Claim
വടകരയിലെ കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക.
Fact
ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണ്.
വടകരയിലെ കെകെ ശൈലജയ്ക്കെതിരെയുള്ള കാഫിർ പ്രയോഗത്തിന് തൻ്റെ മകനാണ് ഉത്തരവാദി എന്ന് സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ കെ ലതിക പറഞ്ഞുവെന്ന ഒരു പ്രചരണം ഏഷ്യാനെറ്റ് ന്യൂസിന്റെത് എന്ന അവകാശവാദത്തോടെ ഒരു ന്യൂസ്‌കാർഡ് രൂപത്തിൽ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“വടകരയിലെ കാഫിർ പ്രയോഗം സംഭവിക്കേണ്ടത് സംഭവിച്ചു; തൻ്റെ മകനൊരു തെറ്റ് പറ്റി, ഇനി അതിന്റെ പേരിൽ തൻ്റെ മകനെ കുരുക്കിലാക്കരുത്; കെ കെ ലതിക,” എന്നാണ് പ്രചരിക്കുന്ന ന്യൂസ് കാർഡിൽ.

ഇവിടെ വായിക്കുക:Fact Check: രാജസ്ഥാനിൽ ജയിച്ച സിപിഎം സ്ഥാനാർഥി ബിജെപിയിൽ ചേർന്നോ?
Fact Check/Verification
ഞങ്ങൾ ഈ കാർഡ് റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ, മേയ് 30, 2024ലെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു കാർഡ് അവരുടെ ഇൻസ്റ്റാഗ്രാം പേജിൽ നിന്നും കിട്ടി.”വടകരയിലെ കാഫിർ പ്രയോഗം പൊലീസ് മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴിയെടുത്തു,” എന്നാണ് യഥാർത്ഥ കാർഡ്. ഇപ്പോൾ പ്രചരിക്കുന്ന കാർഡിനുള്ള അതെ പടങ്ങൾ തന്നെയാണ് ആ കാർഡിലുമുള്ളത്. ആ കാർഡ് എഡിറ്റ് ചെയ്താണ് ഇപ്പോൾ പ്രചരിക്കുന്ന കാർഡ് ഉണ്ടാക്കിയത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ ബോധ്യമാവും.

കൂടുതൽ അന്വേഷണത്തിൽ, മേയ് 30,2024 ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ്‌സൈറ്റിൽ നിന്നും ഇത് സംബന്ധിച്ച വാർത്ത കിട്ടി.
“വടകരയിലെ കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്. കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്,” എന്നാണ് റിപ്പോർട്ടിൽ പറയുന്നത് .
“ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം. മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ് പൊലീസിന് പരാതി നൽകിയത്. വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു,” റിപ്പോർട്ട് തുടരുന്നു.
വടകരയിലെ കാഫിർ പ്രയോഗം തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞതായി ഈ വാർത്തയിൽ ഇല്ല.
സംഭവത്തെ കുറിച്ചുള്ള അവരുടെ വാർത്തയുടെ ലിങ്ക് മീഡിയവൺ അവരുടെ ഫേസ്ബുക്ക് പേജിൽ മേയ് 30, 2024 കൊടുത്തിരുന്നു.
“ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കിയ കാഫിർ പ്രയോഗത്തിൽ മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴിയെടുത്തു. രണ്ടുദിവസം മുമ്പാണ് വടകര എസ്എച്ചഒയുടെ നേതൃത്വത്തിൽ മൊഴിയെടുത്തത്. ലതിക വർഗീയ പരാമർശമുള്ള പോസ്റ്റർ ഷെയർ ചെയ്തിരുന്നു,” എന്നാണ് മീഡിയവൺ വാർത്ത.
വടകരയിലെ കാഫിർ പ്രയോഗം തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക പറഞ്ഞതായി മീഡിയവൺ വാർത്തയിലും ഇല്ല. അത്തരം ഒരു പരാമർശം ലതിക നടത്തിയതായുള്ള ഒരു സൂചന ഞങ്ങൾക്ക് കീ വേർഡ് സേർച്ച് നടത്തിയപ്പോഴും ലഭിച്ചില്ല.

ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ എഡിറ്റർ മുരളീധരൻ എകെ ഞങ്ങളെ അറിയിച്ചു.
ഇതിൽ നിന്നെല്ലാം “വടകരയിലെ കാഫിർ പ്രയോഗം തൻ്റെ മകനാണ് ഉത്തരവാദി എന്ന് കെ കെ ലതിക,” എന്നെഴുതിയ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ബോധ്യപ്പെട്ടു.
ഇവിടെ വായിക്കുക:Fact Check: സിപിഎം തൃശൂർ ജില്ലാ കമ്മറ്റി ഭാരവാഹികൾക്ക് സുരേഷ് ഗോപി വിജയത്തിന് നന്ദി പറഞ്ഞോ?
Conclusion
“വടകരയിലെ കാഫിർ പ്രയോഗം സംഭവിക്കേണ്ടത് സംഭവിച്ചു; തൻ്റെ മകനൊരു തെറ്റ് പറ്റി, ഇനി അതിന്റെ പേരിൽ തൻ്റെ മകനെ കുരുക്കിലാക്കരുത്; കെ കെ ലതിക,” എന്നെഴുതിയ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ്‌കാർഡ് വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Result: Altered Photo
ഇവിടെ വായിക്കുക:Fact Check: മനോരമ ന്യൂസ് എക്സിറ്റ് പോൾ കേരളത്തിൽ ഇടതു തരംഗമെന്ന് പറഞ്ഞോ?
Sources
Instagram post of Asianet News dated May 30, 2024
News report of Asianet News dated May 30, 2024
Facebook post of Mediaone dated May 30, 2024
Telephone Conversation with Muralidharan AK, Editor, Asianet news online
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.