Claim: ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന ദൃശ്യം.
Fact: കർഷക സംഗമത്തിൽ മോഡറേറ്ററുമായി തർക്കിച്ച് ആൻ്റോ ആന്റണി ഇറങ്ങി പോവുന്ന ദൃശ്യം.
ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്നു എന്ന പേരിൽ ഒരു വീഡിയോ വൈറലാവുന്നുണ്ട്. “എംപി ഓടി രക്ഷപ്പെട്ടു. ആൻ്റോ ആന്റണിയെ നാട്ടുകാർ പറപ്പിക്കുന്നു,” എന്ന എഴുത്ത് വിഡിയോയ്‌ക്കൊപ്പം കാണാം.
നിലവിലെ എം.പിയും കോൺഗ്രസ്സ് നേതാവുമായ ആൻ്റോ ആൻ്റണി യുഡിഎഫിന് വേണ്ടിയും എൽഡിഎഫിനു വേണ്ടി മുൻ ധനകാര്യമന്ത്രിയും സിപിഎം നേതാവുമായ ടി എം തോമസ് ഐസക്കും എൻഡിഎയ്ക്ക് വേണ്ടി കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് എ കെ ആൻ്റണിയുടെ മകൻ അനിൽ കെ ആൻ്റണി ബിജെപി ടിക്കറ്റിലും മത്സരിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. ആ മണ്ഡലത്തിൽ വോട്ട് തേടിയിറങ്ങിയ നിലവിലെ എംപിയെ നാട്ടുകാർ ഓടിക്കുന്നുവെന്നാണ് പ്രചരണം.
CPIM ഇരവിപേരൂർ ഏരിയ കമ്മറ്റി എന്ന ഐഡിയിൽ നിന്നും റീൽസായി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞങ്ങൾ കാണും വരെ 491 ഷെയറുകൾ ഉണ്ടായിരുന്നു.

Communist Keralam Insta എന്ന പ്രൊഫൈലിലെ റീൽസിന് ഞങ്ങൾ കണ്ടപ്പോൾ 85 ഷെയറുകൾ ഉണ്ടായിരുന്നു.

നാറാണ്ണംമൂഴി എന്‍റെ പഞ്ചായത്ത് എന്ന ഗ്രൂപ്പിൽ Abin Ranni എന്ന ഐഡിയിട്ട പോസ്റ്റിന് ഞങ്ങൾ കാണും വരെ 15 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്
Fact Check/Verification
ഞങ്ങൾ വീഡിയോ ശ്രദ്ധിച്ചപ്പോൾ അതിൽ ഒരു ബാനർ കണ്ടു. ബാനറിൽ “വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം” എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ Drisya News Live എന്ന ഒരു വാട്ടർമാർക്ക് ദൃശ്യങ്ങളിൽ സൂപ്പർ ഇമ്പോസ് ചെയ്തിരുന്നതായും കണ്ടു. ആ സൂചനകൾ ഉപയോഗിച്ച് ഫേസ്ബുക്കിൽ സേർച്ച് ചെയ്തപ്പോൾ, പ്രാദേശിക ചാനലായ Drisya News Liveന്റെ ഫേസ്ബുക്ക് പേജിൽ ഇതേ വീഡിയോയുടെ ദൃശ്യങ്ങൾ 2024 ഏപ്രിൽ 20ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.

