Fact Check
Fact Check: കെ ഫോൺ കേബിളുകൾ മുറിക്കുന്ന കോൺഗ്രസ്സുകാരാണോ വിഡിയോയിൽ?
Claim
വികസനം മുടക്കാൻ കെ ഫോൺ കേബിളുകൾ മുറിക്കുന്ന കോൺഗ്രസ്സുകാർ.
Fact
കേബിൾ ചുറ്റി ഒരാൾക്ക് അപകടം പറ്റിയതിനെ തുടർന്നുള്ള പ്രതിഷേധത്തിന്റെ വീഡിയോ.
കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
നിലവിൽ 18,000 ഓളം സർക്കാർ സ്ഥാപനങ്ങളിൽ കെ ഫോൺ മുഖേന ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാക്കിക്കഴിഞ്ഞു. 7,000 വീടുകളിൽ കണക്ഷൻ ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തീകരിച്ചു. അതിൽ 748 കണക്ഷൻ നൽകി. കെ ഫോണ്‍ പദ്ധതിയുടെ ഭാഗമായ അടിസ്ഥാന സേവനങ്ങള്‍ നല്കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐ എസ് പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ തന്നെ സംസ്ഥാന സർക്കാർ നേടിയിരുന്നു.
ആ പശ്ചാത്തലത്തിലാണ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് പ്രതിഷേധിച്ചുവെന്ന പേരിലൊരു വീഡിയോ വൈറലാവുന്നത്. മീഡിയവൺ ചാനലിന്റെ ലോഗോ ഉള്ള ഒരു വീഡിയോയാണ് പ്രചരിക്കുന്നത്. വീഡിയോയിൽ പശ്ചാത്തല സംഗീതം അല്ലാതെ സംഭാഷണങ്ങൾ ഒന്നും തന്നെയില്ല. വീഡിയോയിൽ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെയും കാണാം.
“ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ ചില കുബുദ്ധികൾ. നാളെ യുഡിഎഫ് നേതാക്കളുടെ വീട്ടുകളിലും കെ ഫോണിൻറെ കേബിൾ എത്തുമ്പോൾ അവരുടെ മക്കളും അതിലൂടെ വിദ്യാസമ്പന്നരാകും എന്നത് ഇവർ മറന്നു പോകുന്നു. വെറുതെയല്ല ജനങ്ങൾ ഇവരെ എഴുതിത്തള്ളിയത്,” എന്ന വിവരണത്തോടൊപ്പമാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
Abdul Rasheed Abdul Radeed എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ, അതിന് 4.2 K ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ Tijo Sebastian എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 86 പേർ ഷെയർ ചെയ്തിരുന്നു.

Sudheer Sudheer എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 56 പേരായിരുന്നു ഞങ്ങൾ കാണും വരെ ഷെയർ ചെയ്തത്.

ഇവിടെ വായിക്കുക: Fact Check: എരുമേലി വാവർ പള്ളിയിൽ നേർച്ചയായി കിട്ടിയ പണത്തിന്റെ വീഡിയോ ആണോ ഇത്?
Fact Check/Verification
കേബിള്‍ മുറിച്ച് കോണ്‍ഗ്രസ് എന്ന കീ വേർഡുകൾ ഉപയോഗിച്ച് ഞങ്ങൾ സെർച്ച് ചെയ്തു. അപ്പോൾ, കൊച്ചിയിലെ തുടർക്കഥയായ കേബിൾ അപകടങ്ങളിൽ പ്രതിഷേധം; കേബിളുകൾ മുറിച്ചു മാറ്റി കോൺഗ്രസ് പ്രവർത്തകർ എന്ന പേരിൽ ഏഷ്യാനെറ്റ് ന്യൂസ് 2023 ജനുവരി 24ന് സംപ്രേക്ഷണം ചെയ്ത വാർത്ത കിട്ടി. വൈറൽ വീഡിയോയിലെ ദൃശ്യങ്ങളും വർത്തയ്ക്കൊപ്പം ഉണ്ട്. എറണാകുളം വെണ്ണലയില്‍ റോഡിലേക്ക് അലക്ഷ്യമായി നീണ്ട് കിടന്ന കേബിള്‍ കുരുങ്ങി ഒരു യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെ തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കേബിൾ മുറിയ്ക്കുന്നതാണ് വീഡിയോ.

“കേബിളില്‍ കുരുങ്ങിയുള്ള അപകടം; കേബിളുകള്‍ മുറിച്ച് പ്രതിഷേധവുമായി കോണ്‍ഗ്രസ്,” എന്ന പേരിൽ ഈ വീഡിയോ മീഡിയവണിന്റെ 2023 ജനുവരി 24ലെ വാർത്തയിലും കണ്ടു.

ഈ വാർത്തകളിൽ നിന്നും മനസ്സിലാക്കുന്നത്,കേബിളില്‍ കുരുങ്ങിയുള്ള അപകടങ്ങളെ തുടർന്നാണ്, കോൺഗ്രസ് പ്രവർത്തകർ കേബിളുകൾ മുറിച്ചത് എന്നാണ്. അല്ലാതെ പോസ്റ്റിൽ ആരോപിക്കുന്നത് പോലെ, “ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ വേണ്ടി, കെ ഫോണിൻറെ കേബിൾ മുറിയ്ക്കുന്നതല്ല,” ചിത്രത്തിലുള്ളത്. മുറിച്ച കേബിളുകളിൽ കെ ഫോണിൻറെതും ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിലും മനഃപൂർവം അവ മാത്രം തിരഞ്ഞു പിടിച്ചു മുറിയ്ക്കുകയല്ല കോൺഗ്രസ് പ്രവർത്തകർ ചെയ്തത് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാനാവും.
തുടർന്ന് ഞങ്ങൾ എറണാകുളം ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനെ വിളിച്ചു. അദ്ദേഹം പറഞ്ഞത്, “അലക്ഷ്യമായി റോഡിലേക്ക് നീണ്ടു കിടന്ന കേബിളുകൾ ആണ് തങ്ങൾ മുറിച്ചത് എന്നാണ്.”
” കെ ഫോൺ കേബിളുകൾ അതിലുണ്ടായിരുന്നോ എന്നറിയില്ല. എന്നാൽ കെ ഫോണിന്റെ കേബിളുകളെ ലക്ഷ്യം വെച്ച് നടത്തിയ ഒരു സമരമായിരുന്നില്ല അത്,” അദ്ദേഹം കൂടിച്ചേർത്തു.
ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?
Conclusion
കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികനെ അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടർന്ന് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ വീഡിയോയാണിത് എന്ന് അന്വേഷണത്തിൽ ബോധ്യമായി. അത് കൊണ്ട് തന്നെ, “ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ വേണ്ടി, കെ ഫോൺ കേബിളുകൾ മുറിയ്ക്കുന്നുവെന്ന,” ആരോപണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഇവിടെ വായിക്കുക Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?
Result: Missing Context
Sources
Youtube video by Asianet News on January 24,2023
Youtube video by Mediaone on January 24,2023
Telephone Conversation with Ernakulam DCC President Mohammed Shiyas
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.