website
News report by Reporter Live on March 24, 2024
Telephone Conversation with Rahul R President, DYFI Thalavoor Meghala Committee
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.