Fact Check
Fact Check: താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേരാണോ ഫോട്ടോയിൽ?
Claim
താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേർ.
Fact
ഫോട്ടോയിൽ ഉള്ള കുടുംബം ജീവനോടെ ഉണ്ട്.
താനൂർ ഒട്ടുംപുറം തൂവൽ തീരത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് ഒരു കുടുംബത്തിലെ 11 പേർ മരിച്ചത് ഒരു പ്രദേശത്തെ ആകെ ഞെട്ടിച്ചു. പെരുന്നാൾ അവധിയോടനുബന്ധിച്ച് താനൂർ കുന്നുമ്മൽ സൈതലവിയുടെ കുടുംബവീട്ടിൽ ഒത്തുചേർന്നതായിരുന്നു സഹോദരങ്ങളായ കുന്നുമ്മൽ ജാബിർ, കുന്നുമ്മൽ സിറാജ് എന്നിവരുടെ ഭാര്യമാരും കുട്ടികളും സഹോദരിയും അടങ്ങുന്ന കുടുംബം. കുട്ടികളുടെ നിർബന്ധപ്രകാരമാണ് തൂവൽത്തീരത്തേക്ക് പോകാൻ തീരുമാനിച്ചത്.
കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ, മകന്‍ ജരീർ, കുന്നുമ്മൽ സിറാജിന്റെ ഭാര്യ, മക്കളായ നൈറ, റുഷ്ദ, സഹറ, സൈതലവിയുടെ ഭാര്യ സീനത്ത്, മക്കളായ ഷംന, ഹസ്ന, സഫ്ന എന്നിവരാണ് മരിച്ചത്. പത്തു മാസം മാത്രം പ്രായമുള്ള സിറാജിന്റെ കുഞ്ഞും മരിച്ചു.
താനൂർ ഒട്ടുംപുറം പൂരപ്പുഴയിൽ തൂവൽതീരത്തിനു സമീപം സ്വകാര്യ വിനോദയാത്രാ ബോട്ട് മറിഞ്ഞ് 12 കുട്ടികൾ ഉൾപ്പെടെ 22 പേർ മരിച്ച അപകടം നടന്നത് 2023 മേയ് 7 രാത്രി ഏഴരയോടെയാണ്. ബോട്ട് തലകീഴായി മറിഞ്ഞാണ് അപകടം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽ ഉൾപ്പെട്ടത്. ഈ സാഹചര്യത്തിലാണ് താനൂർ ബോട്ടപകടത്തിൽ മരിച്ച കുടുംബത്തിന്റേത് എന്ന തരത്തിൽ ഒരു ഫോട്ടോ ഷെയർ ചെയ്യപ്പെടുന്നത്.
“ഇന്നലെ നമ്മുടെ കൂടെ ഉണ്ടായിരുന്നു ഇവർ ഇന്ന് ഇല്ല. കണ്ണീരോടെ ആദരാഞ്ജലികൾ,” എന്ന വിവരണത്തോടെയാണ് പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടുന്നത്.
“ഇന്നലെ ഇവര്‍ ഈ ഭൂമിയില്‍ ഉണ്ടായിരുന്നവര്‍. ഇന്ന് എല്ലാവരും ഒരു ഖബറില്‍ അന്ത്യവിശ്രമം കൊള്ളുന്നു. ഒരു കുടുംബത്തിലെ 12 പേര്‍ ഒരുമിച്ച്,” എന്ന ഒരു കുറിപ്പ് ചില പോസ്റ്റുകൾക്കൊപ്പം ഷെയർ ചെയ്യപ്പെടുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു. വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും ഇത്തരം പോസ്റ്റുകൾ ഞങ്ങൾ കണ്ടു.

Oru Malayali Page എന്ന പേജിൽ നിന്നുള്ള ഫോട്ടോ ഞങ്ങൾ കാണും വരെ 31 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ട്.

കണ്ണാടി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ 30 പേർ ഷെയർ ചെയ്തിരുന്നു.

