Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് നൽകുന്നുവെന്ന് പേരിൽ ഒരു പോസ്റ്റർ വാട്ട്സ്ആപ്പിൽ വൈറലാവുന്നുണ്ട്. വേനൽക്കാലത്ത് നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍ പെട്രോൾ നിറയ്ക്കരുത് എന്നാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ലോഗോയുള്ള പോസ്റ്റർ അവകാശപ്പെടുന്നത്.
“ഇന്ത്യൻ ഓയിൽ മുന്നറിയിപ്പ്: വരും ദിവസങ്ങളിൽ താപനില ഉയരാന്‍ സാധ്യതയുണ്ട്. അതിനാൽ നിങ്ങളുടെ വാഹനത്തിൽ പരമാവധി പരിധിയില്‍ പെട്രോൾ നിറയ്ക്കരുത്. ഇത് ഇന്ധന ടാങ്ക് പൊട്ടിത്തെറിക്ക് കാരണമാകും. ദയവായി നിങ്ങളുടെ വാഹനത്തിൽ പകുതി ടാങ്ക് ഇന്ധനം നിറച്ച് വായുവിനുള്ള ഇടം വയ്ക്കുക. പരമാവധി പെട്രോൾ നിറച്ചതിനാൽ ഈ ആഴ്‌ച 5 സ്‌ഫോടനങ്ങൾ സംഭവിച്ചു. പെട്രോൾ ടാങ്ക് ദിവസത്തിൽ ഒരിക്കൽ തുറന്ന് അകത്ത് കെട്ടിക്കിടക്കുന്ന വാതകം പുറത്തേക്ക് വരട്ടെ. ശ്രദ്ധിക്കുക: നിങ്ങളുടെ കുടുംബാംഗങ്ങൾക്കും മറ്റെല്ലാവർക്കും ഈ സന്ദേശം അയയ്‌ക്കുക, അതിലൂടെ ആളുകൾക്ക് ഈ അപകടം ഒഴിവാക്കാൻ കഴിയും. നന്ദി” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
വാട്ട്സ്ആപ്പിൽ വിവിധ ഗ്രൂപ്പുകളിൽ ഈ പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ഇതിന്റെ ആധികാരികത പരിശോധിക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ ഒരു സന്ദേശം ഞങ്ങൾക്ക് ലഭിച്ചു. വാട്ട്സ്ആപ്പിലേത് പോലെ വൈറൽ അല്ലെങ്കിലും ഈ പോസ്റ്റർ ഫേസ്ബുക്കിലും പ്രചരിക്കുന്നുണ്ട്. Grace Tours Travels എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 116 ഷെയറുകൾ ഉണ്ടായിരുന്നു.
Prasad Vedavyasan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കണ്ടപ്പോൾ 38 ഷെയറുകൾ ഉണ്ടായിരുന്നു.
തുടര്‍ച്ചയായി കൂടിയിരുന്ന പെട്രോൾ വില ഒരു രണ്ടാഴ്ച്ച കാലയളവിൽ ലിറ്ററിന് 10 രൂപയോളം വർദ്ധിച്ചു. അതിനു ശേഷം പൊതുജനങ്ങൾക്ക് ആശ്വാസമായി പെട്രോൾ-ഡീസൽ വിലയിൽ തുടർച്ചയായ അഞ്ചാം ദിനവും വർദ്ധനവില്ല. കഴിഞ്ഞ അഞ്ച് ദിവസമായി ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്.
മാർച്ച് 22 മുതൽ (മാർച്ച് 24 ഒഴികെ) എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിക്കുന്നത് തുടർന്നിരുന്നു. അതിനു ശേഷമാണ് ഏപ്രിൽ 11ന് മുൻപുള്ള അഞ്ച് ദിവസം പെട്രോൾ വിലയിൽ മാറ്റമില്ലാതെയിരിക്കുന്നത്. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച മാർച്ച് 22 മുതലാണ് ഇന്ത്യയിൽ ഇന്ധന വില ഉയർന്നു തുടങ്ങിയത്.
ഈ വില വർധനവുമായി ചേർത്ത് വെച്ചാണ് ഈ പോസ്റ്റുകൾ വൈറലാവുന്നത്. ഈ പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്ന ചിലർ പറയുന്നത്, “ഫുൾ ടാങ്ക് ഒക്കെ അടിക്കണേൽ ഒന്നുകിൽ വലിയ മിത്രം പറഞ്ഞ 15 ലക്ഷം കിട്ടണം അല്ലെങ്കിൽ ചെറിയ മിത്രം പറഞ്ഞ 50 നു പെട്രോൾ കിട്ടണം. ഇല്ലെങ്കിൽ നമ്മളില്ലേ.” എന്നാണ്.
