വടകര ഓട്ടം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥി നീരജിന്റെ കൊലപാതകത്തെ തുടർന്നാണ് ഇത് വൈറലാവുന്നത്.
ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്ത എസ്എഫ്ഐ പ്രവർത്തകരും നാട്ടുകാരും തമ്മിൽ വടകര എംയുഎം ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ജനുവരി 11 ന് രാവിലെ സംഘർഷമുണ്ടായി. സംഘർഷം രൂക്ഷമായതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഠിപ്പ് മുടക്ക് സമരം ആഹ്വാനം ചെയ്തിട്ടും സ്കൂളിൽ ക്ലാസ് നടക്കുന്നതറിഞ്ഞാണ് എസ്എഫ്ഐക്കാർ എത്തിയത്. സമരം നടക്കാത്ത സ്കൂൾ ആയതിനാൽ ക്ലാസ് നിർത്തി കുട്ടികളെ വിടാൻ പറ്റില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ക്ലാസ് വിടണമെന്ന നിലപാടിൽ എസ്എഫ്ഐക്കാരും ഉറച്ച് നിന്നതോടെ വാക്കേറ്റമുണ്ടാവുകയും തുടർന്ന് രക്ഷിതാക്കളും പരിസരവാസികളായ നാട്ടുകാരും സംഭവത്തിൽ ഇടപെടുകയായിരുന്നു. അതേസമയം, ഉച്ചഭക്ഷണം കൊടുത്ത ശേഷം ക്ലാസ് വിടാമെന്ന് അറിയിച്ചെങ്കിലും സമരക്കാർ അത് അംഗീകരിക്കാൻ തയ്യാറായില്ലെന്ന് അധ്യാപകർ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് എസ്എഫ്ഐ വടകരയിൽ പ്രകടനം നടത്തി.
ത്രയംബക കേരളം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിനു ഞങ്ങൾ പരിശോധിക്കുമ്പോൾ 1.7 k റിയാക്ഷനുകളും 774 ഷെയറുകളും ഉണ്ടായിരുന്നു.

Kalesh Kattiparambil എന്ന ഐഡിയിൽ നിന്നുള്ള ഈ പോസ്റ്റിന് 122 ഷെയറുകളാണ് ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടത്.

ബിജെപി പതിനഞ്ചാം വാർഡ് അനങ്ങന്നടി എന്ന ഐഡിയുടെ പോസ്റ്റിനു ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 17 ഷെയറുകൾ ഉണ്ടായിരുന്നു.

Fact Check/Verification
പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ അറിയാൻ ഞങ്ങൾ ചില കീ വേർഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്തു. അപ്പോൾ Ncm Ashraf എന്ന ഐഡിയിൽ നിന്നും ജനുവരി 23,2018 ൽ പോസ്റ്റ് ചെയ്ത വീഡിയോ കിട്ടി. “പെരിന്തൽമണ്ണയിൽ കണ്ടം വഴി ഓടുന്ന ധീര സഖാക്കൾ,” എന്നാണ് വീഡിയോയുടെ വിവരണം.
തുടർന്ന് പെരിന്തല്‍മണ്ണയിലെ സംഘർഷത്തെ കുറിച്ച് ഞങ്ങൾ സേർച്ച് ചെയ്തു. അപ്പോൾ ജനുവരി 22 2018 ലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കിട്ടി.
“പെരിന്തല്‍മണ്ണ പോളിടെക്‌നിക്ക് കോളേജില്‍ എസ്എഫ്‌ഐ-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയത് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലെ ലീഗ് ഓഫീസ് അടിച്ചുതകര്‍ത്തു. അതാണ് സംഘർഷത്തിന് കാരണമായത്,” എന്നാണ് വാർത്ത പറയുന്നത്.
ഇനി വൈറലായ വീഡിയോയിൽ പറയുന്നത് പോലെ വടകരയിലെ സംഭവത്തിൽ എന്താണ് നടന്നത് എന്നറിയാൻ അതിനെ കുറിച്ചുള്ള മനോരമ ഓൺലൈനിന്റെ വാർത്ത പരിശോധിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. 15 എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് വാർത്തയിൽ പറയുന്നത്.
കൂടുതൽ വ്യക്തതയ്ക്കായി ഏഷ്യാനെറ്റ് ന്യൂസിന്റെ റീജിണൽ എഡിറ്ററായ ഷാജഹാൻ കാളിയതിനെ ബന്ധപ്പെട്ടു. ഏഷ്യാനെറ്റ് ന്യൂസിൽ വന്ന ദൃശ്യങ്ങൾ അവരുടെ സ്ട്രിങ്ങർ പ്രാദേശിക തലത്തിൽ സംഘടിപ്പിച്ചതാണ്.ആ ദൃശ്യങ്ങളിൽ ഒന്നും എസ്എഫ്ഐക്കാരെ നാട്ടുകാർ ഓടിക്കുന്ന വിഷ്വലുകൾ ഉണ്ടായിരുന്നില്ല, അദ്ദേഹം പറഞ്ഞു.
“പ്രാദേശിക തലത്തിൽ നിന്നും ഞങ്ങൾ സംഘടിപ്പിച്ച ദൃശ്യങ്ങളിലും എസ്എഫ്ഐക്കാരെ നാട്ടുകാർ തല്ലിയോടിക്കുന്ന രംഗങ്ങൾ ഇല്ല.”
പ്രാദേശിക പത്രപ്രവർത്തകനായ സുധീരനെ ഞങ്ങൾ ബന്ധപ്പെട്ടു. ഈ അടുത്ത ദിവസം വടകരയിൽ നടന്ന സംഘർഷത്തിൽ ആരെയും സംഭവ സ്ഥലത്ത് നിന്നും ഓടിച്ചിട്ടില്ല. പോലീസ് എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു സംഭവ സ്ഥലത്ത് നിന്നും മാറ്റുകയായിരുന്നു, അദ്ദേഹം പറഞ്ഞു.
Conclusion
വടകര ഓട്ടം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം വടകരയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. അത് 2018 ൽ പെരിന്തൽമണ്ണയിൽ നടന്ന സംഘര്ഷത്തിന്റെതാണ്.
Result: Misleading Content/Partly False
വായിക്കാം:“ക്രിസ്ത്യാനികളെ ആക്രമിച്ചാൽ പത്തുവർഷം തടവ് ലഭിക്കും,”എന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടില്ല
Sources
Conversation with Asianet News Kozhikode Regional Editor Shajahan Kaliyath
Conversation with Sudheeran, Local Correspondent of a Malayalam Daily
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.