Claim
രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി.
Fact
ബിഹാറിൽ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതാണ് വീഡിയോയിൽ.
രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിലെ ഹിന്ദിയിലുള്ള സൗണ്ട് ട്രാക്കിൽ, ആരോ ഉദ്യോഗസ്ഥനെ സ്റ്റേഷനിലേക്ക് സ്വാഗതം ചെയ്യുന്നത് കേൾക്കാം. സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ, “സർ, ഐപിഎസ്… സിക്കന്ദര പോലീസ് സ്റ്റേഷനിലേക്ക് വരൂ” എന്ന് പറയുന്നത് കേൾക്കാം. തുടർന്ന് യൂണിഫോമിലുള്ള ഈ ആൾ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്നു. അയാളുടെ കൈവശം റിവോൾവറും കാണാം.
“എപ്പോഴാണ് നിങ്ങൾ ഐപിഎസ് ആയത്?,” എന്ന് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പറയുന്നതും, “₹2 ലക്ഷം കൊടുത്തപ്പോൾ,” എന്ന് വന്ന ആൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. മനോജ് സിങ്ങ് എന്ന ആൾക്കാണ് പൈസ കൊടുത്തത് എന്നും അയാൾ ഖൈരാ എന്ന സ്ഥലത്തുള്ള ആളാണെന്നും വീഡിയോയിൽ അയാൾ പറയുന്നുണ്ട്. തുടർന്ന് കയ്യിലുള്ള പിസ്റ്റൾ സ്റ്റേഷനിൽ ഏൽപ്പിക്കുന്നത് വിഡിയോയിൽ കാണാം.
“രണ്ട് ലക്ഷം രൂപ കൊടുക്കാൻ പറഞ്ഞു കയ്യോടെ കൊടുത്ത് ഐപിഎസ് ഉദ്യോഗസ്ഥൻ ആയി. യൂപിയിൽ ആണ്,” എന്നാണ് വിഡിയോയ്‌ക്കൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക: Fact Check: രണ്ട് ചിറകുകളുള്ള കുട്ടി സിനിമയിലേതാണ്
Fact Check/Verification
Selective Athiest എന്ന ഒരാൾ ഇത്തരം ഒരു പോസ്റ്റിന്റെ കമന്റിൽ, “ഇവനെ പോലീസ് പൊക്കിയതാണ്. വ്യാജ ഐപിഎസ് ചമഞ്ഞതിന്. സംഭവം ബീഹാറിലാണ്,” എന്ന് പറഞ്ഞത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു.

