ഉത്തര്‍പ്രദേശില്‍ (യുപിയിൽ) തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ആ സംസ്‌ഥാനത്തെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
യുപിയിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തില്‍ കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വന്നതോടെ സമൂഹ മാധ്യമങ്ങളിൽ യു പിയെ കുറിച്ചുള്ള വാദ പ്രതിവാദങ്ങൾ വളരെ സജീവമായി. വോട്ടെടുപ്പിന് തൊട്ടുമുമ്പാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ വീഡിയോ സന്ദേശമായി, ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്ന് യോഗി അഭിപ്രായപ്പെട്ടത്.
വീഡിയോ പുറത്തുവന്നതോടെ അത് ഒരു വിവാദത്തിനു തുടക്കമാവുകയും ചെയ്തു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിങ്കളാഴ്ച കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് ആവര്‍ത്തിച്ചു. കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും യോഗി ചോദിച്ചു.
ആദ്യ ഘട്ടത്തിൽ യോഗി നടത്തിയ കേരളത്തിനെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
പ്രിയ യുപി, കേരളത്തെ പോലെയാകാന്‍ വോട്ടു ചെയ്യൂ. മധ്യകാല മത്രഭാന്ത് വിട്ട് സമത്വവികസനം, ബഹുസ്വരത, മൈത്രി എന്നിവ തിരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാരാണ്, വിഡി സതീശന്‍ ട്വിറ്ററില്‍ എഴുതി
കേരളത്തില്‍ മതത്തിന്റെയോ ജാതിയുടെയോ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നില്ലെന്നും ഇതാണ് യു.പിയിലെ ജനങ്ങളും ആഗ്രഹിക്കേണ്ടതെന്നും പിണറായി ട്വീറ്റ് ചെയ്തു.
ഈ പശ്ചാത്തലത്തിൽ യുപിയിൽ നിലനിൽക്കുന്ന സാമൂഹിക അവസ്ഥയെ കേരളത്തോട് താരതമ്യം ചെയ്തുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കിൽ വന്നു.
അത്തരം ഒരു പോസ്റ്റിൽ, ലോകത്തിന് തന്നെ മാതൃകയാണ് എന്റെ ‘ഊപ്പി’ എന്ന തലക്കെട്ടിനൊപ്പം, തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം ചെയ്യുന്ന ആളുകളുടെ പടം ഷെയർ ചെയ്യപ്പെടുന്നുണ്ട്.
റെഡ് ആർമി എന്ന ഗ്രൂപ്പിൽ സഖാവ് ശ്രീലേഖ നാറാത്ത് ഷെയർ ചെയ്ത പോസ്റ്റിന് 885 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ, Kochu Rani എന്ന ഐഡി ഷെയർ ചെയ്ത പോസ്റ്റ് 14 പേർ വീണ്ടും ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Shijo Thomas എന്ന ഐഡിയിൽ നിന്നും ഞങ്ങൾ കാണുമ്പോൾ 6 പേർ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Factcheck/ Verification
ഈ പടം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തപ്പോൾ, 2017 ഒക്ടോബറിലെ ഹിന്ദുസ്ഥാൻ ടൈംസിന്റെ ട്വീറ്റ് കിട്ടി.
യുപിയിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നത് മഹാരാഷ്ട്രയിൽ നിന്നുള്ള പഴയ ചിത്രം
തുടർന്നുള്ള തിരച്ചിലിൽ ഹിന്ദുസ്ഥാൻ ടൈംസ് 2017 ഒക്ടോബർ രണ്ടാം തീയതി കൊടുത്ത വാർത്തയും കിട്ടി. വാർത്ത ഇങ്ങനെ പറയുന്നു: “വോർളിയിൽ നടന്ന ഒരു ചടങ്ങിൽ വെച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ് മഹാരാഷ്ട്രയെ തുറസ്സായ സ്ഥലങ്ങളിലുള്ള മലമൂത്ര വിസർജന മുക്ത സംസ്‌ഥാനമായി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ഞങ്ങളുടെ ഫോട്ടോഗ്രാഫർമാർക്ക് ഈ അവകാശവാദം തെറ്റാണ് എന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകൾ, വഡാലയിലെ മാൻഖുർദ്, ശാന്തി നഗർ, മാഹിം റെയിൽവേ ട്രാക്ക്, ആന്‍റോപ്പ് ഹിൽ, ബാന്ദ്ര-കുർള കോംപ്ലക്സ് എന്നിവിടങ്ങളിൽ നിന്നും കിട്ടി.”

വേൾഡ് ടോയ്ലറ്റ് ഡേയോട് അനുബന്ധിച്ച്, Indian Strategic Studies എന്ന വെബ്സൈറ്റ് 2019 നവംബർ 24ന് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലും ഈ ഫോട്ടോ കൊടുത്തിട്ടുണ്ട്.
Conclusion
2017 ഒക്ടോബര്‍ 2ന് മഹാരാഷ്ടയിൽ നിന്നും എടുത്തതാണ് ഈ ചിത്രം എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി, യുപിയിൽ നിന്നുള്ളത് എന്ന പേരിൽ ഈ ചിത്രം ഉപയോഗിച്ച് നടത്തുന്ന പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്.
Result: Misleading/Partly False
Our Sources
Indian Strategic Studies
Hindustan Times
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.