News
Fact Check: കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തിയോ?
Claim
കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തി.
Fact
കൃപാസനം മാനേജ്മെന്റ് ഇതിന് മുന്‍കൂട്ടി കെഎസ്ആര്‍ടിസിയില്‍ കെട്ടിവെച്ച് നടത്തിയ സർവീസ്.
കൃപാസനത്തിലേക്ക് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസുകളുടെ സൗജന്യ യാത്ര ഒരുക്കി എന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ആലപ്പുഴ ജില്ലയിലെ ഒരു ക്രിസ്ത്യൻ ആരാധനാലയമാണ് കൃപാസനം.

ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

“കൃപാസനം ജപമാല റാലിയിൽ പങ്കെടുത്ത എല്ലാവർക്കും NH വരെ സൗജന്യ യാത്ര. അവിടെ നിന്ന് എല്ലാ ഭാഗത്തേക്കും ബസ്സുകൾ ലഭിക്കുന്നതാണ്,” എന്ന ബോർഡ് മുൻവശത്തെ മിററിൽ വെച്ച ഒരു കെഎസ്ആർടിസി ബസിന്റെ ഫോട്ടോയ്ക്കൊപ്പമാണ് പ്രചരണം.
“ആലപ്പുഴ മാരാരിക്കുളം അടുത്ത് കൃപാസനം എന്ന പെന്തക്കോസ്തുകാരുടെ പരിപാടി പങ്കെടുത്തു ശേഷം ആലപ്പുഴയ്ക്ക് പോകേണ്ട ബസ്സുകളിൽ ഒന്നാണ് ഈ കാണുന്നത്. കെഎസ്ആർടിസി പത്ത് കിലോമീറ്റർ ഫ്രീയായി യാത്ര. ഇതുപോലെ ശബരിമല പമ്പ് നിലക്കൽ സൗജന്യമായി കൊടുത്താൽ എത്ര നന്നായിരുന്നു,” എന്നാണ് പോസ്റ്റുകളിലെ വിവരണം.
ഇവിടെ വായിക്കുക:Fact Check: അഡ്വക്കേറ്റ് കൃഷ്ണരാജ് ഗവർണർ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചതിനെ വിമർശിച്ചോ?
Fact Check/Verification
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ നവംബർ 2, 2024ലെ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയുടെ ഫേസ്ബുക്ക് പേജിൽ നിന്നും ഒരു പോസ്റ്റ് കിട്ടി.
“ആലപ്പുഴ ജില്ലയിലെ കൃപാസനം പള്ളിയുടെ ഒരു പരിപാടി ആയി ബന്ധപ്പെട്ട് പള്ളി അധികൃതർ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയിൽ ക്യാഷ് അടച്ച് നടത്തിയ സർവീസ് ആണ് ഇത്. പ്രൈവറ്റ് ഹയര്‍ സംവിധാനത്തില്‍ കെഎസ്ആർടിസി നല്കുന്ന സര്‍വ്വീസാണിത് ആലപ്പുഴ ഡിപ്പോയില്‍ നിന്നാണ് സര്‍വ്വീസിനായി ബസ്സുകള്‍ ക്രമീകരിച്ചത്,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ഈ സർവീസ് പ്രൈവറ്റ് ഹയര്‍ സംവിധാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുളള റേറ്റ് പ്രകാരമാണ് ട്രിപ്പ് വ്യവസ്ഥയിൽ കെഎസ്ആർടിസി ആലപ്പുഴ ഡിപ്പോയില്‍ കൃപാസനം പള്ളി അധികൃതർ ഒരു ബസ്സിന് ₹11,000 ( 18% GST ഉള്‍പ്പെടെ) എന്ന നിരക്കിൽ (8 മണിക്കൂർ ഓടുന്നതിനു) 12 ബസ്സുകൾ വാടകക്ക് എടുത്തു ഓടിച്ചത് ആണ്,” പോസ്റ്റ് തുടരുന്നു.
“ഈ ബസ്സുകളിൽ അത് കൊണ്ട് തന്നെ 150 KM 8 മണിക്കൂർ വണ്ടി വാടകക്ക് എടുക്കുന്നവർക്ക് ഏതു രീതിയിൽ വേണേലും ഓടിക്കാൻ കഴിയും. എത്ര ട്രിപ്പും ഈ 150 കിലോമീറ്ററിന് ഉള്ളിൽ ഓടിക്കാം,” പോസ്റ്റ് കൂട്ടിച്ചേർക്കുന്നു.
“അധികമായി ഉപയോഗിക്കുന്ന മണിക്കൂറുകള്‍ക്ക് 500 രൂപയും ,ജി.എസ്സ്.ടി ഉള്‍പ്പെടെ 2000 രൂപ വീതം വാങ്ങുന്ന ഡെപ്പോസിറ്റില്‍ നിന്നും ഈടാക്കും.അതുകൊണ്ട് മാത്രമാണ് ഫ്രീ സർവീസ് ആയി ഓടിയത്. ക്യാഷ് അടച്ചതിനാല്‍ ആണ് ബസ്സ് സര്‍വ്വീസ് കെഎസ്ആർടിസി നടത്തിയത്. കെഎസ്ആർടിസി സര്‍വ്വീസ് സൗജന്യമല്ല,” പോസ്റ്റിൽ പറയുന്നു.
“ഇതിനെ ശബരിമല സർവീസ് ആയി ബന്ധിപ്പിച്ച് പല പോസ്റ്റുകൾ കാണുവാൻ ഇടയായി. ഇനി വരും ദിവസങ്ങളിൽ ഈ ചാർജ് വ്യത്യാസം ഒക്കെ പറഞ്ഞു പോസ്റ്റുകൾ വരും എന്നത് ഉറപ്പാണ്. വർഷങ്ങൾ ആയി ഫെസ്റ്റിവൽ സ്പെഷ്യൽ ഒടുവാൻ 30% അധിക നിരക്ക് ഈടക്കുവാൻ കെഎസ്ആർടിസിക്ക് അനുവാദം ഉണ്ട് എന്ന് കൂടി പറയട്ടെ,” പോസ്റ്റ് വ്യക്തമാക്കുന്നു.

കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് നൽകുന്നത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വെബ്സൈറ്റിൽ നിന്നും ഒരു കീവേർഡ് സേർച്ച് വഴി ഞങ്ങൾക്ക് കിട്ടി.

അതിന് ശേഷം ഞങ്ങൾ കൃപാസനം ഓഫീസിൽ വിളിച്ചു. “ലോകസമാധാനത്തിനായി കൃപാസനം ഡയറക്ടർ ഫാ വിപി ജോസഫ് വലിയവീട്ടിൽ നയിച്ച അഖണ്ഡ ജപമാല മഹാറാലി ഒക്ടോബർ 26 ശനിയാഴ്ച നടന്നു. കൃപാസനം മരിയൻ സെന്ററിൽ നിന്നും അർത്തുങ്കൽ ബസിലിക്ക വഴി മാരാരിക്കുളം ബീച്ചിൽ എത്തി റാലി സമാപിച്ചു. ഏകദേശം 15 കിലോമീറ്റർ ദൂരം കാൽനടയായി ആയിരുന്നു യാത്ര. ഇതിൽ പങ്കെടുത്തവരെ തിരിച്ചു കൊണ്ട് പോവാൻ ഞങ്ങൾ കെഎസ്ആർടിസിയിൽ മുൻകൂർ പണമടച്ച് ബുക്ക് ചെയ്തതാണ് ഈ കെഎസ്ആർടി സി ബസുകൾ,” കൃപാസനം ഓഫീസിൽ നിന്ന് ഞങ്ങളെ അറിയിച്ചു.
ഇവിടെ വായിക്കുക: Fact Check: കമ്മ്യൂണിസ്റ്റുകാർ പരസ്യമായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചോ?
Conclusion
കൃപാസനം മാനേജ്മെന്റ് മുന്‍കൂട്ടി പണം കെഎസ്ആര്‍ടിസിയില്‍ കെട്ടിവെച്ച് നടത്തിയ സർവീസാണ് ആലപ്പുഴയിലെ ക്രൈസ്തവ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക് കെഎസ്ആർടിസി സൗജന്യ സര്‍വീസ് നടത്തിയെന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.
Result: False
ഇവിടെ വായിക്കുക:Fact Check: കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗോവധ നിരോധനം നടപ്പിലാക്കും എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞിട്ടില്ല
Sources
Facebook post by Ksrtc Alappuzha on November 2,2024
Order on Private Hire in the KSRTC website
Telephone Conversation with Krupasanam Office
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്സ്ആപ്പിൽ തത്സമയം ലഭ്യമാണ്.