ഇത് ഒരു സൂചനയായി എടുത്ത്, ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ ഇന്ത്യൻ എക്സ്‌പ്രസിന്റെ സെപ്റ്റംബർ 22, 2024ലെ ലേഖനം കണ്ടു. അതിൽ വൈറൽ ഫോട്ടോയിൽ കാണുന്ന പോലീസ് വേഷം ധരിച്ച ആളുടെ ഫോട്ടോയും ഉണ്ട്.
“യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷകൾ ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നാണ്. ഓരോ വർഷവും ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷകൾ വിജയിക്കുന്നതിനായി അദ്ധ്വാനിക്കുമ്പോൾ, ബിഹാറിൽ നിന്നുള്ള ആൺകുട്ടി 18-ാം വയസ്സിൽ സിവിൽ സർവീസ് പരീക്ഷയെഴുതാതെ “ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്)” ആയിത്തീർന്നു,” എന്നാണ് വാർത്ത പറയുന്നത്.
“ഒരു ഐപിഎസ് ഓഫീസറുടെ യൂണിഫോമും പിസ്റ്റളും അയാൾ വാങ്ങി ഇപ്രകാരം പോലീസ് ഉദ്യോഗസ്ഥനായി മാറിയ മിഥിലേഷ് കുമാർ ഇപ്പോൾ ശ്രദ്ധാകേന്ദ്രമാണ്,” വാർത്ത തുടർന്ന് പറയുന്നു.
“എന്നിരുന്നാലും, അദ്ദേഹത്തിൻ്റെ കളികൾ അധിക നാൾ നീണ്ടു നിന്നില്ല. മിഥിലേഷ് തൻ്റെ വ്യാജ യൂണിഫോമും തോക്കും കാണിച്ച് ഒടുവിൽ അറസ്റ്റിലേക്ക് നയിക്കപ്പെട്ട സംഭവം jansatta.com റിപ്പോർട്ട് ചെയ്യുന്നുണ്ട്,” വാർത്ത കൂട്ടിച്ചേർക്കുന്നു.
“ബീഹാറിലെ ജാമുയി ജില്ലയിൽ മനോജ് സിംഗ് എന്നയാൾ മിഥിലേഷിനെ കബളിപ്പിച്ച് ₹2 ലക്ഷം തട്ടിയെടുത്തു. പിന്നെ, ഐപിഎസ് ഉദ്യോഗസ്ഥന്റെ പുർണ്ണ യൂണിഫോമിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് അയച്ചു,” വാർത്ത പറയുന്നു.
“വ്യാജ ഉദ്യോഗസ്ഥനെ സിക്കന്ദര പോലീസ് സ്‌റ്റേഷനിലേക്ക് ലോക്കൽ പോലീസ് എസ്കോർട്ട് ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. വിഡിയോയിൽ ഒരു ഉദ്യോഗസ്ഥൻ പരിഹാസത്തോടെ പറയുന്നത് കേൾക്കാം, “വരൂ, സാർ, ഐപിഎസ് സിക്കന്ദര പോലീസ് സ്റ്റേഷനിലേക്ക് വരൂ. തുടർന്ന്, അയാൾ തൻ്റെ പിസ്റ്റൾ അധികാരികൾക്ക് കൈമാറി,” എന്നും വാർത്തയിൽ ഉണ്ട്.

തുടർന്ന്, വൈറൽ ഫോട്ടോയിൽ ഉള്ള ആളുടെ പടമുള്ള ഒരു റിപ്പോർട്ട് എബിപി ലൈവ് സെപ്റ്റംബർ 24, 2022ൽ കൊടുത്തിരിക്കുന്നത് കണ്ടു.
“ഐപിഎസ് ഓഫീസറാകുമെന്ന പ്രതീക്ഷിയിൽ രണ്ട് ലക്ഷം രൂപ നൽകി കബളിപ്പിക്കപ്പെട്ട ബിഹാറിലെ ജമുയി സ്വദേശി മിഥിലേഷ് മാജ്ഹി എന്ന യുവാവ് ഇപ്പോൾ പുതിയൊരു സ്വപ്നം വെളിപ്പെടുത്തിയിരിക്കുകയാണ്,” എബിപി ലൈവ് വാർത്ത പറയുന്നു.
“ഇൻ്റർനെറ്റിൻ്റെ ശക്തിക്ക് നന്ദി. ഒറ്റരാത്രി കൊണ്ട് മിഥിലേഷ് രാജ്യമെമ്പാടും അറിയപ്പെട്ടു. ജമുയിയിലെ സിക്കന്ദര പോലീസ് സ്‌റ്റേഷനിലേക്ക് നടന്നു നീങ്ങുന്ന അദ്ദേഹത്തിൻ്റെ വീഡിയോ ലക്ഷക്കണക്കിന് പേർ കണ്ടു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഷെയർ ചെയ്യപ്പെട്ടു,” വാർത്ത കൂട്ടിച്ചേർക്കുന്നു.
“ഒരു പുതിയ വീഡിയോയിൽ, 18 കാരനായ മിഥിലേഷ് മജ്ഹി തൻ്റെ പുതിയ സ്വപ്നം പങ്കിടുന്നു. അഭിമുഖത്തിൻ്റെ വൈറൽ വീഡിയോയിൽ, ഒരു പോലീസ് ഓഫീസറാകാനുള്ള തൻ്റെ പ്രതീക്ഷകൾ ഉപേക്ഷിച്ച് “ഡോക്ടർ” ആകാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.” വാർത്ത തുടരുന്നു.
“ഇപ്പോൾ, എനിക്ക് പോലീസ് ഓഫീസർ ആവാൻ ആഗ്രഹമില്ല, എനിക്ക് ഡോക്ടറാകണം.” എന്തുകൊണ്ടാണ് അത്തരമൊരു അഭിലാഷം പുലർത്തുന്നുവെന്ന് ചോദിച്ചപ്പോൾ മിഥിലേഷ് പറയുന്നു: “എനിക്ക് ആളുകളെ രക്ഷിക്കണം,” വാർത്തയിൽ വ്യക്തമാക്കുന്നു.

