വി ശിവൻകുട്ടിയെ സ്‌കൂൾ വിദ്യാഭ്യാസം പോലും ഇല്ലാത്ത ഒരാളായി ചിത്രികരിക്കുന്ന ഒരു പോസ്റ്റ് പ്രമുഖ ബിജെപി നേതാവ് സന്ദീപ് വാര്യരെ അനുകൂലിക്കുന്ന സന്ദീപ് വാര്യർ ഫാൻസ് എന്ന പേജിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്.ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ കളിയാക്കുന്ന മറ്റൊരുപോസ്റ്റ് കണ്ടത് കലയന്താനി കാഴ്ചകൾ എന്ന ഫേസ്ബുക്ക് പേജിൽ നിന്നാണ്.കഴിഞ്ഞ മന്ത്രിസഭയിലെ പൊതുവിദ്യാഭ്യാസ മന്ത്രിയായിരുന്ന സി രവീന്ദ്രനാഥ് കോളേജ് അദ്ധ്യാപകനാണ് എന്ന് പോസ്റ്റ് ഓർമിപ്പിക്കുന്നു. ഒപ്പം ശിവൻകുട്ടിയ്ക്ക് അക്ഷരാഭ്യാസമില്ലെന്നും.

ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ കളിയാക്കുന്ന ഗൾഫ് കൊനസേർ എന്ന ലൈഫ് സ്റ്റൈൽ മാഗസിന്‍റെ എഡിറ്റർ മീണാദാസ് നാരയണന്റെ ട്വീറ്റും വൈറലായിരുന്നു.ആറാം ക്ലാസ് തോറ്റ കള്ളനാണ് കേരളത്തിന്‍റെ പുതിയ വിദ്യാഭ്യാസ മന്ത്രി.വെൽഡൺ നുണയൻ പിണറായീ! (PINALIE) എന്നാണ് അവരുടെ ട്വീറ്റ് പറയുന്നത്.