മുൻപും പെട്രോൾ വിലക്കയറ്റം സമൂഹമാധ്യമങ്ങളിൽ ചില പ്രചരണങ്ങൾക്ക് കാരണമായിരുന്നു. ഉത്തര്‍പ്രദേശ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ച മാർച്ച് 8 മുതൽ പെട്രോൾ വിലയുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായിരുന്നു. അതിൽ ഒരു പ്രചരണം ഞങ്ങൾ മുമ്പ് ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തപ്പോൾ വിഷയത്തിൽ 2019 ജൂൺ 3-ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒരു വിശദീകരണം പ്രസിദ്ധീകരിച്ചിരുന്നുവെന്ന് കണ്ടു. “ഇന്ത്യൻ ഓയിൽ താഴെ കൊടുത്തിരിക്കുന്ന ന് മുന്നറിയിപ്പ് നൽകിയതായി സോഷ്യൽ മീഡിയയിൽ ഊഹാപോഹങ്ങൾ പരക്കുന്നുണ്ട്. താപനിലയിൽ വർദ്ധനവ് ഉണ്ടാവുമ്പോൾ ദയവായി ടാങ്കിന്‍റെ പരമാവധി അളവ് വരെ പെട്രോൾ നിറയ്ക്കരുത്. അത് ഇന്ധന ടാങ്കിൽ സ്ഫോടനം ഉണ്ടാവാൻ ഇടയാക്കും. പെട്രോൾ പകുതി ടാങ്ക് നിറച്ച് ബാക്കി വായു നിറയ്ക്കുക, എന്നൊക്കെയാണ് ഈ കിംവദന്തികൾ പറയുന്നത്. ഇന്ത്യൻ ഓയിൽ ഈ ഊഹാപോഹങ്ങൾ നിഷേധിക്കുകയും ചില കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്യുന്നു: “വാഹന നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾ ഡിസൈൻ ചെയ്യുന്നത് , ക്ലെയിമുകൾ, ആംബിയന്‍റ് കണ്ടിഷനുകൾ തുടങ്ങി എല്ലാവിധ പെര്‍ഫോമന്‍സ് മാനദണ്ഡങ്ങൾ മുന്നിൽ കണ്ടും എല്ലാ സുരക്ഷാ വശങ്ങളും പരിഗണിച്ചുമാണ്. പെട്രോൾ/ഡീസൽ വാഹനങ്ങളുടെ ഇന്ധന ടാങ്കിൽ വ്യക്തമാക്കിയ പരമാവധി വോളിയം നിറയ്ക്കാം. തണുപ്പ് കാലത്ത് ആയാലും വേനൽക്കാലത്ത് ആയാലും നിർമ്മാതാവ് വ്യക്തമാക്കിയ പൂർണ്ണ പരിധി വരെ (പരമാവധി) വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാം. അത് തീർത്തും തികച്ചും സുരക്ഷിതമാണ്.”
അവരുടെ ഫേസ്ബുക്ക് പേജിൽ ഏപ്രിൽ 9 ന് ഈ പ്രചരണം വ്യാജമാണ് എന്ന് വ്യക്തമാക്കി കൊണ്ട് ഒരു പ്രസ്താവന കൊടുത്തിട്ടുണ്ട് എന്നും കീ വേർഡ് സെർച്ചിൽ മനസിലായി. “#IndianOil-ൽ നിന്നുള്ള പ്രധാന അറിയിപ്പ്. തണുപ്പ് കാലമോ വേനൽക്കാലമോ എന്ന് പരിഗണിക്കാതെ നിർമ്മാതാവ് പറഞ്ഞിട്ടുള്ള അളവ് വരെ (പരമാവധി) വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കുന്നത് തികച്ചും സുരക്ഷിതമാണ്,” എന്നാണ് ആ പോസ്റ്റ് പറയുന്നത്.
ഫെഡറേഷൻ ഓഫ് ഓൾ-ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് (FAIPT)വൈസ് പ്രസിഡന്റ് ശബരിനാഥും ഈ പ്രസ്താവന തെറ്റാണ് എന്ന് വ്യക്തമാക്കി. “വേപ്പർ എക്സ്പാൻഷൻ സാധ്യത കൂടി കണക്കാക്കിയാണ് ഒരു വാഹനത്തിന്റെ ഫുൾ ടാങ്ക് കപ്പാസിറ്റി നിർമാതാക്കൾ ഫിക്സ് ചെയ്യുന്നത്. അതായത് ഫുൾ ടാങ്ക് കപ്പാസിറ്റി 50 ലിറ്റർ ആയി നിജപ്പെടുത്തിയ വാഹനത്തിൽ ശരിക്കും ഒരു 55 ലിറ്റർ വരെ കൊള്ളും. എന്നാൽ ഫുൾ ടാങ്ക് കപ്പാസിറ്റി ആയി കണക്കാക്കുന്ന 50 ലിറ്റർ കഴിയുമ്പോൾ ഒരു ഫിൽറ്റർ ഉണ്ട്. ആ ഫിൽറ്റർ വരെ മാത്രമേ ഇന്ധനം നിറയുക ഉള്ളൂ,” ശബരിനാഥ് പറഞ്ഞു.
വായിക്കുക: ഈ ആയുധ ശേഖരത്തിന്‍റെ ചിത്രം ഗോരഖ്പുറിലെ ഒരു മദ്രസയില്‍ നിന്നല്ല
വേനൽക്കാലത്ത് ഫുൾ ടാങ്ക് അടിച്ചാൽ സ്ഫോടന സാധ്യത എന്ന പേരിൽ പ്രചരിക്കുന്ന ഇന്ത്യൻ ഓയിൽ കോർപറേഷൻ മുന്നറിയിപ്പ് വ്യാജമാണ് എന്ന് ഐഒസി തന്നെ ഫേസ്ബുക്കിലും ട്വീറ്ററിലും വ്യക്തമാക്കിയതാണ്. ഇത്തരം സ്‌ഫോടനങ്ങൾക്കുള്ള സാധ്യത ഒഴിവാക്കിയാണ് വാഹന നിർമ്മാതാക്കൾ ഇന്ധന ടാങ്ക് രൂപ കല്പന ചെയ്തിരിക്കുന്നത്.
വായിക്കുക: യുവാക്കൾ പള്ളിയിൽ കയറി കാവി കൊടി വീശുന്ന വീഡിയോയ്ക്ക് കരൗളി അക്രമവുമായി ബന്ധമില്ല
Sources
Tweet by Indian Oil Corporation Ltd
Facebook Post by Indian Oil Corporation Ltd
Telephone Conversation with Federation of All-India Petroleum Traders (FAIPT)
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023