പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയവരെ സൈന്യം ബാറ്റൺ കൊണ്ട് അടിച്ചു വണ്ടിയിൽ കയറ്റുന്ന ദൃശ്യം എന്ന പേരിൽ ഒരു വീഡിയോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.. യൂണിഫോമിട്ട ഉദ്യോഗസ്ഥർ മുസ്ലീം യുവാക്കളെ മർദിക്കുന്ന വീഡിയോയാണിത്.
“മുഹമ്മദ് യൂനുസ്, അഹമ്മദ് മൗലാന, സദ്ദാം എന്നിവർ രാജസ്ഥാനിലെ അജ്മീറിൽ നിന്ന് പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയതിന് സൈന്യത്തിന്റെ വക പിന്നാമ്പുറം പുകയ്ക്കുന്ന ഉശിരൻ അടി,”എന്നാണ് വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം.
Arun Kovalam എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ഞങ്ങൾ കാണുമ്പോൾ അതിന് 130 ഷെയറുകൾ ഉണ്ടായിരുന്നു.

ഞങ്ങൾ കാണുമ്പോൾ, പദ്മനാഭ ശർമ്മ എന്ന ഐഡിയിൽ നിന്നും പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 56 ഷെയറുകൾ ഉണ്ടായിരുന്നു.

Agni Varnum എന്ന ഐഡി ഷെയർ ചെയ്ത വീഡിയോ 9 പേർ ഷെയർ ചെയ്തതായി ഞങ്ങൾ കണ്ടു.

ദൈനിക് ഭാസ്‌കറിൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് പ്രകാരം,പാകിസ്ഥാനിലേക്ക് രഹസ്യാന്വേഷണ വിവരങ്ങൾ കൈമാറിയെന്ന ആരോപണത്തെ തുടർന്ന് രാജസ്ഥാനിലെ അജ്മീറിൽ നിന്ന് രണ്ട് യുവാക്കളെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് യുവാക്കളും രാജ്യവുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ വിവരങ്ങൾ അതിർത്തിക്കപ്പുറത്തേക്ക് അയച്ചിരുന്നതായാണ് റിപ്പോർട്ട്. ആ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാവണം ഫേസ്ബുക്കിൽ ഈ പ്രചരണം.
Fact Check/Verification
വൈറലായ വീഡിയോയുടെ സത്യാവസ്ഥ പരിശോധിക്കാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീ ഫ്രെയിമുകളാക്കി. ഒരു കീഫ്രെയിം ഉപയോഗിച്ച് Yandexൽ തിരഞ്ഞു. ഇതിനിടയിൽ 2020 മാർച്ച് 18 ന് മോഹിത് സന്തോഷ് വർമ എന്ന ഫേസ്ബുക്ക് ഉപയോക്താവ് അപ്‌ലോഡ് ചെയ്ത ഒരു വീഡിയോ ഞങ്ങൾക്ക് ലഭിച്ചു.

“മധ്യപ്രദേശിലെ രത്‌ലം ജില്ലയിൽ കൊറോണ പോസിറ്റീവ് രോഗിയെ കണ്ടെത്തിയതിനെ തുടർന്ന് ജില്ലയിൽ ലോക്ക്ഡൗൺ കർഫ്യൂ ഏർപ്പെടുത്തിയതായി,” മോഹിത് സന്തോഷ് വർമയുടെ വീഡിയോയിൽ പറയുന്നു. “ഇത് വകവെക്കാതെ ചിലർ നമസ്‌കരിക്കാൻ പള്ളിയിലെത്തി. ഇതിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതിൽ ഏഴ് പേരെ പോലീസ് പിടികൂടുകയും നാല് പേർ രക്ഷപ്പെടുകയും ചെയ്തു,” മോഹിത് സന്തോഷ് വർമയുടെ വീഡിയോ പറയുന്നു.

കൂടുതൽ വിവരങ്ങൾക്കായി ചില കീവേഡുകളുടെ സഹായത്തോടെ ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ 2020 ഏപ്രിൽ 18 ന് NDTV പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് ലഭിച്ചു. റിപ്പോർട്ടു പ്രകാരം, മധ്യപ്രദേശിലെ രത്‌ലമിലെ ഒരു മുസ്ലിം പള്ളിയിൽ, ലോക്ക്ഡൗൺ നിബന്ധന ലംഘിച്ച്, പ്രാർത്ഥന നടത്തുന്നതിനിടെ ചിലർ അറസ്റ്റിലായ വീഡിയോയാണിത്.

വിവരമറിഞ്ഞ് പോലീസും അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്ഥലത്തെത്തിയെന്നാണ് NDTV റിപ്പോർട്ട് പറയുന്നത്. പോലീസിനെ കണ്ട് നിരവധി വിശ്വാസികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചിലരെ പോലീസ് മർദിച്ച് കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കെതിരെ ഐപിസി 188, 269, 270 വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തുവെന്നും റിപ്പോർട്ടിൽ ഉണ്ട്.
വീഡിയോയുടെ സത്യാവസ്ഥയെ കുറിച്ച് പരിശോധിക്കാൻ, തുടർന്ന് ഞങ്ങൾ ചില കീവേഡുകളുടെ സഹായത്തോടെ യൂട്യൂബിൽ സെർച്ച് ചെയ്തു. അപ്പോൾ 2020 ഏപ്രിൽ 18-ന് വൺ ഇന്ത്യ ഹിന്ദി പ്രസിദ്ധീകരിച്ച ഒരു വീഡിയോ റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു.

രത്‌ലമിലെ ഒരു മുസ്ലിം പള്ളിയിൽ കൂട്ട പ്രാർത്ഥന നടത്തുന്നതിനിടെ ചിലരെ പോലീസ് അറസ്റ്റ് ചെയ്തതായി വൺ ഇന്ത്യ ഹിന്ദിയുടെ റിപ്പോർട്ടിൽ പറയുന്നു. വൺ ഇന്ത്യ ഹിന്ദി അപ്‌ലോഡ് ചെയ്ത വീഡിയോയിൽ വൈറലായ വീഡിയോയുടെ ഒരു ഭാഗം 0:18 സെക്കൻഡ് മുതൽ കാണാൻ കഴിയും.
ഞങ്ങളുടെ ഹിന്ദി ഫാക്ട് ചെക്കിങ്ങ് ടീം ഈ അവകാശവാദം പരിശോധിച്ചിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Conclusion
അജ്മീറിൽ പാകിസ്ഥാൻ വേണ്ടി ചാരപ്പണി നടത്തുന്നവർക്ക് നേരെ സൈന്യം ബാറ്റൺ പ്രയോഗിക്കുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ മധ്യപ്രദേശിലെ രത്‌ലമിൽ നിന്ന് രണ്ട് വർഷം മുൻപ് എടുത്തതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ലോക്ക്ഡൗൺ നില നിന്ന സമയത്ത് പള്ളിയിൽ നിബന്ധനകൾ ലംഘിച്ച് പ്രാർഥന നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുന്ന വീഡിയോ ആണത്.
FALSE CONTEXT/FALSE
വായിക്കാം: SFI കോളേജിൽ നടത്തിയത് എന്ന പേരിൽ പ്രചരിപ്പിക്കുന്ന വീഡിയോ 2017ലെ kiss of love സമരത്തിന്റെത്
Our Sources
Mohit Santosh Verma‘s Facebook Post
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.