Fact Check/Verification
2006 ലാണ് ശിവന്‍കുട്ടി ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍ നിന്നായിരുന്നു അന്ന് തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് ഈസ്റ്റ് മണ്ഡലം നേമം ആയി മാറിയപ്പോഴും 2011 ൽ വി ശിവന്‍കുട്ടി വിജയം തുടര്‍ന്നു. 2016 ല്‍ വീണ്ടും നേമത്ത് മത്സരിച്ചെങ്കിലും ബിജെപി നേതാവ് ഓ രാജഗോപാലിനോട് പരാജയപ്പെട്ടു.
ബിജെപിയുടെ സംസ്ഥാനത്തെ ഏക സിറ്റിങ് സീറ്റായ നേമം മണ്ഡലം ഈ തിരഞ്ഞെടുപ്പിൽ ശിവൻകുട്ടിതിരികെ പിടിച്ചു. ബിജെപിയുടെ ഏക അക്കൗണ്ട് ‘ക്ലോസ്’ ചെയ്തുകൊണ്ട് മുഖ്യമന്ത്രിയുടെ വാക്ക് ശിവൻകുട്ടി പാലിച്ചത് കൊണ്ടാണ് അദ്ദേഹത്തെ മന്ത്രിയാക്കിയത്.
2015 ൽ നിയമസഭയിൽ നടന്ന കൈയാങ്കളിയിലെ ശിവൻകുട്ടിയുടെ പങ്ക് വ്യാപകമായി മുൻപ് ചർച്ച ചെയ്തതാണ്. ആരോപണ വിധേയനായ കെ എം മാണിയുടെ ബഡ്‌ജറ്റ് പ്രസംഗം അട്ടിമറിക്കാൻ നടന്ന ശ്രമങ്ങളാണ് കയ്യാങ്കളിയിൽ അവസാനിച്ചത്.
ഈ പശ്ചാത്തലത്തിലാണ് എന്ന് തോന്നുന്നു ശിവൻകുട്ടിയുടെ വിദ്യാഭ്യാസത്തെ കുറിച്ചുള്ള ആക്ഷേപങ്ങൾ വന്നത്.എന്നാൽ അതിൽ പറയുന്നത് പോലെ ശിവൻകുട്ടി ആറാം ക്‌ളാസ് വരെ പഠിച്ചിട്ടുള്ളൂ എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അതിനെ കുറിച്ച് മലയാളത്തിലെ ചാനൽ ചർച്ചകളിലെ സജീവ സാന്നിധ്യമായ ശ്രീജിത്ത് പണിക്കർ പറയുന്നത് ഇങ്ങനെയാണ്.“വി ശിവൻകുട്ടി ആറാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂവെന്ന് നിരവധി ട്രോളുകളും കമന്റുകളും കണ്ടു. അതൊക്കെ വാസ്തവവിരുദ്ധമാണ്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം അദ്ദേഹം കേരള സർവകലാശാലയിൽ നിന്നും ചരിത്രത്തിൽ ബിഎബിരുദം നേടിയിട്ടുണ്ട്. തുടർന്ന് ലോ അക്കാദമി ലോ കോളജിൽ നിന്ന് എൽഎൽബി കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.അതുപോലെ 2015ലെ നിയമസഭാ സംഭവങ്ങളിൽ ഉൾപ്പെട്ടത് ശിവൻകുട്ടി മാത്രമായിരുന്നില്ല. സ്പീക്കറുടെ കസേര തള്ളിമറിച്ചു കളഞ്ഞവരും വാച്ച് ആൻഡ് വാർഡിനോട് കലഹിച്ചവരും ഒക്കെയുണ്ടായിരുന്നു. പലരും പിന്നീട് മന്ത്രിമാരായി എന്നതു പരിഗണിച്ചാൽ ശിവൻകുട്ടിക്ക് മാത്രമായി ഒരു അയോഗ്യതയില്ല എന്നതാണ് സത്യം.”
മീണാദാസ് നാരയണന്റെ ട്വീറ്റിനെ കളിയാക്കി കൊണ്ട് ട്വീറ്ററിൽ മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാള സാഹിത്യകാരനുമായ എൻ.എസ് മാധവൻ രംഗത്തെത്തി. ‘അതെ, അദ്ദേഹം ആറാം ക്ലാസ് പാസ്സായയാളാണ്. തുടർന്ന് അദ്ദേഹം ഏഴാം ക്ലാസും പാസ്സായി.പിന്നെ എട്ടാം ക്ലാസ്…. അങ്ങനെ എൽഎൽബി വരെ അദ്ദേഹം പാസ്സായി.നിങ്ങളുടെ ഡിപിയിലുള്ള ആളാണ് നുണയൻ”.(മീണാദാസിന്റെ ഡിപിയിൽ മോദിയുടെ പടമാണ്.)

ശിവൻകുട്ടി ഇലക്ഷൻ കമ്മീഷന് കൊടുത്ത സത്യവാങ്മൂലത്തിൽ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത കൃത്യമായി വിവരിക്കുന്നുണ്ട്.1976ൽ ചെമ്പഴന്തി എസ് എൻ കോളേജിൽ നിന്നും ബിരുദം നേടി. അതിനു ശേഷം 1983ല്‍ ലോ അക്കാഡമിയിൽ നിന്നും നിയമ ബിരുദം പൂര്‍ത്തിയാക്കി.

കേരളാ നിയമസഭയുടെ രേഖകൾ പ്രകാരവും ശിവൻകുട്ടി ബി എ ജയിച്ചതിനു ശേഷം എൽ എൽ ബി പൂർത്തീകരിച്ചിട്ടുണ്ട്.

മൈ നേതാ.ഇൻഫോ എന്ന സൈറ്റിൽ പറയുന്ന വിവരങ്ങൾ അനുസരിച്ചും ശിവൻകുട്ടി ബിരുദം നേടിയ ശേഷം പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ ആളാണ്.

Conclusion
ശിവൻകുട്ടിയുടെ വിദ്യാഭ്യാസ യോഗ്യത ആറാം ക്‌ളാസല്ല.അദ്ദേഹം ബിരുദം കഴിഞ്ഞ ശേഷം എൽ എൽ ബി പൂർത്തിയാക്കിയ ആളാണ്.
Result: False
Our Sources
https://mobile.twitter.com/search?q=NS%20Madhavan&src=typed_query
https://affidavit.eci.gov.in/show-profile/NDgxOQ==/MTY=/MTA=/Mw==/QUM=
http://www.niyamasabha.org/codes/13kla/members/v_sivankutty.htm
https://myneta.info/kerala2011/index.php?action=show_winners&sort=asset
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.