“കോരുത്തോട്ടിൽ നടന്ന കർഷക സംഗമത്തിൽ പത്തനംതിട്ട എംപി ആൻ്റോ ആൻറണിയും അവതാരകനുമായി രൂക്ഷമായ ഭാഷയിൽ തർക്കം. തർക്കത്തെ തുടർന്ന് ചർച്ച അവസാനിപ്പിച്ച് എംപി വേദി വിട്ടു,” എന്നാണ് വീഡിയോയുടെ വിവരണം. “കർഷക മുന്നണി സംഘടിപ്പിച്ച പരിപാടിയായിരുന്നു. ദൃശ്യ ചാനൽ ഈ പരിപാടി കവർ ചെയ്തു എന്നേയുള്ളു,” എന്ന ഡിസ്ക്ളൈമർ വീഡിയോയുടെ വിവരണത്തിലുണ്ട്.
ഇത് ഒരു സൂചനയായി എടുത്ത് ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് ചെയ്തു. അപ്പോൾ മലയോര സംരക്ഷണ സമിതി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് നേതാക്കൾ ഇറങ്ങിപ്പോയതിനെ കുറിച്ചുള്ള വിശദമായ വാർത്ത മാതൃഭൂമി ന്യൂസ് 2024 ഏപ്രിൽ 21ന് അപ്‌ലോഡ് ചെയ്തിട്ടുണ്ട് എന്ന് കണ്ടെത്തി.
ആൻ്റോ ആന്റണിയെ കൂടാതെ ഇപ്പോൾ ബിജെപിയിലുള്ള പിസി ജോർജ്, സിപിഐ നേതാവ് വാഴൂർ സോമൻ എംഎൽഎ, എന്നിവർ മോഡറേറ്ററുമായി തർക്കിക്കുന്നതും വേദി വിട്ട് ഇറങ്ങിപോകുന്നതും കാണാം. അവതാരകന്റെ ഇടപെടലിനെ തുടർന്നാണ് ഇറങ്ങി പോയത് എന്ന് ആൻ്റോ ആന്റണി പറഞ്ഞതായും വാർത്തയിൽ ഉണ്ട്. അവതാരകൻ ചോദ്യങ്ങൾക്ക് മറുപടി പറയാൻ മതിയായ സമയം നൽകാത്തത് കൊണ്ടാണ് ഇറങ്ങി പോയത് എന്ന് വാർത്ത റിപ്പോർട്ട് ചെയ്ത സികെ അബിലാലും പറയുന്നത് റിപ്പോർട്ടിൽ കേൾക്കാം. അഡ്വക്കേറ്റ് ജോണി കെ ജോർജായിരുന്നു അവതാരകൻ എന്നും വാർത്തയിലുണ്ട്.

“സംവാദത്തിനിടെ അവതാരകനുമായി തര്‍ക്കം; ആൻ്റോ ആന്റണിയും വാഴൂര്‍ സോമനും പി.സി ജോര്‍ജും ഇറങ്ങിപ്പോയി,” എന്ന തലക്കെട്ടിൽ ജീവൻ ന്യൂസ് ഈ വാർത്ത 2024 ഏപ്രിൽ 21ന് അവരുടെ വെബ്‌സൈറ്റിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർത്തയ്‌ക്കൊപ്പം പിസി ജോർജ്, ആൻ്റോ ആന്റണി എന്നിവർ സംസാരിക്കുന്ന ദൃശ്യങ്ങളും ഉണ്ട്. ഈ ദൃശ്യങ്ങളിൽ വന്യജീവി ശല്യം ശാശ്വതമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കർഷക മഹാസംഗമം” എന്ന് എഴുതിയ ബാനർ അവ്യക്തമായി കാണാം.

Conclusion
കർഷക സംഗമം പരിപാടിക്കിടെ മോഡറേറ്ററുമായി തർക്കിച്ചാണ് ആൻ്റോ ആന്റണി ഇറങ്ങിപ്പോയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പിസി ജോർജ്, വാഴൂർ സോമൻ എംഎൽഎ. എന്നിവരും ഇതേ പരിപാടിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു. ആൻ്റോ ആന്റണിയെ നാട്ടുകാർ ഓടിക്കുന്ന ദൃശ്യം എന്ന അവകാശവാദം തെറ്റാണ്.
Result: False
ഇവിടെ വായിക്കുക:Fact Check: ബിജെപി സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് റാലിയെ മുസ്ലിങ്ങൾ അക്രമിക്കുന്ന ദൃശ്യമല്ലിത്
Sources
YouTube Video by Drisya News Live on April 20, 2024
YouTube Video by Mathrubhumi News on April 21, 2024
Report by Jeevan News on April 21, 2024
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.