മോഹൻലാൽ – പ്രഥ്വിരാജ് ചിത്രം എമ്പുരാനിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
“2 മിനിറ്റ് വെട്ടിമാറ്റിയാൽ ഈ സീൻ ആരും കാണില്ല എന്ന് കരുതിയോ,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

മോഹൻലാൽ – പ്രഥ്വിരാജ് ചിത്രം എമ്പുരാന്റെ 24 കട്ടുകൾക്ക് ശേഷമുള്ള പുതിയ പതിപ്പ് ഇന്ന് (ഏപ്രിൽ 2, 2025) പ്രേഷകരിലേക്ക് എത്തുന്നത് പ്രമാണിച്ചാണ് പ്രചരണം മൂന്ന് മിനിറ്റോളം വരുന്ന വിവാദ ഭാഗങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്.
എമ്പുരാൻ സിനിമ വ്യാപക സൈബർ ആക്രമണം നേരിട്ടതിനു പിന്നാലെയാണ് ഈ സിനിമ സ്വമേധയാ റീസെൻസർ ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. 2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള സിനിമയിലെ പരാമർശങ്ങൾ സംഘപരിവാർ വൃത്തങ്ങളെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമ റീസെൻസർ ചെയ്തത്.
പോരെങ്കിൽ, വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സിനിമയിലെ മുഖ്യനടനായ മോഹൻലാൽ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മോഹൻലാൽ ഖേദം പ്രകടിപ്പിച്ചത്.
സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ പ്രമേയങ്ങൾ ചിലർക്ക് മനോവിഷമമുണ്ടാക്കിയതിനെ കുറിച്ചാണ് മോഹൻലാൽ കുറിപ്പിൽ പറഞ്ഞത്.
ഇവിടെ വായിക്കുക:സ്വന്തം മകളെ വിവാഹം കഴിച്ച് ഗർഭിണിയാക്കിയ മുസ്ലീം പുരുഷൻ: വസ്തുതയെന്ത്?
Fact Check/ Verification
പ്രചരിക്കുന്ന രംഗങ്ങളിൽ കാണുന്നത് ഒരു ട്രെയിൻ ആക്രമിക്കുന്നതും അതിനെ തുടർന്നുണ്ടാകുന്ന കലാപവുമാണ്. റീ സെൻസറിങ്ങിന് മുൻപ് സിനിമ കണ്ട പലരുമായും സംസാരിച്ചപ്പോൾ മനസ്സിലായത്, ട്രെയിൻ അക്രമിക്കപ്പെടുന്നതും ബോഗി കത്തിക്കുന്നതും ഉൾപ്പെടെയുള്ള രംഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നില്ലെന്നാണ്. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പരാമർശം മുസ്ലിങ്ങൾ കൂട്ടം കൂടി ഒളിച്ചു താമസിച്ചിരുന്ന ഹവേലി കലാപകാരികൾ അടിച്ചു തകർത്ത് മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതാണ്.
പോരെങ്കിൽ, സിനിമയ്‌ക്കെതിരെയുള്ള സംഘപരിവാറിന്റെ പ്രധാന ആരോപണം തന്നെ മുസ്ലിം വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്നത് കാണിക്കുന്ന സിനിമ ഈ അക്രമങ്ങളിലേക്ക് നയിച്ച ഗോധ്രയിലെ ട്രെയിൻ തീവെപ്പ് കാണിച്ചില്ല എന്നതാണ്. എമ്പുരാനെതിരെ എഴുതിയ ഒരു ലേഖനത്തിൽ ആർഎസ്എസ് മുഖപത്രം ഓർഗനൈസറും സിനിമയെ ഈക്കാര്യത്തിൽ വിമർശിക്കുന്നുണ്ട്.
പോരെങ്കിൽ, സിനിമയിൽ റീസെൻസറിങ് വഴി വരുത്തിയ മാറ്റങ്ങളെ കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ചു.
ഏപ്രിൽ 1, 2025ലെ കൈരളി ഓൺലൈൻ റിപ്പോർട്ട് പ്രകാരം, “നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയതിന് പുറമേ സ്ത്രീകള്‍ക്ക് എതിരായ അതിക്രമവും മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീനും വെട്ടി.”
“പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്ന് മാറ്റി. പ്രധാന കഥാപാത്രവും വില്ലൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണവും പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംഭാഷണവും ഒഴിവാക്കിയവയില്‍ ഉള്‍പ്പെടും. അതേസമയം എന്‍ഐഎ പരാമര്‍ശം മ്യൂട്ട് ചെയ്തിട്ടുണ്ട്,” കൈരളി റിപ്പോർട്ട് പറയുന്നു.


അതെ ദിവസത്തെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പ്രകാരം,”നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്ത്രീകൾക്ക് എതിരായ അതിക്രമം സീനുകൾ മുഴുവൻ ഒഴിവാക്കിയിട്ടുണ്ട്.”
“മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബൽദേവ് എന്നാക്കിയിട്ടുണ്ട്,” എന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് പറയുന്നു. അതിലൊന്നും ട്രെയിൻ കത്തിക്കുന്ന രംഗങ്ങളെ കുറിച്ചോ അവ മുറിച്ചു മാറ്റിയതിനെ കുറിച്ചോ പരാമർശമില്ല.
പിന്നീട് ഞങ്ങൾ എമ്പുരാൻ സിനിമയുടെ റീസെൻസറിങ്ങ് സർട്ടിഫിക്കറ്റ് കണ്ടെത്തി. അതിൽ പറയുന്ന കട്ടുകളിൽ ഇപ്പോൾ പ്രചരിക്കുന്ന ട്രെയിൻ കത്തുന്ന രംഗങ്ങളും മറ്റും കണ്ടില്ല.

തുടർന്ന് ഞങ്ങൾ ഒരു റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ ഇപ്പോൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ 2024 നവംബറിൽ പുറത്തിറങ്ങിയ ഗോധ്രയിലെ ട്രെയിൻ കത്തിക്കൽ മുഖ്യ പ്രമേയമായ സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിലേത്താണ് എന്ന് മനസ്സിലാക്കി.
ഈ സിനിമയിലെ രാജ റാം എന്ന പാട്ടിന്റെ വീഡിയോ സീ മ്യൂസിക് കമ്പനി ജനുവരി 14, 2025ൽ പുറത്തിറക്കിയിരുന്നു.

അതിലെ പല ദൃശ്യങ്ങളും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ കണ്ടെത്താനായി.






ഇവിടെ വായിക്കുക: എമ്പുരാൻ സിനിമയുടെ നെഗറ്റിവ് റിവ്യൂ: വാസ്തവമെന്ത്?
Conclusion
എമ്പുരാനിൽ നിന്നും ഒഴിവാക്കിയ രംഗങ്ങൾ എന്ന പേരിൽ പ്രചരിക്കുന്ന വിഡിയോയിൽ ഉള്ളത് സബർമതി റിപ്പോർട്ട് എന്ന ഹിന്ദി ചിത്രത്തിലെ രംഗങ്ങളാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
News report in Kairali Online on April 1,2025
News report in Asianet News on April 1,2025
Song Raja Ram from the movie Sabarmati Report