Claim
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പോവുന്ന ദൃശ്യം.
Fact
വയനാട്ടിൽ പ്രധാനമന്ത്രിയുടെ സന്ദർശന സമയത്തെ ദൃശ്യമാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻറെ വാഹന വ്യൂഹം എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പോകുന്ന പോക്കാണിത്. വേണേൽ ഒന്ന് കണ്ടോളു. ജനകീയൻ ആണത്രേ,” എന്നാണ് പോസ്റ്റ്. വീഡിയോയിൽ ഈ വരവിന് 5 പേര്‍ക്ക് വീട് വെക്കാമെന്ന് സൂപ്പർഇമ്പോസ് ചെയ്ത് എഴുതിയിട്ടുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check: ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ചാടിയോ?
Fact Check/Verification
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ, റിപ്പോർട്ടർ ടിവി ഓഗസ്റ്റ് 10,2024ൽ പങ്ക് വെച്ച വീഡിയോ കിട്ടി. വൈറൽ വീഡിയോയിൽ കാണുന്ന അതേ വാഹനങ്ങൾ അതേ ക്രമത്തിലാണ് വീഡിയോയിൽ പോവുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10, 2024ൽ വയനാടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് സംബന്ധിച്ച വാർത്തയോടൊപ്പമാണ് ഈ വീഡിയോ.
എന്നാൽ വിഡിയോയിൽ അധികമായി ഫോട്ടോഗ്രാഫർമാരുടെ സംഘത്തിന്റെ ഒരു വാഹനം പ്രധാനമന്ത്രിയുടെ വാഹനത്തിന് തൊട്ട് മുന്നിൽ പോവുന്നുണ്ട്. ഈ വാഹനം വൈറൽ വീഡിയോയിൽ ഉണ്ടായിരുന്നില്ല.

YouTube video by Reporter TV
കൽപ്പറ്റയിൽ എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗ്ഗം ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി പോയതിനെ കുറിച്ച് മറ്റ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന വേളയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ചീഫ് സെക്രട്ടറി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവർ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഹെലികോപ്റ്ററിൽ നിന്നിറങ്ങിയ പ്രധാനമന്ത്രി വാഹനത്തിൽ കയറുന്ന ദൃശ്യമുള്ള 24 ന്യൂസിന്റെ റിപ്പോർട്ടിലും ഈ വാഹന വ്യൂഹം കാണാം. അതിലും വിഡിയോയിലുള്ള് ഇന്റർസെപ്റ്റർ വാഹനം കാണാം. കറുപ്പ് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ വാഹനത്തിലാണ് മോദി യാത്ര ചെയ്യുന്നത് എന്ന് ഓഗസ്റ്റ് 10,2024ലെ 24 ന്യൂസിന്റെ റിപ്പോർട്ടിൽ നിന്നും മനസ്സിലായി.

പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട്, ആഗസ്റ്റ് 9 2024ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ ട്രയൽ റണ്ണിനെ കുറിച്ചുള്ള വാർത്ത ജനം ടിവി കൊടുത്തിട്ടുണ്ട്. അതിലും ഫോട്ടോഗ്രാഫർമാരുടെ വാഹനം ഒഴിച്ചുള്ള മറ്റ് വാഹനങ്ങൾ ഇതേ ക്രമത്തിൽ പോവുന്നത് കാണാം. കറുപ്പ് നിറത്തിലുള്ള ടൊയോട്ട ലാൻഡ് ക്രൂയിസർ കാറും ഇന്റർസെപ്റ്റർ വാഹനവും ആ വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്. ആ വീഡിയോയിൽ പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി ഒരുക്കുന്ന ക്രമീകരണങ്ങൾ വിവരിക്കുന്നുണ്ട്.

എഡിറ്റര്‍ ലൈവ് എന്ന യൂട്യൂബ് ചാനല്‍ ഇപ്പോൾ പ്രചരിക്കുന്ന അതേ വീഡിയോ വയനാടിൽ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോവുമ്പോൾ എന്ന പേരിൽ പങ്ക് വെച്ചതും ഞങ്ങൾ കണ്ടെത്തി.

ഇതിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്സം ഞങ്ങൾ സംസ്ഥാന പോലീസ് മീഡിയ സെന്‍ററുമായി ഫോണില്‍ ബന്ധപ്പെട്ടു. “ഇത് വയനാട് സന്ദര്‍ശനത്തിന് ശേഷം മടങ്ങുന്ന പ്രധാനമന്ത്രിയുടെ വാഹനവ്യൂഹമാണ്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ വാഹനങ്ങളാണ് ഒപ്പമുള്ളത്. ഒപ്പം കാണുന്ന ഇന്റർസെപ്റ്റർ വാഹനം പ്രധാനമന്ത്രി പോലുള്ളവരുടെ സന്ദർശന സമയത്ത് ഉപയോഗിക്കുന്നതാണ്,” മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്‌ട്കര്‍ വിപി പ്രമോദ് കുമാര്‍ പറഞ്ഞു.
ഇത് പ്രധാനമന്ത്രിയുടെ വയനാട് സന്ദർശന വേളയിലെ വീഡിയോ ആണെന്നും ഇത്തരം സുരക്ഷ ക്രമീകരണങ്ങൾ പ്രോട്ടോകോൾ പ്രകാരം ഒരുക്കുന്നതാണെന്നും ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജ് ഞങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിൽ ഇത്രയും വാഹനങ്ങൾ കാണാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക:Fact Check: ഇസ്‌കോൺ അംഗങ്ങൾ ബംഗ്ലാദേശിലെ പ്രളയബാധിതർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന വീഡിയോ പഴയത്
Conclusion
മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എന്ന അവകാശവാദത്തോടെയുള്ള വീഡിയോ പ്രചാരണം വ്യാജമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പ്രധാനമന്ത്രിയുടെ വയനാട് സന്ദർശനത്തിലെ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വീഡിയോയിൽ.
Result: False
ഇവിടെ വായിക്കുക: Fact Check: കുട്ടികളെ മർദ്ദിക്കുന്ന അദ്ധ്യാപകന്റെ വീഡിയോ ഇന്ത്യയിൽ നിന്നല്ല
Sources
YouTube video by Reporter TV on August 10, 2024
YouTube video by 24 News on August 10, 2024
YouTube video by Janam TV on August 9, 2024
YouTube video by Editor Live on August 10,2024
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
Telephone Conversation with Cm’s Press Secretary P M Manoj
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.