Claim
ഡോ സരിൻ സിപിഎമ്മിനെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെവിമർശിക്കുന്നു.
Fact
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുകേഷിന് പറ്റിയ നാക്കുപിഴയുടെ വീഡിയോ.
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന ഡോ സരിൻ സിപിഎമ്മിനെ പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിമർശിക്കുന്നു എന്ന അവകാശവാദത്തോടെ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്.
“ജനാധിപത്യം കവർന്നെടുക്കുന്ന രണ്ട് പാർട്ടികളിൽ ഒന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റൊന്ന് ബിജെപിയും. ആരാ പറയുന്നത് പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥി സ്വന്തം അണികളുടെ മുന്നിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുന്നു,” എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.

കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിലെ അതൃപ്തി പരസ്യമാക്കിയ കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനറും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായിരുന്ന സരിനെ പാർട്ടി പുറത്താക്കി. തുടർന്ന് ഇടത് മുന്നണി സ്ഥാനാർത്ഥിയായി പാലക്കാട് ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രംഗത്തിറങ്ങി. ഈ പശ്ചാത്തലത്തിലാണ് പ്രചരണം.
ഇവിടെ വായിക്കുക: Fact Check: ട്രാക്കിംഗ് ചിപ്പ് ഘടിപ്പിച്ച കീ ചെയിനുകളെ കുറിച്ചുള്ള മുന്നറിയിപ്പ് വ്യാജം
Fact Check/Verification
പ്രചരിക്കുന്ന വീഡിയോ മങ്ങിയ വെളിച്ചത്തിൽ ചിത്രീകരിച്ചതായത് കൊണ്ട് സംസാരിക്കുന്ന ആളുടെ രൂപം വ്യക്തമല്ല. എന്നാൽ, വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ പ്രസംഗത്തിക്കുന്ന വ്യക്തിയുടെ രൂപത്തിന് ഡോ സരിനുമായി സാമ്യമില്ലെന്ന് വ്യക്തമായി. പോരെങ്കിൽ ശബ്ദം നടനും എംഎൽഎയുമായ എം മുകേഷിന്റെ ശബ്ദത്തോട് സാമ്യമുള്ളതുമാണ്.
ഞങ്ങൾ വീഡിയോയിലെ വാചകങ്ങൾ വെച്ച് ഒരു റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തിയപ്പോൾ, congressfor.india എന്ന ഇൻസ്റ്റാഗ്രാം ഐഡി ഇതേ വീഡിയോ 2024 ഏപ്രിൽ 7ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. “കേരളത്തിന്റെ സന്തോഷവും സമാധാനവും തകർക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് ഒത്താശ ചെയ്യുന്നത് എൽഡിഎഫ് എന്ന് മുകേഷ്. അതെ എത്ര മുടി വെച്ചാലും സത്യങ്ങൾ ഒരുനാൾ മറനീക്കി പുറത്തുവരും. സത്യങ്ങൾ പൊതു സമൂഹത്തോട് തുറന്നുപറഞ്ഞ മുകേഷിന് 100 ചുവപ്പൻ അഭിവാദ്യങ്ങൾ,” എന്ന വിവരണത്തോടൊപ്പമാണ് ഈ വീഡിയോ പങ്ക് വെക്കുന്നത്.

തുടർന്ന് ഞങ്ങൾ എം മുകേഷ് എംഎൽഎയുമായി ഫോണിൽ ബന്ധപ്പെട്ടു. “ഞാൻ കൊല്ലത്ത് നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കടയ്ക്കല്ലിൽ പ്രസംഗിച്ചപ്പോൾ സംഭവിച്ച നാവുപിഴയാണിത്. ഉടനെ തന്നെ തിരുത്തുകയും ചെയ്തു. പ്രസംഗത്തിലെ നാവുപിഴ സംഭവിച്ച ഭാഗം മാത്രം കട്ട് ചെയ്താണിപ്പോൾ പ്രചരിപ്പിക്കുന്നത്. ഒരു ദിവസം 40 യോഗങ്ങളിൽ ഒക്കെ പ്രസംഗിക്കേണ്ടി വരുമ്പോൾ സംഭവിച്ചു പോവുന്നതാണിത്. ഇത് ഇങ്ങനെ പ്രചരിപ്പിക്കുന്നതിന് ചേതോവികാരം മനസ്സിലാവുന്നില്ല” മുകേഷ് ഞങ്ങളോട് പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: മകൻ അമ്മയെ വിവാഹം ചെയ്യുന്ന ദൃശ്യമല്ലിത്
Conclusion
പോസ്റ്റിലെ ദൃശ്യങ്ങളില്‍ കാണുന്നത് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ സരിന്‍ അല്ല എന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ എം മുകേഷ് എംഎൽഎയ്ക്ക് ഉണ്ടായ നാവുപിഴയാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
Sources
Instagram Post by Congressforindia on April 7, 2024
Telephone Conversation with M Mukesh MLA
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.