ഞങ്ങൾ കാണുമ്പോൾ, WE ARE ONE എന്ന ഐഡിയിൽ നിന്നും 18 പേർ പോസ്റ്റ് ഷെയർ ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check: കർണാടകയിൽ ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്ന വീഡിയോ ആണോ ഇത്
Fact Check/Verification
കണ്ണാടി എന്ന ഐഡിയിൽ നിന്നും ഷെയർ ചെയ്ത പോസ്റ്റിന് താഴെ, Bava Parambadan എന്ന ആളുടെ കമന്റ് കണ്ടു. “ഇത് അവരല്ല ഇത് വേറെ ഫാമിലിയാണ്. സുഹൃത്തിൻറെ അളിയനും ഫാമിലിയും ആണ് ജീവിച്ചിരിപ്പുണ്ട്,” എന്നാണ് കമന്റ്.

തുടർന്ന് ഞങ്ങൾ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, പ്രചരിക്കുന്ന ചിത്രത്തിലുള്ളവരുടെ കുടുംബാംഗമായ ചെമ്പന്‍ അബ്‌ദു എന്ന വ്യക്തിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ലഭിച്ചു. മേയ് 8,2023ലെ പോസ്റ്റ് ഇങ്ങനെയാണ്: “അസ്സലാമു അലൈകും, പ്രിയമുള്ളവരേ സോഷ്യൽ മീഡിയയിൽ വൈറലായി കാണുന്ന ഇന്നത്തെ ഒരു ഫോട്ടോ ആണിത് .ഇത് എന്റെ മക്കളും മരുമക്കളും പേരക്കുട്ടികളും (എന്റെ കുടുംബം ). ഞാനും ഭാര്യയും ചെറിയ മകൻ കുഞ്ഞു ഒഴികെ ബാക്കി എല്ലാവരും ഉണ്ട് ആ ഫോട്ടോയിൽ .ഇന്നലെ ചിറമംഗലത് ഒരു മുടി കളയലിന് പോയതായിരുന്നു.പരിപാടി കഴിഞ്ഞു മക്കൾ അവിടെ നിന്നും പോയതാണ് അവിടേക്ക്. അവർ ബോട്ട് യാത്ര കഴിഞ്ഞ് തിരിച്ചു വന്നു പിന്നത്തെ ട്രിപ്പിൽ ആണ് അപകടം ഉണ്ടായത് അൽഹംദു ലില്ലാഹ് എന്റെ കുടുംബം സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു.”

തുടർന്ന് ഞങ്ങൾ ഈ കുടുംബവുമായി വ്യക്തിപരമായി അടുപ്പമുള്ള തിരൂരങ്ങാടി സ്വദേശി സക്കറിയ കക്കടമ്പുരം എന്ന വ്യക്തിയുമായി ബന്ധപ്പെട്ടു. “മലപ്പുറം തിരൂരങ്ങാടി പെരുവെള്ളൂര്‍ സ്വദേശികളാണ് ഫോട്ടോയിൽ ഉള്ളത്. തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള കുടുംബമാണിത്,” എന്ന് ഞങ്ങളോട് അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക:Fact Check: ഇവിഎമ്മുകൾ കണ്ടെത്തിയ ബിജെപി നേതാവിന്റെ കാർ കർണാടകയിൽ നാട്ടുകാർ നശിപ്പിച്ചോ?
Conclusion
താനൂർ ബോട്ടപകടത്തിൽ മരിച്ച ഒരു കുടുംബത്തിലെ 11 പേർ അടങ്ങുന്ന ചിത്രമല്ലിതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി. ഈ ഫോട്ടോയിൽ ഉള്ള കുടുംബം ജീവിച്ചിരിപ്പുണ്ട്.
Result: False
ഇവിടെ വായിക്കുക:Fact Check: ന്യൂനപക്ഷങ്ങൾക്ക് മാത്രമായി വിദ്യാഭ്യാസ സഹായ നിധിയും മറ്റും സർക്കാർ നടപ്പിലാക്കുന്നുണ്ടോ?
Sources
Facebook post by Chemban Abdu on May 8,2023
Telephone conversation with Thirurangadi native Zakariya Kakkadampuram
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.