Claim
കെഎസ് ചിത്ര പാടുന്ന സിനിമയിൽ അഭിനയിക്കില്ലെന്ന് മധുപാൽ പറഞ്ഞതായി കാണിക്കുന്ന കൈരളി ടിവിയുടെ ന്യൂസ്‌കാർഡ് വൈറലാവുന്നുണ്ട്.

ഇവിടെ വായിക്കുക: Fact Check: താൻ ഹിന്ദു ദൈവങ്ങളെ അപമാനിച്ചിട്ടില്ലെന്ന് പ്രസീദ ചാലക്കുടി
Fact
അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ വീടുകളിൽ വിളക്ക് തെളിക്കണമെന്നും രാമമന്ത്രം ജപിക്കണമെന്നും കെ എസ് ചിത്രയുടെ ആഹ്വാനത്തെ തുടർന്നായിരുന്നു ഈ പ്രചരണം. ചിത്രയുടെ വീഡിയോയ്ക്കെതിരെ കടുത്ത വിമർശനവുമായി ഇടത് സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മധുപാലിന്റെത് എന്ന പേരിൽ ഈ സംഭാഷണം അടങ്ങുന്ന കൈരളി ന്യൂസിന്റെ ന്യൂസ്‌കാർഡ് വൈറലാവുന്നത്.
ഞങ്ങൾ കീ വേർഡ് സേർച്ച് സേർച്ച് ചെയ്തപ്പോൾ അത്തരം ഒരു ന്യൂസ്‌കാർഡ് കൈരളി ടിവി കൊടുത്തത് കണ്ടെത്താനായില്ല. പോരെങ്കിൽ,”നടൻ മധുപാൽ അങ്ങനെ പറഞ്ഞിട്ടില്ല; കൈരളി ന്യൂസിന്റേതെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത,” എന്ന് വ്യക്തമാക്കുന്ന കൈരളി ടിവിയുടെ ജനുവരി 19,2024യിലെ ഫേസ്ബുക്ക് പോസ്റ്റ് ഞങ്ങൾ കണ്ടു.

ജനുവരി 19, 2024യിലെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഇത് വ്യാജ പ്രചരണമാണ് എന്ന് മധുപാലും വ്യക്തമാക്കിയിട്ടുണ്ട്.

“പ്രിയപ്പെട്ടവരേ, മലയാളത്തിലെ പ്രശസ്ത ഗായിക ശ്രീമതി കെ എസ് ചിത്രയെക്കുറിച്ച് ഞാൻ പറഞ്ഞത് എന്ന രീതിയിൽ ഒരു വ്യാജവാർത്ത ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചു കാണുന്നുണ്ട്. ഇനി ചിത്ര പാടുന്ന സിനിമയിൽ ഞാൻ അഭിനയിക്കില്ല എന്ന രീതിയിലുള്ള വ്യാജ പ്രചരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളിൽ നിന്നും ഉയർന്നുവരുന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിൽ സായാഹ്ന ചർച്ചയിൽ ഒരു രാഷ്ട്രീയ വക്താവ് അവർ ചർച്ച ചെയ്തിരുന്ന വിഷയവുമായി യാതൊരുവിധ ബന്ധമില്ലാഞ്ഞിട്ടു കൂടി എന്റെ പേര് വലിച്ചിഴക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപെട്ടത് കാരണം പിന്നീട് തുടർച്ചയായി മറ്റു പരാമർശങ്ങളൊന്നും ഉണ്ടായില്ല,” മധുപാൽ പോസ്റ്റിൽ പറയുന്നു.
“അതിന്റെ തുടർച്ചയെന്ന പോലെയാണ് ഈ സൈബർ ആക്രമണവും വ്യാജവാർത്തയും എനിക്കെതിരെ വരുന്നത്. കൈരളി ന്യൂസ് ടിവിയിൽ വന്നു എന്ന രീതിയിലുള്ള ഒരു വ്യാജ സ്ക്രീന്ഷോട് ഉൾപ്പടുത്തിയാണ് ഈ കുപ്രചരണം നടക്കുന്നത്. ഈ വാർത്ത കൊടുത്ത പ്രൊഫൈലിനെതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നൽകിയിട്ടുണ്ട്. ചലച്ചിത്രപ്രവർത്തകൻ എന്ന നിലയിൽ ശ്രീമതി ചിത്രയും കുടുംബവുമായുള്ള ബന്ധം വളരെ വലുതാണ്. ഒരു ഗായികയായ അവരോട് എനിക്ക് ബഹുമാനവുമുണ്ട്,” മധുപാൽ കൂട്ടിച്ചേർത്തു.
“ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകർത്തുകളയാമെന്നുള്ള ചില പ്രത്യേക കോക്കസുക്കളുടെ വ്യാമോഹമാണ് ഇത്തരം വാർത്തകളിലൂടെ പുറത്തുവരുന്നത്.എന്നെ അറിയാവുന്ന എന്റെ സുഹൃത്തുക്കളും മറ്റു അഭ്യുദയകാംഷികളും ഈ വാർത്തകൾ വിശ്വസിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന പ്രൊഫൈലിനെതിരെ നിയമനടപടികൾ ആരംഭിക്കുവാൻ ഞാൻ എന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
ഇതിൽ നിന്നെല്ലാം കൈരളിയുടെ പേരിൽ പ്രചരിക്കുന്ന ന്യൂസ്‌കാർഡ് കൃത്രിമമായി ഉണ്ടാക്കിയതാണ് എന്ന് വ്യക്തമായി.
Result: Altered Photo
ഇവിടെ വായിക്കുക: Fact Check: ലൂർദ്ദ് പള്ളിയിലെ മാതാവിന് സുരേഷ് ഗോപി കൊടുത്ത കിരീടം കൈരളി ടിവി ക്യാമറാമാനാണോ തട്ടി താഴെയിട്ടത്?
Sources
Facebook Post by Kairali TV on January 19, 2024
Facebook Post by Madhupal Kannambath on January 19, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.