ഡോക്ടർ ആകാനുള്ള ആഗ്രഹം വ്യക്തമാക്കുന്ന മിഥിലേഷിൻറെ പുതിയ വീഡിയോയെ കുറിച്ചുള്ള വാർത്ത സെപ്റ്റംബർ 24,2024ലെ ഇന്ത്യ ടൈംസും പ്രസീദ്ധീകരിച്ചിട്ടുണ്ട്.
“ഒരു അഭിമുഖത്തിൽ മിഥിലേഷിനോട് ചോദിച്ചു, നിങ്ങൾ പത്താം ക്ലാസ് പാസായി, നിങ്ങൾ ഇതിനകം ഒരു ഐപിഎസ് ഓഫീസറായി, ഇനി നിങ്ങൾക്ക് എന്താണ് ചെയ്യേണ്ടത്?,” അതിന് മിഥിലേഷ് മറുപടി പറഞ്ഞു, “ഇപ്പോൾ ഞാൻ ഒരു പോലീസ് ഓഫീസറാകില്ല. ഇനി ഞാൻ ഡോക്ടറാകും,” വാർത്ത വ്യക്തമാക്കുന്നു.
ഡോക്ടറായി നിങ്ങൾ എന്ത് ചെയ്യും എന്ന് ചോദിച്ചപ്പോൾ അവൻ മറുപടി പറഞ്ഞു, “ഞാൻ രക്ഷിക്കും. എല്ലാവരെയും രക്ഷിക്കും,” വാർത്ത കൂട്ടിച്ചേർക്കുന്നു.

India Times’s report
ഫേക്ക് ഐപിഎസ് എന്ന ഹാഷ്ടാഗിൽ ഒരു എക്‌സ് പോസ്റ്റിൽ വൈറൽ വീഡിയോയിലെ ദൃശ്യങ്ങൾ നാഷണൽ ക്രൈം റികാർഡ്‌സ് ബ്യുറോ സെപ്റ്റംബർ 20,2024ൽ പ്രസീദ്ധീകരിച്ചിട്ടുണ്ട്.
“ബിഹാറിലെ ജാമുയിയിൽ 18 വയസ്സുള്ള ഒരു ആൺകുട്ടി യുപിഎസ്‌സി പാസാകാതെ ഐപിഎസായി. പോലീസ് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു- ‘ഞാനൊരു ഐപിഎസാണ്”, പിന്നെ എന്താണ് സംഭവിച്ചത്, വീഡിയോ കാണുക, എന്നാണ് പോസ്റ്റിന്റെ വിവരണം.

ഇവിടെ വായിക്കുക:Fact Check: ടോയ്‌ലെറ്റിലെ സ്‌ഫോടനത്തിന്റെ ദൃശ്യം ലബനാനിലേതല്ല
Conclusion
ബിഹാറിൽ വ്യാജ ഐപിഎസ് ഉദ്യോഗസ്ഥനെ പിടികൂടുന്നതാണ് വൈറൽ വീഡിയോയിൽ ഉള്ളതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ആ ദൃശ്യങ്ങൾ രണ്ട് ലക്ഷം രൂപ കൈക്കൂലി കൊടുത്ത് യുപിയിൽ ഒരാൾ ഐപിഎസ് ഉദ്യോഗസ്ഥൻ ആയി എന്ന പേരിൽ വ്യാജമായി ഷെയർ ചെയ്യപ്പെടുകയാണെന്നും ഞങ്ങൾക്ക് ബോധ്യമായി.
Result: Partly False
Sources
News Report by Indian Express on September 24, 2024
News Report by ABP Live on September 22, 2024
News Report by India Times on September 24, 2024
X post @NCIBHQ on September 20, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.